Friday 20 January 2023 04:54 PM IST

‘ആണാണോ പെണ്ണാണോ എന്ന ചോദ്യം, അതു കേൾക്കുന്നതേ ദേഷ്യമാണ്’: കണ്ണൂർക്കാരൻ സനോജ് കൊറിയൻ മല്ലു ആയതിനു പിന്നിൽ...

Delna Sathyaretna

Sub Editor

korean-mallu-swag ചിത്രം കടപ്പാട്: ഇൻസ്റ്റഗ്രാം കൊറിയൻ മല്ലു

കയ്യിലെ പ്രെഗ്‌നൻസി കിറ്റിൽ തെളിഞ്ഞ രണ്ടു വരകൾ കണ്ട് നിർത്താതെ കരച്ചിലാണു ഷാരോൺ. അവളെ കൈപിടിച്ചു ജീവിതസഖിയാക്കി കൊറിയയിലേക്കു കൂട്ടിക്കൊണ്ടു വന്ന സനോജ് റെജിനോൾഡ് അങ്കലാപ്പിലായി. ഒപ്പം നിന്ന് ആശ്വസിപ്പിക്കാൻ എന്തു പറയണം?

ഇതിപ്പോ കേരളത്തില്‍ നിന്ന് ഒരുപാട് ഒരുപാട് ദൂരെ സൗത്ത് കൊറിയയിലെ തണുപ്പിൽ പെട്ടു പോയതിന്റെ സങ്കടമാകുമോ? ഇനി കുഞ്ഞെങ്ങാനും അച്ഛനെപ്പോലെ മുടി നീട്ടിവളർത്തി, ബിബി ക്രീം ഇട്ട്, പുരികം വടിവൊത്തതാക്കി, ലിപ്സ്റ്റിക്കുമിട്ട് നടക്കുമോന്ന് ഓർത്തിട്ടായിരിക്കുമോ?

എല്ലാ ശങ്കകളും അസ്ഥാനത്തായിരുന്നുവെന്നു തെളിയിച്ചു ഷാരോണിന്റെ ഉത്തരമെത്തി. ‘‘സന്തോഷം കൊ ണ്ടാണ്. ഇത്രയും വേഗം നമുക്കൊരു കുഞ്ഞുണ്ടാകാൻ പോകുകയല്ലേ. കല്യാണസമയത്തു നാട്ടിൽ പലരും പറഞ്ഞിരുന്നു, സനോജേട്ടനു കുഞ്ഞുണ്ടാകുമോയെന്നു സംശയമാണ് എന്ന്. ക്യൂട്ട് ലുക്കുള്ള പഠിപ്പിസ്റ്റ് നമ്മുടെ നാട്ടിൽ എല്ലാവര്‍ക്കും ഒരു തമാശ ഫിഗറാണല്ലോ...’’

ഇതിലും ഭേദം മനസ്സിൽ അൽപനേരം മുൻപു മിന്നിയ മിന്നൽ തലയിലോട്ടു വീഴുന്നതായിരുന്നു എന്നു തോന്നി സനോജിന്. ഈ നാട്ടുകാർക്കു വേറേ പണിയൊന്നുമില്ലേ. എന്റെ പൗരുഷമളക്കാൻ ഇവർക്കൊക്കെ കാര്യപ്രാപ്തിയും ആത്മസംതൃപ്തിയും ആത്മവിശ്വാസവും സ്മാർട്നസും ഒന്നും കണ്ടാൽ പോരാ, മീശയും താടിയും തന്നെ വേണമെന്നുണ്ടോ?

