Saturday 04 February 2023 11:33 AM IST : By സ്വന്തം ലേഖകൻ

‘കലോത്സവങ്ങളിൽ പോലും പങ്കെടുക്കാറില്ല, ചോദിച്ചപ്പോൾ വേദന നിറഞ്ഞ പുഞ്ചിരി’: മറന്നോ കുട്ടി പുലി മുരുകനെ?: കുറിപ്പ്

ajas-pulimurugan

എങ്ങനെ മറക്കും നമ്മുടെ കുട്ടിപ്പുലിമുരുകനെ? പുലിമുരുകനിൽ മോഹൻ ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച അജാസിനെ പ്രേക്ഷകർ ഒരുകാലവും മറക്കില്ല. റിയാലിറ്റി ഷോയിലെ തകർപ്പൻ ഡാൻസറായെത്തി ഒടുവിൽ സ്വപ്നം കണ്ട ബിഗ് സ്ക്രീന്‍ വരെയെത്തിയ യാത്ര. കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ സ്വദേശിയായ അജാസിന്റെ യാത്രയുടെ തുടക്കം അങ്ങനെയായിരുന്നു.

പുലിമുരുകൻ കുടാതെ കമ്മാരസംഭവം, ഡാൻസ് ഡാൻസ് തുടങ്ങിയ ചിത്രങ്ങളിലും അജാസ് അഭിനയിച്ചു. എന്നാൽ ഒരു സുപ്രഭാതത്തിൽ പിന്നീട് അജാസ് സ്‌ക്രീനിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷമായി. അജാസിനെ സ്നേഹിക്കുന്ന പലരും ആ കലാകാരന് എന്തു സംഭവിച്ചുവെന്ന് ആരായുകയും ചെയ്തു. ആ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടിയാണ് എം.എം മഠത്തിൽ എന്ന ആളുടെ പേരിലുള്ള കുറിപ്പ്. മലയാള സിനിമാ പ്രവർത്തകർ അജാസിനെ പിന്തുണയ്ക്കണമെന്നും ആരെങ്കിലും വിചാരിച്ചാൽ അവനെ കൈപിടിച്ചുയർത്താൻ കഴിയില്ലേന്നും കുറിപ്പിലൂടെ ചോദിക്കുന്നു. ആദിച്ചനല്ലൂർ ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണിപ്പോൾ അജാസ്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി സ്‌കൂൾ കാലം ആസ്വദിക്കുകയാണ് താരം.

കുറിപ്പിന്റെ പൂർണ രൂപം:

‘‘ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ എല്ലാവർക്കും പരിചിതമായിരിക്കും. ജൂനിയർ പുലിമുരുകൻ.. എന്നാൽ രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാനിടയില്ല. ട്രാൻസ്ഫർ കിട്ടി പുതിയ സ്‌കൂളിൽ ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരദ്ഭുതം കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞില്ല. പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒന്നുമില്ലാതെ തീർത്തും സാധാരണക്കാരനായി ഒരു സാധാരണ ഗ്രാമത്തിലെ  ഗവണ്മെന്റ് സ്‌കൂളിൽ പ്ലസ് ടു കോമേഴ്സ് വിദ്യാർഥിയായി പുലിമുരുകൻ  ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയില്ല. മലയാളത്തിന്റെ സിനിമാ ചരിത്രത്തിലെ  ആദ്യ 150 കോടി ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം താരജാഡകൾ ഒന്നുമില്ലാതെ, കൗമാരത്തിന്റെ പൊലിമയോ തന്നിഷ്ടങ്ങളോ  സൗഹൃദവേദികളോ ഇല്ലാതെ ഇങ്ങനെ ശാന്തനായി ഒതുങ്ങി ജീവിക്കുന്ന കാഴ്ച വിശ്വസിക്കുവാൻ കഴിഞ്ഞില്ല. അതേ.. പുലിമുരുകൻ എന്ന സിനിമയിൽ ജൂനിയർ പുലിമുരുകൻ ആയി അഭിനയിച്ച കൊല്ലം അജാസിനെ പറ്റിയാണ് ഈ ചെറു കുറിപ്പ്.

കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്ത് ഹയർ സെക്കന്ററി സ്‌കൂളിന്റെ വരാന്തയിലൂടെ താരപ്പൊലിമയുടെ മഞ്ഞവെളിച്ചം ഇല്ലാതെ, ക്യാമറക്കണ്ണിന്റെ തുറിച്ചു നോട്ടം ഇല്ലാതെ ഒരു രാജകുമാരൻ നടന്നു നീങ്ങുന്ന കാഴ്ച അതിശയവും വേദനയും സമ്മാനിച്ചു. ഇന്നവന്റെ കണ്ണുകളിൽ 'പുലിയെ കൊല്ലണം' എന്ന തീക്ഷണത ഇല്ല. പകരം അകന്നുമാറി നിൽക്കേണ്ടി വന്നവന്റെ നിസ്സഹായത ആണ്. എല്ലാ ബഹളങ്ങളിൽ നിന്നും അകന്ന്.. സ്‌കൂൾ വിട്ടാൽ ഗ്രൗണ്ട് വിട്ട് വീട്ടിലേക്ക് ഓടുന്ന ആദ്യ വിദ്യാർഥിയായ് അവൻ മാറിയിരിക്കുന്നു. അവനെ ഒന്ന് കാണാൻ വേണ്ടി കൊല്ലം രമ്യ തിയറ്ററിൽ അവന്റെ പുറകെ ഓടിയത് അന്നേരമൊക്കെ  ഞാനോർത്തു. ആദിച്ചനല്ലൂരിലെ വിളച്ചിക്കാല ആണ് അവന്റെ സ്വദേശം. സ്‌കൂൾ കലോത്സവങ്ങളിൽ പോലും പങ്കെടുക്കാറില്ല. കാരണം ചോദിച്ചപ്പോൾ വേദന നിറഞ്ഞ പുഞ്ചിരി ആയിരുന്നു മറുപടി. 

ഇന്ന് സ്‌കൂളിൽ വാർഷികം ആയിരുന്നു.. അവന് സ്‌കൂൾ വകയായി ഒരു മൊമെന്റോ കോംപ്ലിമെന്റ് ആയി നൽകി.. വളരെ നിർബന്ധിച്ചപ്പോൾ ഒരു ഡാൻസ് ചെയ്തു. അവനിലെ അനായാസ നർത്തകനെ കണ്ട് കണ്ണു നിറഞ്ഞു. ഈ കുറിപ്പ് ഇവിടെ ഇടാൻ കാരണം ഇത് ലോക മലയാളികളുടെ ഇടമല്ലേ. പുലിമുരുകൻ നമ്മുടെ മനസ്സിൽ ഇടംപിടിച്ചവൻ അല്ലേ.. അവന് ഗോഡ്ഫാദർമാരില്ല. ഒരു സാധാരണ കുടുംബാംഗം. നമ്മുടെ ഇടയിൽ സിനിമാക്കാരും സിനിമാപ്രവർത്തകരും ധാരാളം ഉണ്ടാവുമല്ലോ. അവർ ആരെങ്കിലും വിചാരിച്ചാൽ അവനെ കൈപിടിച്ചുയർത്താൻ കഴിയില്ലേ. ഒറ്റ സിനിമയിലൂടെ മലയാളിമനസ്സിൽ ഇടം പിടിച്ച, വിസ്മയ നർത്തകനായ അജാസും അവന്റെ സ്വപ്നങ്ങൾ നേടട്ടെ.അവൻ പ്ലസ്ടു എക്‌സാം എഴുതാൻ പോവുകയാണ്..നിങ്ങളുടെ പ്രാർഥന ഉണ്ടാകണം.. നിങ്ങളുടെ ഷെയർ ഏതെങ്കിലും സിനിമാക്കാരിൽ എത്തട്ടെ. അവന്റെ ലോകം വിശാലമാകട്ടെ.. എം. എം. മഠത്തിൽ.’’