Friday 11 November 2022 12:44 PM IST

‘ഒറ്റ മകളാണ്, ഒരുപാട് തിരക്കുണ്ട്, അച്ഛനും അമ്മയ്ക്കും വല്ലാതെ മിസ് ചെയ്യുന്നുണ്ടാകില്ലേ?’: ഐശ്വര്യ ലക്ഷ്മി പറയുന്നു

Rakhy Raz

Sub Editor

aiswarya-lakshmi-insta ചിത്രം–കടപ്പാട്– ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റഗ്രാം

എഴുപത് വർഷമായി വായിക്കപ്പെടുന്ന ക്ലാസിക് തമിഴ് നോവലാണ് ‘പൊന്നിയിൻ സെൽവൻ’. ആ കഥ മണിരത്നം എന്ന മഹാ സംവിധായകൻ ചലച്ചിത്രമാക്കാൻ ഒരുങ്ങിയപ്പോൾ ആദ്യത്തെ ലുക് ടെസ്റ്റ് വച്ചത് മലയാളത്തിന്റെ െഎശ്വര്യലക്ഷ്മിക്കായിരുന്നു.

‘‘എനിക്കതൊരു ലോട്ടറിയായിരുന്നു. വിലമതിക്കാനാകാത്ത ഒന്ന്. ’’ െഎശ്വര്യ പറയുന്നു. ‘‘എനിക്ക് അവസരം വരുന്നത് ‘വാനതി’ എന്ന കഥാപാത്രത്തിനായാണ്. എന്റെ മനസ്സ് അടുത്തു നിന്നതാകട്ടേ പൂങ്കുഴലി എന്ന കഥാപാത്രത്തോടും.

‘ജഗമേ തന്തിരത്തി’ന്റെ ഷൂട്ടിങ് ലണ്ടനിൽ നടക്കുമ്പോൾ എ നിക്കൊരു കോൾ വന്നു. മറുതലയ്ക്കൽ മണി സാറിന്റെ മാനേജർ ആണ്. ‘എ ഗുഡ് ന്യൂസ് ഫോർ യൂ..’ അതു പറഞ്ഞതും ഞാൻ ചോദിച്ചു, ‘ഞാനല്ലേ പൂങ്കുഴലി.. ’’

‘പൊന്നിയിൻ സെൽവനി’ൽ പൂങ്കുഴലിയെ അവതരിപ്പിച്ച് കയ്യടി നേടുന്നതിനൊപ്പം നല്ല സിനിമകളുടെ നിർമാതാവായും സഹ സംവിധായികയായും സിനിമയുടെ ലോകത്ത് തന്റെ ഇടം വിശാലമാക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ‘കുമാരി’ എന്ന സിനിമയിൽ ടൈറ്റിൽ റോളിനൊപ്പം അസിസ്റ്റന്റ് ഡയറക്ടർ ആയും നിർമാതാവ് ആയും ഐശ്വര്യയുണ്ട്

‘പൂങ്കുഴലി ആദ്യകാല ഫെമിനിസ്റ്റെന്ന് െഎശ്വര്യ പറഞ്ഞിരുന്നു ?

സ്വന്തം ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകി അതിനനുരിച്ച് ജീവിക്കുന്ന പെൺകുട്ടിയാണ് പൂങ്കുഴലി. സമൂഹം എന്തു ചിന്തിക്കും എന്നത് അവളെ ബാധിക്കുന്നില്ല. അവളുടെ സൗന്ദര്യത്തിൽ അ വൾക്ക് വിശ്വാസമുണ്ട്. പുരുഷന്മാരുടെ നോട്ടത്തെ ഭയക്കുന്നില്ല. ആരെയും ആശ്രയിക്കുന്നുമില്ല. ‘പൊന്നിയിൻ സെൽവന്’ അവൾ രക്ഷകയാകുന്ന സന്ദർഭങ്ങളുണ്ട്. ഒറ്റ രാത്രി കൊണ്ട് തഞ്ചാവൂരിൽ നിന്നു ലങ്കയിലേക്ക് അവൾ തോണി തുഴഞ്ഞു പോകുന്നുണ്ട്. ഞാൻ അവതരിപ്പിക്കാൻ പോകുന്നത് പൂങ്കുഴലിയെയാണ് എന്നറിഞ്ഞതോടെ എക്സൈറ്റഡ് ആയിരുന്നു. ലണ്ടനിൽ നിന്ന് തിരികെ വന്നിട്ട് ലുക് ടെസ്റ്റ് നടത്തിയാൽ മതിയെന്ന് പറഞ്ഞെങ്കിലും ക്ഷമയുണ്ടായിരുന്നില്ല. ഉടൻ തന്നെ ടിക്കറ്റെടുത്ത് ചെന്നൈയിലേക്ക് തിരിച്ചു.