െെസബര്‍ േലാകത്ത് ‘െകാറിയന്‍ മല്ലു’ എന്നറിയപ്പെടുന്ന േഡാക്ടര്‍ സനോജ് െറജിനോള്‍ഡ് ഒരൊന്നൊന്നര കക്ഷിയാണ്. കണ്ണൂര്‍ മാടായിയില്‍ നിന്നു പറന്നുയര്‍ന്നു െകാറിയയിലെത്തി, പ്രശസ്ത സര്‍വകലാശാലകളില്‍ നിന്ന് ഉന്നതബിരുദങ്ങള്‍ േനടി. ഗവേഷണരംഗത്ത് ഏറെ ശ്രദ്ധേയനായ സനോജിെന കൂടുതല്‍ പ്രശസ്തനാക്കുന്നത് അദ്ദേഹത്തിെന്‍റ രൂപമാണ്. നീട്ടി വളര്‍ത്തിയ മുടി, േഷപ് വരുത്തി മനോഹരമാക്കിയ പുരികക്കൊടികള്‍, ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍, ക്രീം പുരട്ടി മൃദുവാക്കിയ കവിള്‍ത്തടങ്ങള്‍, ആണിന്‍റേതോ െപണ്ണിന്‍റേതോ എന്നു സംശയിക്കാവുന്ന കളര്‍ഫുള്‍ വേഷങ്ങള്‍...

‘‘കണ്ണൂര്‍ മാടായി ആണ് നാട്. ചെറുപ്പത്തിൽ എന്നെക്കാണുമ്പോൾ അടുപ്പമുള്ളവർ കളിയാക്കുമായിരിന്നു, ‘ഒരു കൊറിയക്കാരന്റെ ഛായയുണ്ടല്ലോ’ എന്ന്. ഇവിടെ വന്നപ്പോൾ ശരിക്കും തോന്നി ഇതെനിക്കു പറ്റിയ സ്ഥലമാണെന്ന്.’’ സനോജ് പറയുന്നു. ‘‘പഠിത്തം കണ്ണൂരിൽത്തന്നെയായിരുന്നു. സ്കൂൾ തലത്തിൽ വച്ചു തന്നെ സയൻസിനോടു കൂട്ടുകൂടിയതു കൊണ്ടും അതിന്റെ സാധ്യതകൾ വ്യക്തമായിരുന്നതുകൊണ്ടും ഉപരിപഠനത്തിന് കെമിസ്ട്രി തിരഞ്ഞെടുത്തു. മാസ്റ്റേഴ്സിനു ശേഷം ജെആർഎഫ് പൂർത്തിയാക്കും മുൻപേ അമൃതവിശ്വവിദ്യാപീഠത്തിൽ പിഎച്ച്ഡി ചെയ്യാൻ അവസരം കിട്ടി. നാനോ ബയോ എൻജിനീയറിങ്. അതിനിടയിൽ ഇൻഡോ – കൊറിയ ഇന്റേൺഷിപ്പിന് അപേക്ഷിച്ചിരുന്നു.

ഒരു ഇന്ത്യൻ വിദ്യാർഥിക്ക് കൊറിയയിലെ റിസർച് യൂണിവേഴ്സിറ്റിയിൽ, ബന്ധപ്പെട്ട രംഗത്തു പ്രവർത്തിക്കാൻ അവസരമൊരുക്കുന്നതാണ് ഈ ഇന്റേൺഷിപ്. ആറു മാ സം മുതൽ പന്ത്രണ്ടു മാസം വരെ കൊറിയയിൽ നിൽക്കാം. 2013ലാണ് കൊറിയയിലെത്തിയത്. അതിനടുത്ത വർഷം തന്നെ ഡോക്ടറേറ്റ് പൂർത്തിയായി.

പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി കൊറിയയിലെ കൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ചേര്‍ന്നു. മരുന്നുകളുമായി ബന്ധപ്പെട്ട ഗവേഷണം ആയിരുന്നു ആദ്യം. പിന്നെ, റിസർച് അസിസ്റ്റന്റ് പ്രഫസറായി. 2018ൽ ദംഗൂക് യൂണിവേഴ്സിറ്റിയിൽ ഇൻവൈറ്റഡ് പ്രഫസറായി. കോവിഡ് 19 രൂക്ഷമായതോ‍ടെ ഇപ്പോള്‍ ശ്രദ്ധ മുഴുവനും കേന്ദ്രീകരിച്ചിരിക്കുന്നത് രോഗവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലാണ്. ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച മരുന്നുകളിൽ ആന്റി വൈറൽ ഗുണങ്ങൾ പരിശോധിച്ച് കോവിഡിനു വേണ്ടി മാറ്റംവരുത്തി വിപണിയിൽ എത്തിക്കാൻ അനുയോജ്യമാക്കുന്ന ഗവേഷണമാണിത്.

കേരളവും കൊറിയയും തമ്മിൽ പൊരുത്തമുണ്ടോ?

സത്യം പറഞ്ഞാൽ ഞാൻ കൊറിയയിൽ എത്തിപ്പെട്ടിട്ട് ‘ആലീസ് ഇൻ വണ്ടർലാന്‍ഡ്’ അനുഭവമായിരുന്നു. വികസിതമായ രാജ്യമാണിത്. വർക് കൾചർ നാട്ടിലേതു പോലെയല്ല. ഇവിടെ പ്രഫസർ കുട്ടികളെ പരമാവധി കംഫർട്ട് ആക്കുകയാണ് ചെയ്യുക. എല്ലാ ആഴ്ചയും പ്രഫസറും കുട്ടികളും കൂടി നല്ല റസ്റ്റോറന്റുകളിൽ പോയി ഒരുമിച്ചു ഭക്ഷണം കഴിച്ചു കൂട്ടുകാരെപ്പോലെ പിരിയും.

മറ്റുള്ളവരോടു വളരെ വിനയത്തോടെ മാത്രമാണ് ഇവ ർ സംസാരിക്കുന്നത്. എനിക്കിവിടം ഇഷ്ടമാണ്. പക്ഷേ, ഷാരോണിന് ഒറ്റപ്പെടലുണ്ട്. ഭാഷയാണു പ്രധാന പ്രശ്നം.

ഇവിടെ ആൺ–പെൺ വ്യത്യാസങ്ങൾ വളരെ കുറവാണ്. ആണുങ്ങളും പെണ്ണുങ്ങളും നന്നായി സൗന്ദര്യം സംരക്ഷിക്കും, മേക്കപ്പിടും, ആഭരണങ്ങളുമിടും. താടിയും മീശയും വളർത്തുന്നത് നാട്ടിൽ പൗരുഷത്തിന്റെ ലക്ഷണങ്ങളാണെങ്കിൽ ഇവിടെയത് ശുചിത്വക്കുറവായാണ് കാണുന്നത്. കൂടുതൽ ഫെമിനിൻ ആയ ആണുങ്ങളെയാണ് പെൺകുട്ടികൾ കൂടുതൽ ഇഷ്ടപ്പെടുന്നതും. പിന്നെ, എ നിക്കെന്തോ പണ്ടുമുതലേ ശരീരത്തിൽ രോമങ്ങൾ കുറവാണ്. അതുകൊണ്ട് രൂപം കൊണ്ട് ഇവിടവുമായി വേഗം പൊരുത്തപ്പെടാൻ കഴിഞ്ഞു.

നാട്ടിലുള്ള സമയത്തുതന്നെ അത്യാവശ്യം ബ്യൂട്ടികോ ൺഷ്യസ് ആയിരുന്നു. രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും ഫേഷ്യൽ ചെയ്യും. കൊറിയയിൽ വന്ന ശേഷം സൗന്ദര്യപരിപാലനം ചിട്ടയായി മാറി. ഗ്രൂമിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാനും തുടങ്ങി.

