Wednesday 01 February 2023 12:28 PM IST : By സ്വന്തം ലേഖകൻ

‘ഭക്ഷണം നൽകുന്നില്ല, ബാത്ത്റൂം ഉപയോഗിക്കാൻ അനുവാദമില്ല, പ്രായപൂർത്തിയാകാത്ത കുട്ടികളോടൊപ്പം ഹാളിലാണ് താമസം’: ഗുരുതര ആരോപണങ്ങൾ

navasudheen

ബോളിവുഡ് നടന്‍ നവാസുദ്ദീൻ സിദ്ദിഖിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി താരത്തിന്റെ മുൻഭാര്യ ആലിയയുടെ അഭിഭാഷകൻ.

നവാസുദ്ദീൻ സിദ്ദിഖിയും കുടുംബാംഗങ്ങളും ആലിയ സിദ്ദിഖിയെ വീട്ടിൽ നിന്ന് പുറത്താക്കാൻ സാധ്യമായതെല്ലാം ചെയ്തെന്നും അവർ ആലിയയ്ക്കെതിരെ ക്രിമിനൽ പരാതി നൽകിയെന്നും അഭിഭാഷകൻ.

‘കഴിഞ്ഞ ഏഴു ദിവസമായി നവാസുദ്ദീൻ സിദ്ദിഖിയുടെ കുടുംബാംഗങ്ങള്‍ എന്‍റെ കക്ഷിക്ക് ഭക്ഷണമോ കിടക്കയോ കുളിക്കാൻ ബാത്ത്റൂമോ ഒന്നും നൽകുന്നില്ല. ആലിയയെ നിരീക്ഷിക്കാന്‍ ബോഡിഗാര്‍ഡിനെ വയ്ക്കുകയും, സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. സിദ്ദിഖിയുടെ വീട്ടിലെ ഹാളിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളോടൊപ്പം ആലിയ താമസിക്കുന്നത്’.– അഭിഭാഷകൻ പറയുന്നു.

2010ലാണ് ആലിയയെ നവാസുദ്ദീൻ സിദ്ദിഖി വിവാഹം കഴിക്കുന്നത്. ഇത് നവാസുദ്ദീൻ സിദ്ദിഖിയുടെ രണ്ടാം വിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. എന്നാല്‍ 2020 ല്‍ നവാസുദ്ദീൻ സിദ്ദിഖിയില്‍ നിന്നു ആലിയ വിവാഹമോചനം നേടി. 2021 ല്‍ ആലിയയ്ക്ക് കൊവിഡ് വന്നപ്പോള്‍ നവാസുദ്ദീൻ സിദ്ദിഖിയുടെ പരിചരണത്തില്‍ മനസ് മാറി തന്റെ പരാതികള്‍ പിന്‍വലിക്കുകയും തുടര്‍ന്ന് ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ആലിയക്കെതിരെ നവാസുദ്ദീൻ സിദ്ദിഖിയുടെ അമ്മ മെഹ്റുന്നിസ സിദ്ദിഖി കേസ് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. തന്നെ ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ മകന്റെ ഭാര്യ വീട്ടിൽ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.