‘പൂങ്കുഴലി സെക്സി ആയ കഥാപാത്രമാണ്. ആ രീതി യിലേ ചിത്രീകരിക്കാൻ സാധിക്കൂ. ഐശ്വര്യ കംഫർട്ടബി ൾ ആയിരിക്കുമല്ലോ’ എന്ന് മണി സാർ ചോദിച്ചു. അദ്ദേഹം അത്തരം ഒരു കഥാപാത്രത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും ഷൂട്ട് ചെയ്യും എന്ന് ഉറപ്പുണ്ടായിരുന്നു.

സെക്സി കഥാപാത്രത്തെ അവതരിപ്പിക്കുക വെല്ലുവിളിയാണ്. അത് വിജയിച്ചു എന്നതിന് തെളിവാണ് പ്രേക്ഷകർ അറിയിക്കുന്ന സ്നേഹം.

‘അർച്ചന 31’ ന് ശേഷം ടൈറ്റിൽ റോളിൽ ഐശ്വര്യ വരുന്ന ചിത്രമാണ് ‘കുമാരി’. ടൈറ്റിൽ റോൾ സമ്മർദ്ദം നൽകാറുണ്ടോ ?

ടൈറ്റിൽ കഥാപാത്രമാകുമ്പോൾ നല്ലൊരു കഥയായിരിക്കണം പ്രേക്ഷകർക്ക് നൽകേണ്ടത് എന്നൊരു അധിക ബാധ്യത നമുക്കുണ്ട്. അർച്ചന’ കുറച്ചു കൂടി യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്ന സിനിമയായിരുന്നു. ‘കുമാരി’ വടക്കൻ ഐതിഹ്യമാലയിൽ നിന്നുമുള്ള കഥയ്ക്ക് ഫാന്റസിയുടെ തലം നൽകിയ ഒന്നാണ്. എഴുപതുകളുടെ ഛായയുള്ള കഥ. വളരെ സന്തോഷവതിയായ ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞ് മറ്റൊരു നാട്ടിൽ പോകുമ്പോഴുണ്ടാകുന്ന സംഭവങ്ങളും അവളുടെ പ്രതികരണങ്ങളും ആണ് ആ സിനിമയുടെ കാതൽ. ഫാന്റസിയുടെ ലോകമായതിനാൽ നല്ലൊരു ദൃശ്യാനുഭവം കൂടിയായിരിക്കും കുമാരി. ‌

അർച്ചനയും കുമാരിയും സ്ത്രീത്വത്തിന്റെ ‘സ്പിരിറ്റ്’ ആഘോഷിക്കുന്ന സിനിമകളാണ്. അത്തരം സിനിമകൾ ചെയ്യുമ്പോൾ സമൂഹത്തിനായി എന്റേതായി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞതായി തോന്നാറുണ്ട്. കുട്ടിക്കാലത്ത് സിനിമകൾ എന്നെ സ്വാധീനിക്കുമായിരുന്നു. എന്റെ സിനിമ ഒരു വ്യക്തിയെയെങ്കിലും പോസിറ്റീവ് ആയി സ്വാധീനിക്കുമെങ്കിൽ അഭിനേതാവ് എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും എന്റെ ജോലി ലക്ഷ്യം കണ്ടു കഴിഞ്ഞു.

കുമാരിയുടെ അസിസ്റ്റന്റ് ഡയറക്ടറും നിർമാതാവുമാണ് ?