ബിബിക്രീമും, സൺസ്ക്രീനും എന്നും ഉപയോഗിക്കും. കൊറിയയിൽ നല്ല തണുപ്പാണ്. അതുകൊണ്ട് ലിപ്ബാം ഉപയോഗിക്കാതെ പറ്റില്ല. ചുണ്ടുകൾ വരണ്ടുപോകും. കൊറിയയിൽ നല്ല ഗുണനിലവാരമുള്ള സൗന്ദര്യസംരക്ഷണ പ്രൊഡക്റ്റ്സ് കിട്ടും. രാത്രിയിൽ ആന്റി ഏജിങ് ക്രീമും സിറവുമൊക്കെ ഉപയോഗിക്കും.

സ്കിൻകെയർ റുട്ടീൻ കൃത്യമായി നോക്കാറുണ്ട്. പുരികം ഷേപ് ചെയ്യാൻ മിനി റേസർ ഉപയോഗിക്കും. ആഴ്ചയിലൊരിക്കൽ സ്വയം ചെയ്യും. ഇൻസ്റ്റഗ്രാം വിഡിയോകളി ൽ മേക്കപ്പിൽ അൽപം കൂടുതൽ ശ്രദ്ധിക്കാറുണ്ട്.

korean-mallu-55

ബോഡി ഷെയ്മിങ് പണ്ടേ നേരിട്ടിട്ടുണ്ടോ?

പഠിക്കുന്ന കാലത്തു നന്നേ മെലിഞ്ഞ പ്രകൃതമായിരുന്നു. 180 സെന്റീമീറ്റർ ഉയരം. അതുകൊണ്ടു ജിറാഫെന്നും ലോങ്ങനെന്നുമൊക്കെ വിളിച്ചു കളിയാക്കാറുണ്ടായിരുന്നു. പക്ഷേ, അന്നും ഇന്നും എനിക്ക് എന്നെ ഒരുപാടിഷ്ടമാണ്. ഐ ലവ് മൈസെൽഫ്.

ഒരിക്കലെങ്കിലും നന്നായി തടിക്കണമെന്ന് വലിയ ആ ഗ്രഹമുണ്ടായിരുന്നു. കൊറിയയിൽ ഫൂഡ് അടിപൊളിയാണ്. വന്ന സമയത്ത് വാരി വലിച്ചു ഭക്ഷണം കഴിച്ചു. ആറു മാസം കൊണ്ട് ഓവർ വെയ്റ്റായി. പ്രമേഹവും പിടിപെട്ടു. അങ്ങനെ വീണ്ടും മെലിഞ്ഞു. ബലൂണിൽ നിന്നു കാറ്റഴിച്ചു വിട്ടതു പോലെയായി ശരീരം. അപ്പോഴെല്ലാം സോഷ്യൽ മീഡിയയിൽ കളിയാക്കലുകളും വിളിപ്പേരുകളും ഉണ്ടായി. പക്ഷേ, അെതാന്നും എന്നെ ബാധിക്കാന്‍ അനുവദിച്ചില്ല...

ആണും പെണ്ണുമല്ല മനുഷ്യനാണെന്നല്ലേ എപ്പോഴും പറയാറ്?

കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഷാരോൺ പ്രസവത്തിനായി നാട്ടിലേക്കു മടങ്ങി. ആ സമയത്തു ബോറടി മാറ്റാനാണ് ടിക് ടോക് വിഡിയോ ചെയ്തത്. ജോലിയുടെ പിരിമുറുക്കത്തില്‍ നിന്ന് അൽപനേരം ഓടിയൊളിക്കാനുള്ള ഇടമായിരുന്നു എനിക്ക് ടിക് ടോക്.

കൊറിയൻ മല്ലു എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ടിക് ടോക്കിലാണ്. ആ പേര് ഹിറ്റായി. ആളുകൾ ശ്രദ്ധിച്ചു. 1.3 മില്യൺ ഫോളോവേഴ്സും ഉണ്ടായിരുന്നു. ടിക് ടോക് നിർത്തലാക്കിയതോടെ ഇൻസ്റ്റഗ്രാമിൽ സജീവമായി.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കേട്ടത് നെഗറ്റീവ് കമന്റുകളാണ്. അതിൽ കൂടുതൽ പേരും ചോദിച്ചത് ആണാണോ പെണ്ണാണോ എന്നും. ആ ചോദ്യം കേൾക്കുമ്പോഴേ എനിക്കു ദേഷ്യം വരും. അതറിയുന്നതാണോ സമൂഹത്തിന്റെ ഏറ്റവും വലിയ ആവശ്യം ?

