Wednesday 12 December 2018 05:05 PM IST : By വി.ആർ. ജ്യോതിഷ്

വില്ലനല്ല, ജീവിതത്തിൽ സുവിശേഷകനായി സ്ഫടികം ജോർജ്

sfadikam-george ഫോട്ടോ: ശ്യാം ബാബു

സ്ഫടികം പോലെ മനസുള്ള ഈ വില്ലൻ  ഇപ്പോൾ ഇവിെടയുണ്ട്, ൈദവമൊരുക്കിയ വഴിത്താരയിൽ...

ജോർജ് ആന്റണി എന്നു പറഞ്ഞാൽ എന്നെ ആരും അറിയണമെന്നില്ല. എന്നാൽ സ്ഫടികം ജോർജ് എന്നു പറഞ്ഞാൽ ചിലരൊക്കെ അറിയും. ദുഷ്ടൻ എന്നൊക്കെ മനസിൽ പറഞ്ഞ് പല്ലിറുമ്മുകയും െചയ്യും. ഒരു കലാകാരന്റെ വിജയമായി മാത്രമേ ഞാനതിനെ കാണുന്നുള്ളു. പല നടന്മാരും കഥാപാത്രങ്ങളുെട പേരിലാണ് അറിയ പ്പെടുന്നത്. എന്നാൽ അഭിനയിച്ച സിനിമയുെട പേരിൽ അറിയപ്പെടാനുള്ള ഭാഗ്യം എനിക്കുണ്ടായി. ‘സ്ഫടികം’ സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ പേര് വേറെ ആയിരുന്നെങ്കിലും ആ സിനിമയുെട പേരിൽ എനിക്കു പേരായി.

‘കുറച്ചുനാളായി സിനിമയിലൊന്നും കാണുന്നില്ലല്ലോ’ എന്നു ചോദിക്കുന്നവരുണ്ട്. അവരുടെ ചോദ്യം ന്യായമാണ്. വേറൊന്നും കൊണ്ടല്ല, ആരും വിളിക്കാത്തതുകൊണ്ടാണ്. എന്തായാലും ഇനി വില്ലൻ വേഷങ്ങളിലേക്കില്ല. നമ്മുടെ ശരീര പ്രകൃതിക്ക് അനു സരിച്ചുള്ള വില്ലൻ വേഷമാണെങ്കിൽ ഒത്തിരി ഇടി കൊള്ളണം. ഇനി അതിനു വയ്യ. എങ്കിലും അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. മരുന്നിനു തന്നെ വേണം നല്ലൊരു തുക.

ൈദവത്തിന്റെ വഴികൾ

നമ്മൾ ഒാേരാരുത്തരിലും ൈദവം ഒാേരാ പദ്ധതി കരുതിവച്ചിട്ടുണ്ടാവും. വളരെ പെട്ടെന്നാണു ഞാൻ രോഗക്കിടക്കയിലായത്. ആ സമയത്ത് ഭാര്യ ത്രേസ്യാമ്മ കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. ഞങ്ങൾ രണ്ടുപേർക്കും മരണത്തോളം പോന്ന അസുഖങ്ങളായിരുന്നു. ആരായാലും തളർന്നുപോവും ഇത്തരമൊരു അവസ്ഥയിൽ. പക്ഷേ, ൈദവം ജീവിതത്തിന്റെ മരുപ്പച്ച കാട്ടി ഞങ്ങളെ ആശ്വസിപ്പിച്ചു.

ഒരിക്കൽ കോഴിക്കോട് എത്തിയപ്പോൾ ചില സുഹൃത്തുക്കൾ ഇടയ്ക്ക് ഹെൽത്ത് ചെക്കപ്പ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിർബന്ധപൂർവം പറഞ്ഞു. അങ്ങനെ വെറുതെ ചെക്കപ്പിനു േപായി. രക്തപരിശോധനയുടെ റിസൽറ്റ് കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു. കുറച്ചുസമയം കൂടി ആശുപത്രിയിൽ ചെല വിടണം. കിഡ്നിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടിലായിരുന്നു. ആശുപത്രിയിൽ പിന്നീട് എന്തു സംഭവിച്ചുവെന്ന് എനിക്കറിഞ്ഞുകൂടാ. അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും പിന്നീട് ജീവൻ നിലനിർത്താനുള്ള ശ്രമങ്ങളായിരുന്നു. ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ്. പുല്ലൂർ മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു ഡയാലിസിസ്. ആ ദിവസം  മുഴുവൻ ക്ഷീണമായിരിക്കും. അടുത്തദിവസവും ക്ഷീണമായിരിക്കും.

