‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദനും യൂട്യൂബറുമായി ഉണ്ടായ തർക്കത്തിൽ ഉണ്ണി മുകുന്ദനെ പിന്തുണച്ച് യുവസംവിധായകന്‍ വി.സി അഭിലാഷ്.
വി.സി അഭിലാഷിന്റെ കുറിപ്പ് –
ഞാൻ ഉണ്ണി മുകുന്ദനെ പിന്തുണയ്ക്കുന്നു.
ആ വ്ലോഗ്ഗർ തന്റെ വീഡിയോയിൽ ‘വ്യക്തിപര’ ആക്രമണം നടത്തുന്നുണ്ട്. അതിന് ഒരാൾക്കും അവകാശമില്ല. തുടർന്നുള്ള ഫോൺ വിളിയിലും വ്ലോഗ്ഗർ നല്ല പിള്ള ചമയുന്നുണ്ട്.
ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവർക്ക് വിമർശിക്കാൻ അവകാശമുണ്ട്. അത് പക്ഷേ കൊമേഴ്സ്യൽ താൽപര്യത്തോടെ ചെയ്യുമ്പോൾ അഭിപ്രായ പ്രകടനം മാത്രമല്ല സംഭവിക്കുന്നത്. സിനിമാ വിമർശനം വ്യക്തിയധിക്ഷേപത്തിലേക്ക് തരം താഴരുത്.
വ്ലോഗ്ഗർമാർ മനസ്സിലാക്കേണ്ടത്, ഒരു സിനിമയ്ക്ക് നിങ്ങൾ പണം മുടക്കി ടിക്കറ്റ് എടുത്തു എന്നു പറയുമ്പോൾ തന്നെ നിങ്ങളുടെ യൂ ടൂബ് വീഡിയൊ എന്ന് പറയുന്ന സംഗതിയും അത് കാണുന്നവർക്ക് സൗജന്യമായി കിട്ടുന്നതല്ല എന്ന് നിങ്ങളും തിരിച്ചറിയുന്നത് നല്ലതാണ്. നിങ്ങൾക്കെതിരെ വരുന്ന വിമർശനം / നിരൂപണം നേരിടാനും നിങ്ങൾക്കും മനസ്സുണ്ടാവണം.
മെക്സിക്കൻ അപാരത പുറത്തിറങ്ങിയപ്പോൾ തീയറ്ററിനുള്ളിൽ മുദ്രാവാക്യം വിളിക്കാമെങ്കിൽ മാളികപ്പുറമിറങ്ങുമ്പോൾ തീയറ്ററിനുള്ളിൽ ശരണം വിളിയും പ്രതീക്ഷിക്കണം.
ഞാനെന്ന ചലച്ചിത്ര സംവിധായകൻ അല്ല, എന്നിലെ സാമൂഹിക ബോധ്യമുള്ള സാധാരണക്കാരനാണ് ഇത് കുറിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയമല്ല എന്റേത്.
ഇത് പറയുന്നതിലൂടെ ഞാൻ ചിലപ്പോ വായുമാർഗ്ഗം സഞ്ചരിക്കേണ്ടി വന്നേക്കാം. എന്നാലും എനിക്കിത് പറഞ്ഞേ പറ്റൂ. പറയാനുള്ളത് പറഞ്ഞു തന്നെ പോകണമല്ലോ.
- വി സി അഭിലാഷ്.