കുടുംബസ്ഥനായ ഞാൻ ഇത്രയും മാനസികബുദ്ധിമുട്ടുകളുണ്ടാക്കുന്ന ചോദ്യങ്ങൾ കേൾക്കേണ്ടി വരുന്നുണ്ടെങ്കിൽ ട്രാൻസ് വ്യക്തികൾ അനുഭവിക്കുന്ന വേദന എത്രത്തോളമുണ്ടാകും. കഞ്ചാവാണെന്നാണ് ചിലർ കമന്റുകളിൽ പറയുന്നത്. ലഹരി അൽപം പോലും ഉപയോഗിക്കാറില്ലെന്നതാണ് സത്യം. പുകവലി പോലുമില്ല.

ആണും പെണ്ണും തുല്യരാണെന്ന് ഉറച്ചു വിശ്വസിക്കുന്നത്കൊണ്ട് യൂണിസെക്സ് സ്റ്റൈൽ വസ്ത്രശൈലിയാണു ഞാനിപ്പോൾ പിന്തുടരുന്നത്. കൊറിയയിൽ ഇതു വളരെ സാധാരണമാണ്. കെ-ഡ്രാമ, ബിടിഎസ് തുടങ്ങിയ കൊറിയൻ പരിപാടികളിൽ ഇത്തരം സ്റ്റൈൽ ഉണ്ട്.

ആണും പെണ്ണും തുല്യരെന്ന് സ്വയം ആർജിച്ച പാഠമാണോ?

അതു പറയാൻ ഞാൻ മാടായിയിലെ കുട്ടിക്കാലത്തിലേക്കു പോകണം. തനി ഗ്രാമീണജീവിതമായിരുന്നു അവിടെ. അച്ഛൻ സ്റ്റിവി, അമ്മ പ്രേമ. ഞങ്ങൾ നാലു മക്കൾ. സരിത, സജിത്, സനോജ്, സനില ഇങ്ങനെ‘സ’കുടുംബം. അച്ഛനുമമ്മയും പ്രണയവിവാഹം ചെയ്തതുകൊണ്ടു ബന്ധുക്കളുടെ പിന്തുണ കുറവായിരുന്നു.

പക്ഷേ, അതിനൊക്കെ പകരമായി അച്ഛനുമമ്മയും പരസ്പരം തീവ്രമായി സ്നേഹിച്ചു. പരസ്പരം താങ്ങും തണലുമായി. അച്ഛൻ കെഎസ്ആർടിസി ഉദ്യോഗസ്ഥനായിരുന്നു. ഞങ്ങൾ നാലു മക്കൾക്കൊപ്പം അമ്മ എപ്പോഴുമുണ്ടായിരുന്നു. ആണുങ്ങൾ അടുക്കളപ്പണി ചെയ്യുന്നത് അന്ന് നാട്ടിൽ കുറച്ചിലായാണ് കണ്ടിരുന്നത്.

korean-mallu-yuva

പക്ഷേ, അച്ഛന് ആ കുറച്ചിലൊക്കെ സ്നേഹക്കൂടുതലുകളായിരുന്നു. എല്ലാ ജോലികളിലും അമ്മയെ അച്ഛൻ സഹായിക്കും. അമ്മ നോൺവെജ് കഴിക്കില്ല, എന്നാലും ഞങ്ങൾക്കു വേണ്ടി ഉണ്ടാക്കിത്തരും. മീനും ഇറച്ചിയും വാങ്ങി വന്നു മുറിച്ചും വൃത്തിയാക്കിയും കൊടുക്കുന്നത് അച്ഛന്റെ ഡ്യൂട്ടിയാണ്. അമ്മയുണ്ടാക്കുന്ന ഭക്ഷണം മ റ്റു വീടുകളിലേക്കും കൊടുക്കും. തിരിച്ചു ഞങ്ങൾക്കും കിട്ടും സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണം.

