Monday 12 November 2018 01:52 PM IST

ആ സ്വാർഥതയിൽ എന്റെ ജീവിതം പൊലിഞ്ഞു

R. Sreelekha IPS

6

ഞാന്‍ ആരെയും കൊന്നിട്ടില്ല. ആര്‍ക്കും ഒരു ഉ പദ്രവവും ഞാന്‍ കാരണം ഉണ്ടാക്കിയിട്ടുമില്ല. എന്നിട്ടും ജയിലില്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ചു വരുകയാണ്.

നന്നായി പഠിക്കുമായിരുന്നെങ്കിലും വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കാരണം ഞാനൊരു ഹോം നഴ്സായി. ചെറിയ പ്രായത്തില്‍ തന്നെ. ഏജന്റ് മുഖാന്തരമാണ് ഞാന്‍ സിറ്റിയിലെ ഫ്ളാറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ സ്ത്രീയുടെ വീട്ടില്‍ ഹോംനഴ്സായി പോയത്. അ വരുടെ മക്കളെല്ലാം വിദേശത്തായിരുന്നു. അപകടത്തില്‍ കാലിനു പരുക്ക് പറ്റിയതിനാലാണ് ഹോംനഴ്‌സിന്റെ നിർത്തുന്നത് എന്നു പറഞ്ഞാണ് എന്നെ കൊ ണ്ട് പോയത്. എന്റെ വീട്ടില്‍ നിന്നു വളരെ ദൂരെയായിരുന്നു ആ സ്ഥലം. അതുകൊണ്ടു ആറു മാസത്തേക്ക് ഞാന്‍ അവരുടെ ഫ്ളാറ്റില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചു. അവർ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരിയാണെന്ന് ഏജന്റ് മുന്‍കൂര്‍ പറഞ്ഞിരുന്നു.

നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടി ശമ്പളമാണ് എനിക്ക് തന്നത്. അവരുടെ കാലിനു വലിയ പരുക്കൊന്നും ഉണ്ടായിരുന്നില്ല. ഒരു സ്ത്രീ അടുക്കളപ്പണിക്കും മറ്റൊരാള്‍ വാഹനം ഓടിക്കുന്നതിനും ഉണ്ടായിരുന്നു. അവരെ നോക്കു
ക മാത്രമായിരുന്നു എന്റെ ജോലി. എന്നും കുളിപ്പിക്കണം, മരുന്ന് കൃത്യ സമയത്തു കൊടുക്കണം, പുറത്തു പോയാല്‍ കൈയില്‍ പിടിച്ചു കൂടെ നടക്കണം തുടങ്ങിയ ജോലികള്‍ കൂടാതെ ഞാന്‍ അവര്‍ക്കു പ്രത്യേകം ശ്രദ്ധയെടുത്തു കൈകാലുകള്‍ തിരുമ്മി കൊടുക്കുകയും മതഗ്രന്ഥങ്ങള്‍ ഉറക്കെ വായിച്ചു കൊടുക്കുകയും ചെയ്തുപോന്നു. അടുക്കളക്കാരിയോട് അവര്‍ വെറുതെ വഴക്കു പറയുമെങ്കിലും എന്നോട് വലിയ സ്‌നേഹമായിരുന്നു.

രണ്ടു മൂന്നു മാസത്തിനകം വേലക്കാരി പിണങ്ങി പോയി. പിന്നെ, എനിക്കായി പാചകത്തിന്റെയും വീട് വെടിപ്പാക്കുന്നതിന്റെയും കൂടി ചുമതല. പരാതി ഒന്നും പറയാതെ ഞാന്‍ അ തൊക്കെ ചെയ്തു.

