ഹൃദയങ്ങളെ വേദനയിലാഴ്ത്തി വീണ്ടുമൊരു വിയോഗം കൂടി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഹൃദയത്തിലെ സുൽത്താനായി മാറിയ പ്രിയതാരം മാമുക്കോയ ഇനി അനശ്വരൻ. ജീവിതത്തിലും സിനിമയിലും നാട്യങ്ങളിലാതെ ജീവിച്ച കോഴിക്കോട്ടുകാരൻ മരണത്തിന്റെ ലോകത്തേക്ക് മറയുമ്പോൾ ഓർമകളിൽ ബാക്കിയാകുന്നത് ചിരിയുടെ മൊഞ്ചുപകർന്ന ഒരു കൂട്ടം കഥാപാത്രങ്ങൾ. ആ ഓർമകളെ തിരികെ വിളിക്കുമ്പോൾ വനിതയ്ക്കും ഏറെ വേദനയുണ്ട്. തന്റെ സിനിമാ ജീവിതത്തിനിടയിൽ വനിത വായനക്കാരോട് വിശേഷം പങ്കിടാനെത്തിയ മാമുക്കോയ ഓർമകളിലെ തിളക്കമുള്ള അധ്യായമാണ്.
ഉമ്മയായിരുന്നു മാമുക്കോയയുടെ ലോകം. ബാപ്പ ഒറ്റയ്ക്കാക്കി പോയപ്പോഴും ഉമ്മയുടെ തണലിൽ ജീവിച്ച് ജീവിതത്തോടു പടവെട്ടിക്കയറി പ്രിയപ്പെട്ടവരുടെ മാമു. ഉമ്മാന്റെ കഷ്ടപ്പാടൊക്കം മാറ്റണം. അതൊരു ജീവിതലാഭിഷമായിരുന്നുവെന്ന് മാമുക്കോയ ഒരിക്കല്‍ വനിതയോട് സംസാരിക്കവേ പറഞ്ഞിരുന്നു.
‘ഉമ്മ പറഞ്ഞ സമയത്ത് നിക്കാഹ് കഴിച്ചു. ഉമ്മയുടെ ആഗ്രഹം പോലെ ജീവിച്ചു. ഞാൻ എന്തു ചെയ്താലും ഉമ്മാക്ക് ഇഷ്ടാ...ഉമ്മ എതിർക്കില്ല, ഒന്റെ ഇഷ്ടല്ലേ... നടക്കട്ടേന്നേ പറയൂ...’– മാമുക്കോയ പറയുന്നു.
‘അവസാന നാളുകളിൽ തീരെ വയ്യാണ്ട് കിടപ്പിലായിട്ടായിരുന്നു തന്റെ ഉമ്മയെന്ന് മാമുക്കോയ വികാര വായ്പോടെ പറഞ്ഞിരുന്നു. ഒരു പെരുന്നാളിന്റെ തലേ രാത്രീല് എല്ലാവരും അടുത്തുണ്ടായിരുന്നു. പിറ്റേന്നു പെരുന്നാളായതിനാൽ രാത്രി തന്നെ ഉമ്മാനെ ഖബറടക്കി. എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായപ്പോ ഉമ്മ ഇല്ലായെന്ന വേദനയുണ്ട്. ജീവിതതതിൽ എമിക്ക് നല്ലകാലം വന്നപ്പോ ഉമ്മ ഇല്ലാണ്ടായിപ്പോയി... ഉമ്മാന്റെ ഒരു ഫൊട്ടോ പോലും എന്റെ കയ്യിലില്ല, പക്ഷേ കല്ലായിപ്പുഴ കാണുമ്പോ എനിക്കെന്റെ ഉമ്മാനെ ഓർമ വരും. ഉമ്മായും കല്ലായിപ്പുഴയും വളർത്തിയ ജീവിതമാണ് എന്റേത്.’– മാമുക്കോയയുടെ വാക്കുകൾ.