വേർതിരിവില്ലാതെ മനുഷ്യരെ സ്നേഹിക്കാൻ പഠിച്ചത് മാടായിയിൽ നിന്നു തന്നെ. വിവാഹമൊക്കെ കഴിഞ്ഞ് അച്ഛനെയും അമ്മയെയും പോലെ തോളോടു തോൾ ചേർന്നു തുല്യതയോടെ ജീവിക്കാനായിരുന്നു എനിക്കും ഇഷ്ടം. ഞങ്ങളുടേത് അറേഞ്ച്ഡ് മാരേജായിരുന്നു. വീട്ടിലുള്ള സമയങ്ങളിൽ ഞാനും വീട്ടുജോലികളിൽ ഷാരോണിനെ സഹായിക്കും. ഞങ്ങൾക്കിടയിലിപ്പോൾ ജോനൂട്ടനുണ്ട്. അവനു രണ്ടു വയസ്സായി.

വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?

സ്കൂളിൽ പഠിക്കുന്ന സമയത്ത് പാട്ടിലും ഡാൻസിലുമൊക്കെ പങ്കെടുക്കാൻ വലിയ ഇഷ്ടായിരുന്നു. ടീച്ചർമാരും ന ല്ല പിന്തുണ തന്നു. ഏഴാം ക്ലാസ്സുവരെ അടിപൊളിയായിരുന്നു കലാജീവിതം. പക്ഷേ, ഹൈസ്കൂളിൽ പുതിയ സ്കൂളിലെത്തിയതോെട കഥ മാറി. അവിടെ ഡാൻസ് മത്സരത്തിൽ താൽപര്യമുള്ളവരെ വിളിച്ചതു കേട്ടു ഞാൻ ചാടിയിറങ്ങി അങ്ങോട്ടോടി. അവിടെയെത്തിയപ്പോ ഞാൻ മാത്രം ആൺകുട്ടി! പെൺകുട്ടികളൊക്കെ എന്നെക്കണ്ട് അടക്കം പറച്ചിലും ചിരിയും. അന്നുവന്ന സങ്കടം പറഞ്ഞറിയിക്കാൻ വയ്യ. ഞാൻ കുറെ കരഞ്ഞു. ‍ഡാൻസും നിർത്തി.

മാസ്റ്റേഴ്സ് ചെയ്യുന്ന സമയത്ത് എന്റെ ലുക്ക് എനിക്കു പാരയായിട്ടുണ്ട്. അന്നു ഞാൻ മുടി കളറൊക്കെ ചെയ്തു ഫ്രീക്കൻ ലുക്കിലാണ്. ഇന്റേണൽ പരീക്ഷയ്ക്കു വന്ന അധ്യാപകന്‍ എന്നെക്കണ്ട് വഷളനാണെന്നു കരുതി മാർക്ക് കുറച്ചിട്ടു. പെർഫോമൻസ് മോശമല്ലാതിരുന്നിട്ടും കാഴ്ചയിൽ എങ്ങനെയാണോ അതിന്റെ അടിസ്ഥാനത്തിൽ നമ്മളെ അളക്കുന്നത് പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ആണും പെണ്ണും ആകുന്നതിനേക്കാൾ പ്രധാനം നല്ലൊരു മനുഷ്യനാകുന്നതാണെന്നാണ് എന്റെ കാഴ്ചപ്പാട്. അതുതന്നെയാണ് ഞാൻ ഇൻസ്റ്റഗ്രാമിലൂടെ പറയുന്നതും.

ഡെൽന സത്യരത്ന