ഇടയ്ക്കു അവരുടെ മക്കള്‍ നാട്ടില്‍ വരുമ്പോള്‍ എനിക്ക് വ സ്ത്രങ്ങളും പണവും തരുമായിരുന്നു. ഒരു വര്‍ഷത്തോളം ഞാനവിടെ തുടര്‍ന്നു. ഞാന്‍ വീട്ടില്‍ പോകുന്നത് അവര്‍ക്കിഷ്ടമില്ലായിരുന്നു. എനിക്ക് നന്നായി പാടാനുള്ള കഴിവുണ്ട്. രാത്രി ഉറങ്ങണമെങ്കില്‍ എന്റെ പാട്ടുകള്‍ അവര്‍ക്കു കേള്‍ക്കണമായിരുന്നു. അതിനാല്‍ ഞാന്‍ പോകുമ്പോള്‍ ഉറങ്ങാന്‍ പറ്റിയില്ല എന്നൊക്കെ പറഞ്ഞിരുന്നു. താല്‍ക്കാലികമായി വരുന്ന സ്ത്രീകളെ അവര്‍ നല്ലോണം വഴക്കു പറയുമായിരുന്നു. ഞാ ന്‍ തിരികെ വന്നാല്‍ എന്നെയും കുറച്ചു ദിവസം വഴക്കൊക്കെ പറയും. ഞാന്‍ പ്രതികരിക്കില്ല. അതോടെ പതിയെ പഴയതു പോലെ സ്‌നേഹവും ആകും.

എനിക്ക് വരുന്ന വിവാഹ ആലോചനകള്‍ക്കായി പോലും എന്നെ വീട്ടിലേക്കു വിടാറില്ല. ‘നിനക്ക് ഞാന്‍ നല്ല ഒരു പയ്യനെ കണ്ടു പിടിക്കും. ഡ്രൈവിങ് അറിയാവുന്ന ഒരുത്തന്‍. പിന്നെ നിങ്ങള്ക്ക് രണ്ടാള്‍ക്കും ഇവിടെ തന്നെ താമസിക്കാമല്ലോ?’ ആ അമ്മ പറയുമായിരുന്നു.

പോകെപ്പോകെ ഞാനില്ലാതെ അവര്‍ക്കു ഒന്നിനും വയ്യ എ ന്നായി. ചിലപ്പോഴൊക്കെ അവരുടെ സ്വാർഥത അസ്വസ്ഥത ഉണ്ടാക്കുമായിരുന്നെങ്കിലും പ്രായമായ സ്ത്രീയല്ലേ എന്നോര്‍ത്ത് ഞാന്‍ സഹിച്ചു. രാത്രി എന്നെ കൊണ്ട് മണിക്കൂറുകളോളം തല തിരുമ്മിക്കും. അതോടൊപ്പം പാട്ടും പാടണം.

എനിക്ക് അമ്മയെ കാണണം

ഒരു ദിവസം എന്റെ അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ ആണെന്ന് എനിക്ക് ഫോണ്‍ വന്നു. ഞാന്‍ പോകാനായി അനുവാദം ചോദിച്ചപ്പോള്‍ തന്നില്ല. കൂടാതെ അന്ന് വഴക്കുമായി. ‘ഓ, അങ്ങനെ പോകേണ്ട ആവശ്യമൊന്നുമില്ല. വേണമെങ്കില്‍ കുറച്ചു രൂപ മണിഓര്‍ഡറായി അയക്കാം.’

പോകണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അവര്‍ ദേഷ്യപ്പെടുകയും കരയുകയും ഒക്കെ ചെയ്തു. സാധാരണ ഞാനില്ലാത്തപ്പോള്‍ വരുന്ന സ്ത്രീകളില്‍ ഒരാളെ ഞാന്‍ ഫോണില്‍ വിളിച്ചു എന്ന് പറഞ്ഞ് എന്നെ ഒരു ദിവസം മുഴുവന്‍ ചീത്ത പറഞ്ഞു.

രണ്ടു ദിവസത്തിനു ശേഷം വീണ്ടും വീട്ടില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍ പോകാതെ നിർവാഹമില്ല എന്നായി. അമ്മ എന്നെ കാണണമെന്ന് പറഞ്ഞെന്നും അമ്മയ്ക്ക് ഓപ്പറേഷന്‍ വേണമെന്നും സഹോദരന്‍ ഫോണില്‍ പറഞ്ഞപ്പോള്‍ എന്റെ നെഞ്ച് കാളി പോയി. ഇവിടത്തെ അമ്മയോട് ചോദിച്ചാല്‍ അവര്‍ സമ്മതിക്കില്ല. അതുകൊണ്ടു അന്ന് അവര്‍ ഉച്ചയുറക്കം തുട ങ്ങിയപ്പോള്‍ ഞാന്‍ എന്റെ സാധനങ്ങള്‍ എല്ലാം ഒരു ബാഗിലാക്കി, അവിടെയുണ്ടായിരുന്ന ഡ്രൈവറെ ഫോണ്‍ ചെയ്തു വരാന്‍ പറഞ്ഞ ശേഷം പോകാനായി പതിയെ വാതില്‍ തുറന്നു.