മൂന്നാം ദിവസം വീണ്ടും ഡയാലിസിസിന് ആശുപത്രിയിൽ എത്തണം. ചുരുക്കത്തിൽ ആശുപത്രിയിൽ കിടക്കുന്നതിനു തുല്യമായിരുന്നു ജീവിതം. മാത്രമല്ല വീട്ടിലെ വരുമാനമാർഗം ഇല്ലാതാകുന്നു. െചലവു കൂടുന്നു. ഈ അവസ്ഥയിൽ എനിക്കു തോന്നി ഇതിൽ നിന്നൊരു മോചനം ആവശ്യമില്ലേ. അതിന് ഒരു വഴിയേ ഞാൻ കണ്ടുള്ളൂ. മരിക്കുക. ഞാൻ ൈദവത്തോടു പ്രാർഥിച്ചു: ‘‘എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടുത്തേക്ക് അടുപ്പിക്കേണമേ...’’ കണ്ണു നിറഞ്ഞാണു ഞാൻ പ്രാർഥിച്ചത്.

മരിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചു കൊണ്ട്. എന്റെ പ്രാർഥനകളിലേക്ക് മരണം നിരന്തരം കടന്നുവരാൻ തുടങ്ങി. ഒപ്പം ൈദവവും. ആയിടയ്ക്ക് ഞാനൊരു സ്വപ്നം കണ്ടു. എന്റെ രോഗങ്ങൾ േഭദമാകുന്നു. ൈദവം അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് എന്റെ രോഗം സുഖപ്പെടുത്തുന്നു. അതായിരുന്നു ആ സ്വപ്നത്തിന്റെ കാതൽ. എന്തുകൊണ്ട് അങ്ങനെയൊരു സ്വപ്നം കണ്ടുവെന്ന് ഇന്നും അറിഞ്ഞുകൂടാ. എങ്കിലും അതൊരു സാക്ഷ്യമായി ഞാൻ മനസ്സിൽ സൂക്ഷിച്ചു. അടുത്ത ദിവസം രാവിലെ എന്നെ വയനാട്ടിലുള്ള ബന്ധു ജോർജ് ഫോണിൽ വിളിച്ചു. ജോർജും ഭാര്യയും ഒരേ ദിവസം ഒരേ സ്വപ്നം കണ്ടു. രോഗം ഭേദമായി ഞാൻ ആരോഗ്യത്തോടെ ജീവിതത്തിലേക്കു തിരിച്ചുവന്നു എന്നായിരുന്നു അവർ സ്വപ്നം കണ്ടത്. ഒരേ പോലെ മൂന്ന് സ്വപ്നങ്ങൾ.

സിനിമയിൽ സജീവമായിരുന്നപ്പോഴും ഞാൻ ധ്യാനം കൂടാ റുണ്ടായിരുന്നു. സിനിമയിൽ തിരക്കില്ലാതായപ്പോഴും ഞാൻ ആ പതിവ് തെറ്റിച്ചില്ല. പലേടത്തും ധ്യാനം കൂടി. അങ്ങനെയൊരു ധ്യാനം മൂരിയാട് എംപറർ ഇമ്മാനുവേൽ പള്ളിയിൽ വച്ചായിരുന്നു. രണ്ടാം ശനിയാഴ്ചകളിൽ പള്ളിയിൽ പ്രത്യേക പ്രാർഥനയുണ്ട്. രോഗികൾക്കുവേണ്ടിയും പ്രത്യേകം പ്രാർഥിക്കും. ഒരു ദിവസം എനിക്കു വേണ്ടി പ്രാർഥിച്ചു. അന്ന് പ തിനയ്യായിരത്തോളം പേരുണ്ടായിരുന്നു അവിടെ. എന്റെ അവസ്ഥ വിശ്വാസികൾ പ്രാർഥനയോടെ സ്വീകരിച്ചു. എന്നെ മരണത്തിനു വിട്ടുകൊടുക്കാൻ തയാറല്ലെന്നു പറഞ്ഞ് കുറേ ചെറുപ്പക്കാർ മുന്നോട്ടുവന്നു.

