33 വർഷം മുൻപ് മമ്മൂട്ടി അഭിനയിച്ച സിനിമ കാണാനെത്തി തിയറ്ററിന്റെ മതിലിടിഞ്ഞുണ്ടായ അപകടത്തെ തുടർന്നിട്ട കമ്പി ഇന്നുമുണ്ട് അബ്ദുൽ സലാമിന്റെ കൈക്കുള്ളിൽ. 16–ാം വയസ്സിലുണ്ടായ അപകടത്തിനു ശേഷം കടുത്ത ആരാധകനായ സലാം പലതവണ മമ്മൂട്ടിയെ നേരിട്ട് ഒരു നോക്കു കാണാൻ കൊതിച്ചെങ്കിലും നടന്നില്ല.
ഇന്ന് തുഞ്ചൻപറമ്പിൽ മമ്മൂട്ടിയെത്തുമ്പോൾ കൈക്കുള്ളിലെ കമ്പിയുമായി സലാമുമെത്തും ജോഷി ചിത്രം നമ്പർ 20 മദ്രാസ് മെയിൽ കാണാൻ പോയ പോക്കിലാണ് തീയറ്ററിന്റെ മതിലിടിഞ്ഞ് സലാമിനും മറ്റു 2 പേർക്കും ഗുരുതരമായി പരുക്കേറ്റത്. അന്ന് റിലീസ് ദിവസമായിരുന്നെങ്കിലും സംസ്ഥാനത്തെ പലയിടത്തും തിയറ്റർ സമരമായിരുന്നു. ജില്ലയിൽ മാത്രം റിലീസ് ചെയ്തു.
തിരൂരിൽ ചിത്രസാഗർ തിയറ്ററിലാണ് ചിത്രം കളിച്ചത്. റോഡിലും തിയറ്ററിനു ചുറ്റും മമ്മൂട്ടിയുടെയും മോഹഹൻലാലിന്റെയും ആരാധകർ നിറഞ്ഞു. ഇതിനിടെ ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായി. ബഹളത്തിൽ തിയറ്റർ മതിലിടിഞ്ഞു വീണായിരുന്നു അപകടം.