ആരോ എന്നെ പുറകില്‍ നിന്ന് പിടിച്ചൊരു വലി. എന്റെ കൈയില്‍ നിന്നു ബാഗ് തട്ടിപ്പറിച്ചു ഒരേറും! ഞാന്‍ ഞെട്ടി തിരിഞ്ഞപ്പോള്‍ ആ അമ്മ സംഹാരരൂപിണിയായി നില്‍ക്കുകയാണ്.

‘ങാഹാ, നീ എന്നോട് പറയാതെ ഒളിച്ചു പോകുകയാണല്ലേ? ഞാന്‍ സമ്മതിക്കില്ല. പോകണ്ട. ആരുടെ കൂടെ ഒളിച്ചോടാനാണ് ഈ ഒരുങ്ങിക്കെട്ടി പോക്ക്? പോകേണ്ട പെണ്ണേ.’ അവര്‍ ഉറക്കെ അലറി. എന്റെ അമ്മ എന്നെ കാണണമെന്ന് പറഞ്ഞു കരയുന്നു, എന്നെ പോകാനനുവദിക്കൂ എന്ന് ഞാന്‍ കേ ണു പറഞ്ഞു.

‘ആ കള്ള തള്ള നിന്നെ അങ്ങനെ കാണണ്ട. എനിക്കറിയാം, നീ ഇനി വരില്ല. അതല്ലേ എല്ലാം എടുത്തുകൊണ്ടു പോവു ന്നത്? നിന്റെ അമ്മയ്ക്ക് ഒരു അസുഖവും ഇല്ല. ചുമ്മാ അഭിനയമാ. എനിക്കാണെങ്കില്‍ തീരെ വയ്യ. ഞാന്‍ സമ്മതിക്കില്ല പോകാന്‍.’ അവര്‍ ക്ഷുഭിതയായി എന്റെ കൈയില്‍ പിച്ചുകയും എന്നെ തള്ളുകയും ഒക്കെ ചെയ്തു.

‘അമ്മ എന്ത് പറഞ്ഞാലും ഞാന്‍ പോകും. എനിക്കെന്റെ അമ്മയെ കണ്ടേ തീരൂ.’ ഞാന്‍ വീണ്ടും ബാഗ് എടുത്തു ചുമലിലിട്ടു പുറത്തേക്കിറങ്ങാന്‍ ആഞ്ഞു. വീണ്ടും അവര്‍ പുറകില്‍ നിന്ന് കയറി പിടിച്ചു. ഭയങ്കര ശക്തിയോടെയുള്ള ഒരു കെട്ടിപ്പിടുത്തവും. ഞാന്‍ അവരെ തള്ളി മാറ്റി, എന്റെ എല്ലാ ശക്തിയും ഉപയോഗിച്ച്. എന്നിട്ടു ഓടി പടിയിറങ്ങി. ആ ഫ്ളാറ്റില്‍ നിന്നു റോഡിലേക്ക് ഇറങ്ങിയപ്പോഴേ എന്റെ ശ്വാസം നേരെ വീണുള്ളു. താമസിയാതെ ഡ്രൈവര്‍ അവിടെ എത്തും. ഇനി അ വിടേക്കില്ല, ഞാന്‍ തീരുമാനിച്ചിരുന്നു. അവര്‍ മറ്റാരെയെങ്കിലും ഹോംനേഴ്‌സ് ആക്കി ഇങ്ങനെ സ്‌നേഹിച്ചു കൊല്ലട്ടെ!

ചെയ്യാത്ത കുറ്റവും എന്റെ തലയിൽ

വീട്ടില്‍ എത്തിയ ഞാന്‍ ഞെട്ടിപ്പോയി. അവിടെ മൊത്തം പൊലീസുകാര്‍. അവര്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ വന്നതാണ്!

അവര്‍ കാരണം പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി. ആ വൃദ്ധ മരിച്ചു. ഞാന്‍ അവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കാനായി അവരെ കൊന്നുപോലും! അയ്യോ പാവം, അവര്‍ എങ്ങനെ മരിച്ചു? ഇതായിരുന്നു എന്റെ ആദ്യ വിഷമം. പിന്നീട് ഞാന്‍ അറിഞ്ഞു, എന്റെ ശക്തമായ തള്ളില്‍ അവര്‍ പുറകിലേക്കു വീണു, തല ടീപോയിയുടെ വക്കില്‍ ഇടിച്ചു ബോധരഹിതയായി എന്നും അങ്ങനെ കിടന്നു രക്തം വാര്‍ന്നു മരിച്ചെന്നും.