‘‘എന്റെ ഈ എളിയ സഹോദരരിൽ ഒരുവന് നിങ്ങൾ െചയ്തപ്പോഴെല്ലാം എനിക്കു  തന്നെയാണു ചെയ്തത്’’ എന്ന ൈദവവചനം അവർ ഹൃദയത്തിലേറ്റി. എന്റെ അതേ രക്തഗ്രൂപ്പിലുള്ള 28 പേർ മുന്നോട്ടുവന്നു. എന്നെ മരണത്തിനു വിട്ടുകൊ ടുക്കില്ലെന്നും ജീവന്റെ പകുതി പകുത്തു തന്ന് എന്നെ ജീവിതത്തിലേക്കു കൂട്ടുമെന്നും അവർ പ്രതിജ്ഞ ചെയ്തു. ആറുമാസത്തിനുള്ളിൽ അപ്രകാരംതന്നെ സംഭവിച്ചു. പള്ളിയിലെ ആറു സഹോദരങ്ങളിൽ ഒരാൾ തന്റെ കിഡ്നി തന്ന് എന്നെ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു.

sfadikam-george2

ൈദവത്തിന്റെ സുവിശേഷങ്ങൾ

ബൈബിൾ സുവിശേഷകനായി പോകാറുണ്ട്. അങ്ങനെ എന്നെ കാണുമ്പോൾ സിനിമയിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ ഒാർക്കുന്നവർക്ക് ൈവരുധ്യം തോന്നാം. സിനിമയിൽ വില്ലനായി അഭിനയിക്കുമ്പോഴും ജീവിതത്തിൽ ഞാൻ ൈദവവഴിയിൽ തന്നെയായിരുന്നു.

കേൾക്കുന്നവർക്ക് ചിലപ്പോൾ അവിശ്വസനീയം എന്നു തോന്നാം. എങ്കിലും  എന്റെ അനുഭവം സത്യമാണ്. നാൽപതു ദിവസം ചൂടുവെള്ളം മാത്രം കുടിച്ചു ഉപവസിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ ചായ മാത്രം. ആദ്യത്തെ പത്തു ദിവസം ഒരു നേരം ഭക്ഷണം കഴിച്ചു തുടങ്ങി. അപ്പോൾ തോന്നി ഈ ഉപവാസത്തിനു കാഠിന്യം പോരാ. അങ്ങനെയാണു ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിക്കാൻ തുടങ്ങിയത്. ൈദവം മരുഭൂമിയിൽ 40 ദിവസം ഉപവസിച്ചതിന്റെ  ഒാർമയുണർത്തുന്നതായിരുന്നു അത്. ആ ഉപവാസം എനിക്ക് അനുഗ്രഹിക്കപ്പെട്ടതായി. ഭാരം ഇരുപതു കിലോ കുറഞ്ഞു. പ ണ്ട് 100 കിലോ വരെ എത്തിയ ഭാരം ഇപ്പോൾ അറുപത് കിലോയിലെത്തി. 

എല്ലാ സൃഷ്ടിക്കു പിന്നിലും ൈദവത്തിന് ഒരു ഉദ്ദേശമുണ്ട്. എന്നെ സൃഷ്ടിച്ചത് നായകന്മാരുെട തല്ലു കൊള്ളാനാണ് എന്നായിരുന്നു എന്റെ ധാരണ. പക്ഷേ, ഇപ്പോൾ എനിക്കു മനസിലാകുന്നു ൈദവം എന്റെ വഴിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പിക്കുന്നുവെന്ന്. ‍ഭാര്യയും കാൻസറിൽ നിന്ന് മുക്തി  നേടിയതോടെ ജീവിതത്തിൽ ദൈവം പ്രകാശം തന്ന് അനുഗ്രഹിച്ചതു പോലെ എനിക്കു തോന്നി.

സിനിമയുെട ലോകം

അഭിനയം എന്റെ രക്തത്തിൽ അലിഞ്ഞ കാര്യമാണ്. അഞ്ചാം ക്ലാസു മുതൽ ഞാൻ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. പഠനം കഴിഞ്ഞു കുറച്ചുനാൾ ഗൾഫിൽ ജോലി നോക്കി. അവിടെ മലയാളി ക്ലബ്ബുകളിൽ ഞാൻ സ്ഥിരം നാടകം അവതരി പ്പിക്കുമായിരുന്നു. ഞാനൊരു നാടകനടനാെണന്ന വിവരം അറിയാമായിരുന്ന ബാബു എന്ന സുഹൃത്താണ് വിനയനോട് എന്റെ കാര്യം പറയുന്നത്. അങ്ങനെ വിനയൻ സംവിധാനം ചെയ്ത ‘കന്യാകുമാരിയിൽ ഒരു കവിത’ എന്ന സിനിമയിൽ  അരങ്ങേറ്റം കുറിച്ചു. തിരുവട്ടാർ മണി എന്ന വില്ലൻ കഥാപാത്രമായിരുന്നു അത്. അതിനുശേഷമാണ് ‘ചെങ്കോലിൽ’ കീ രിക്കാടൻ ജോസിന്റെ ജ്യേഷ്ഠൻ തോമസ് കീരിക്കാടൻ എന്ന കഥാപാത്രം.