‘കുമാരി’യിൽ എന്റെ ഷൂട്ട് തുടങ്ങുന്നതു വരെയുള്ള ദിവ സങ്ങളിൽ മുഴുവൻ സമയവും അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്തു. ഷൂട്ട് തുടങ്ങിയപ്പോൾ സമയം ലഭിക്കാത്തതു കൊണ്ട് അസിസ്റ്റന്റ് ഡയറക്ടറുടെ ‘അസിസ്റ്റന്റ്’ ആയി നിന്നു, കാര്യങ്ങൾ പഠിക്കാൻ.

ഡയറക്ടർ നിർമൽ സഹദേവ് അടക്കം നാല് പ്രൊഡ്യൂസേഴ്സ് ആണ് ഉള്ളത്. നല്ലൊരു പ്രോജക്റ്റ് ആയതുകൊണ്ട് ഒപ്പം ഞാനും ചേർന്നു.

‘ഗാർഗി’ ആയിരുന്നു എന്റെ ആദ്യ നിർമാണ പങ്കാളിത്തം ഉള്ള സിനിമ. അതിന്റെ ആശയ രൂപീകരണം മുതൽ ഞാനുണ്ടായിരുന്നു. തുടക്കത്തിൽ മറ്റൊരു പ്രൊഡക്‌ഷ ൻ ഹൗസായിരുന്നു. പിന്നീട് ഞാനും ഡയറക്ടർ ഗൗതം രാമചന്ദ്രനും അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളും നിർമാണം ഏറ്റെടുക്കുകയായിരുന്നു.

മറ്റൊരു ആർട്ടിസ്റ്റിനെയാണ് ഗൗതം തീരുമാനിച്ചിരുന്നത്. പക്ഷെ, ആ സിനിമയിൽ ഒരു ഭാഗമാകണം എന്ന എന്ന എന്റെ ആഗ്രഹം ഗൗതം പരിഗണിക്കുകയായിരുന്നു. നല്ല കഥാപാത്രമാണെങ്കിൽ റോൾ ചെറുതാണെന്നത് കരിയറിനെ ബാധിക്കില്ല.

തിയറ്ററുകളിൽ വളരെ മോശം അന്തരീക്ഷം നിലനിൽക്കുന്ന സമയത്താണ് ‘ഗാർഗി’ ഇറങ്ങുന്നത്. പക്ഷെ കണ്ടവരൊക്കെ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. മഞ്ഞ നിറമുള്ള വസ്ത്രം ധരിക്കില്ല എന്ന് അതിലെ നായിക പല്ലവിയുടെ കഥാപാത്രം പറയുന്നുണ്ട്. അതുമായി ബന്ധപ്പെട്ട അനുഭവം ഒരു സ്ത്രീ എന്നെ വിളിച്ചു പങ്കുവച്ചിരുന്നു. ഇന്നത്തെക്കാലത്ത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന വിഷയം ആണ് ആ സിനിമ കൈകാര്യം ചെയ്യുന്നത്. അതാണ് ആ ചെറിയ റോൾ ചെയ്യാനുള്ള കാരണവും.

ഒറ്റ മകളാണ്, ഒരുപാട് തിരക്കുണ്ട്, അച്ഛനും അമ്മയ്ക്കും വല്ലാതെ മിസ് ചെയ്യുന്നുണ്ടാകില്ലേ ?

അച്ഛനും അമ്മയ്ക്കും എന്റെ ഓമന പട്ടിക്കുട്ടി ബ്രൂണോയ്ക്കും എന്നെ വല്ലാതെ മിസ് ചെയ്യാറുണ്ട്. ബ്രേക്ക് കിട്ടാതെ വർക്ക് നീളുമ്പോൾ ബ്രേക്ക് ചോദിച്ചു വാങ്ങി ഞാൻ വീട്ടിൽ പോയി നിൽക്കാറുണ്ട്.

തിരിച്ചു പോരുന്നതാണ് ഏറെ ബുദ്ധിമുട്ട്. എനിക്കും അ വർക്കും ബ്രൂണോയ്ക്കും. ജോലി ആയതുകൊണ്ടു മാത്രം സഹിക്കുന്നതാണ് ഞങ്ങൾ. ആകെപ്പാടെയുള്ള ആശ്വാസം വിഡിയോ കോളാണ്. മൊബൈലിന് റേഞ്ച് ഇല്ലാത്ത സ്ഥലമാണെങ്കിൽ ശരിക്കും കഷ്ടത്തിലാകും.