അടുത്ത വീട്ടിലെ ആള്‍ക്കാരാണ് ഇതാദ്യം കണ്ടതും പൊലീസില്‍ അറിയിച്ചതും. എപ്പോഴും ആഭരണങ്ങൾ അണിഞ്ഞു നടക്കുന്ന അവര്‍ അന്നേരം ആഭരണങ്ങള്‍ ഒന്നും ധരിക്കാത്തതിനാലും എന്നെ ഒരിടത്തും കാണപ്പെടാത്തതിനാലും അവരുടെ സ്വര്‍ണം മോഷ്ടിച്ചു ഞാന്‍ കടന്നു കളഞ്ഞു എന്ന് ആ അയൽക്കാരാണ് പൊലീസില്‍ പറഞ്ഞത്.

ഞാന്‍ ഫോണ്‍ ചെയ്ത ഡ്രൈവര്‍ അവിടെ വന്നതേയില്ല. അവന്‍ പേടിച്ചു പോയിരുന്നു. പൊലീസിനോട് അവന്‍ പറഞ്ഞ മൊഴി അവനെ വീട്ടിലെ ഫോണില്‍ നിന്നു വിളിച്ചത് ആ സ്ത്രീയായിരുന്നു എന്നാണ്. നാളെ അവര്‍ക്കു പുറത്തു പോകാനായി ചെല്ലണമെന്ന് പറഞ്ഞാണ് വിളിച്ചതെന്നും അവന്‍ പറഞ്ഞു. ഞാനുമായി അവനു പരിചയം പോലും ഇല്ലത്രെ!

ആ അമ്മയുടെ മക്കള്‍ വിദേശത്തു നിന്ന് വന്നപ്പോഴാണ് സ്വർണാഭരണങ്ങള്‍ വീട്ടില്‍ തന്നെയുണ്ടെന്നും കളവൊന്നും നടന്നില്ലെന്നും പൊലീസിനോട് പറയുന്നത്. അങ്ങനെ മോഷ ണക്കുറ്റം എന്നില്‍ നിന്ന് ഒഴിവാക്കി കേസ് കോടതിയില്‍ എ ത്തി. ഞാന്‍ വെറും കൊലപാതകി മാത്രം!

എനിക്ക് സര്‍ക്കാരാണ് വക്കീലിനെ തന്നത്. നിര്‍ഭാഗ്യവശാല്‍ ഞാന്‍ പറഞ്ഞതൊന്നും ഫലിച്ചില്ല. അപ്പീല്‍ കൊടുത്തിട്ടുണ്ടെന്നാണ് അറിവ്. ഏഴു വര്‍ഷമായിട്ടും അതിനു എന്തുപറ്റിയെന്നു എന്നോട് ആരും പറഞ്ഞു തരുന്നില്ല.

എന്റെ അമ്മ ആ വിഷമത്തില്‍ നെഞ്ച് പൊട്ടി മരിച്ചു. സ ഹോദരന്‍ എന്നെ ഇടയ്ക്കൊക്കെ പരോളില്‍ ഇറക്കും. ഈ കാരാഗൃഹത്തില്‍ തരുന്ന ജോലികളെല്ലാം ഞാൻ ആത്മാർഥമായി ചെയ്യാറുണ്ട്. ഇവിടെ എനിക്ക് കിട്ടുന്ന വരുമാനം മുഴുവന്‍ ഞാന്‍ ദാനം ചെയ്യുകയാണ്. അതില്‍ നിന്നെങ്കിലും തൃപ്തി ലഭിക്കാന്‍.

ഇവിടെയുള്ളവര്‍ക്കെല്ലാം എന്നെ വലിയ സ്‌നേഹമാണ്. ഞാന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് അവര്‍ക്കെല്ലാം അറിയാം. അവര്‍ക്കെന്റെ പാട്ടും വലിയ ഇഷ്ടമാണ്. എല്ലാ രാത്രിയും വിളക്കണയുമ്പോള്‍ ഈ ഇരുട്ടറകളില്‍ എന്റെ ഗാനങ്ങള്‍ മുഴ ങ്ങി കേള്‍ക്കാറുണ്ട്, ശോകാര്‍ദ്രമായി.