സിനിമയിൽ എന്റെ ഭാവി കുറിച്ചത് ഭദ്രന്റെ ‘സ്ഫടിക’മായിരുന്നു. ആ സിനിമ കൊണ്ട് ഏറ്റവും ഗുണമുണ്ടായത് എനിക്കാ ണ്. വില്ലൻ ആയിരുന്നിട്ടുകൂടി സ്ഫടികം എന്ന നല്ല പേര് എ നിക്കു കിട്ടി. ആ പേരാണ് ഇന്നും എന്റെ ജീവവായു എന്നു പറയാം.  ജോർജ് എന്നു പറഞ്ഞാൽ ആരും എന്നെ തിരിച്ചറിയില്ല. സ്ഫടികം ഇല്ലാതെ ജോർജിനു നിലനിൽപില്ല. സിനിമയിൽ അവസരം തന്നതിന് വിനയനോടും നല്ലൊരു കഥാപാത്രത്തെ തന്നതിന് ഭദ്രനോടും ആജീവനാന്തം കടപ്പെട്ടിരിക്കുന്നു.

വില്ലന്മാരെ ഓർത്തിരിക്കാൻ ആർക്കും ഇഷ്ടമല്ല. എങ്കിലും ആൾക്കാർ ഓർക്കുന്ന ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു. ലേലത്തിലെ കടയാടി ബേബി, കാഞ്ഞിരപ്പള്ളി കറിയാച്ചനിലെ കുട്ടപ്പായി, അങ്ങനെ കുറച്ചുവില്ലൻ കഥാപാത്രങ്ങൾ. ഇടയ്ക്കു കുറച്ചു കോമഡിയും െചയ്തു. മലയാളത്തിലെ ഒട്ടുമിക്ക നടന്മാരിൽ നിന്നും സ്ക്രീനിൽ എനിക്ക് ഇടി കിട്ടിയിട്ടുണ്ട്. എങ്കിലും ഞാൻ രോഗബാധിതനായി കിടന്നപ്പോൾ അപൂർവം പേരെ വിളിച്ചെങ്കിലും  അന്വേഷിച്ചുള്ളൂ. അതിൽ സുരേഷ് ഗോപിയുടെ പേര് എടുത്തുപറയണം. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാനും പറഞ്ഞു. എന്റെ പ്രാർഥനയുടെ ഫലം ൈദവം അദ്ദേഹത്തിൽ നന്മയായി ചൊരിയട്ടെ... ആരേയും കുറ്റപ്പെടുത്തി പറഞ്ഞതല്ല. സിനിമാക്കാർക്കു പൊതുവെ തിരക്കുകൂടുതലാണ്. ചിലപ്പോൾ അറിയാതെ പോയതാകാം.

സിനിമയിൽ അഭിനയിക്കുന്നവരെല്ലാം സമ്പന്നരാണ് എന്നതു പൊതുവായ വിശ്വാസം മാത്രമാണ്. ഇരിങ്ങാലക്കുടയ്ക്കടുത്ത് ആളൂർ കനാൽപ്പാലത്തിൽ വാടകവീട്ടിലാണു ഞാൻ കുടുംബസമേതം താമസിക്കുന്നത്. അഞ്ചു മക്കളുണ്ട് അശ്വതി, അനു, അജോ, അഞ്ജലി, അഞ്ജു. അതിൽ മൂന്നുപേരുടെ വിവാഹം ൈദവത്തിന്റെ ഇടപെടൽ പോലെ ഭംഗിയായി നടന്നു. ഇനിയുള്ള ജീവിതവും ദൈവം നടത്തും. സിനിമയിൽ തന്നെ തൊഴിലിന് യാെതാരു ഉറപ്പുമില്ലാത്തവരാണ് വില്ലന്മാരായ നടന്മാർ. ഒരാൾ  ൈപസ കൂട്ടി ചോദിച്ചാൽ അയാളെ ഒഴിവാക്കി മറ്റൊരാളെ വിളിക്കും. ഇന്ന ആൾ വില്ലനായാൽ സിനിമ നന്നായേനേ എന്ന് പ്രേക്ഷകരാരും പറയില്ലല്ലോ. അതാണു വില്ലന്മാരുടെ ഗതികേട്.

നിറങ്ങൾ മാത്രമാണു ജീവിതം എന്ന ധാരണ ഇപ്പോൾ എനിക്കില്ല. നഷ്ടങ്ങളെയോർത്ത് നിരാശയുമില്ല. അഭയത്തിന്റെ വെൺപിറാവായി എന്നിൽ മിടിക്കുന്നത് ദൈവമാണെന്ന് ഞാൻ അറിയുന്നു.