Monday 13 March 2023 03:04 PM IST

‘ശരീരത്തിൽ വെളുത്ത കുത്തുകളാണു കണ്ടു തുടങ്ങിയത്, പിന്നീടത് വലുതായി മുഖത്തേക്കും കഴുത്തിലേക്കും പടർന്നു’

Vijeesh Gopinath

Senior Sub Editor

mamtha-mohandas

ചീറിപ്പാഞ്ഞു പോവുന്ന എത്രയെത്ര കാറുക ൾ പല നിറങ്ങളിൽ, പല പവറിൽ... എന്നിട്ടും പഴയൊരു മാരുതി കിതച്ചു കുതിച്ചു പോകുമ്പോൾ ആരുമൊന്നു നോക്കി പോകും. പഴയ പ്രണയം പോെല‌യല്ലേ ചുവന്ന മാരുതി 800. കാലം എത്ര പാഞ്ഞാലും ഇഷ്ടം ഇഷ്ടമായി തന്നെ ബാക്കി കിടക്കും...

മാരുതിയുടെ ഹൃദയത്തിനരികിൽ കൈവച്ചു നിൽക്കുമ്പോൾ കാറുകളോടുള്ള പ്രണയത്തെക്കുറിച്ചാണു മംമ്ത പറഞ്ഞു തുടങ്ങിയത്. അമേരിക്കയില്‍ ട്രാക്ക് ഡ്രൈവിങ്ങിനു പോകാറുണ്ട് മംമ്ത. 110 കിലോമീറ്റര്‍ സ്പീഡില്‍ പറപറക്കുമ്പോള്‍ േപാലും വളവുകളിൽ പതറാതെ സ്റ്റിയറിങ് വളയ്ക്കാറുണ്ട്. കൺമുന്നിൽ ഒരു കാർ തെന്നിത്തെറിച്ചു മറിഞ്ഞിട്ടും ഇടിച്ചു കയറാതെ ഒഴിഞ്ഞു മാറിയിട്ടുമുണ്ട്.

വർഷങ്ങൾക്കു മുൻപ് കാൻസർ ഇടിച്ചിടാൻ വന്നപ്പോഴും ബ്രേക്കിട്ടു നിർത്തി മുന്നോട്ടു പോയതാണ്. രോഗത്തെ നോക്കി ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചതാണ്. പക്ഷേ, കഴിഞ്ഞ മാർച്ചിൽ മംമ്തയെ തേടി മറ്റൊരു പ്രതിസന്ധിയെത്തി.

mamtha-2

ഈ ചിത്രം പോസ്റ്റു ചെയ്തത് ഒരുപാട് ആലോചിച്ച ശേ ഷമാണ്. കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇത്.

2022 ജനുവരി ഒന്ന്. രാവിലെ മണിയൻപിള്ള രാജു ചേട്ടൻ വിളിച്ചു. ‘ പുതിയ സിനിമയെക്കുറിച്ച് പറയാനാണ്. സേതു ആണ് സംവിധാനം. ആസിഫ് അലി നായകൻ. നായിക മംമ്തയാകണം ’ കഥ വിശദമായി കേൾക്കാനൊന്നും നിന്നില്ല. പുതിയ വർഷം. ആദ്യ കോൾ, ഞാൻ യെസ് പറ‍ഞ്ഞു.

മഹേഷും മാരുതിയും എന്ന ആ സിനിമയുടെ ഷൂട്ട് തുടങ്ങി. മനസ്സ് കൂടുതൽ പോസിറ്റീവായി. മാരുതിയും പ്രണയവും ഒക്കെയുള്ള സിനിമ. മാരുതിയോടുള്ള പ്രണയവും. അതിനിടയിൽ ഗൗരി വരുന്നതും ഒക്കെയാണ് കഥ.

ഷൂട്ട് മുന്നോട്ടു പോയി. മാർച്ച് ആയപ്പോൾ ശരീരത്തിൽ വെളുത്ത കുത്തുകളാണു കണ്ടു തുടങ്ങിയത്. പിന്നീടത് വലുതായി മുഖത്തേക്കും കഴുത്തിലേക്കും കൈപ്പത്തിയിലേക്കും പടർന്നു. ഇടയ്ക്കു മരുന്നുകൾ മാറ്റിയിരുന്നു. ഇന്റേണൽ ഇൻഫ്ലമേഷൻ ഉണ്ടായി. ശ്വാസകോശത്തിനു കുഴപ്പങ്ങളുണ്ടായതു നിയന്ത്രിച്ചു വന്നപ്പോഴേക്കും നിറവ്യത്യാസം വലുതായി.

കാൻസർ വന്നപ്പോൾ എന്റെ ശക്തി തിരിച്ചറിയാൻ ക ഴിഞ്ഞിരുന്നു. ‘മംമ്താ നീ സ്ട്രോങ് ആണെന്ന്’ മനസ്സു പറഞ്ഞുകൊണ്ടിരിക്കും. ഇത്തവണ അതുണ്ടായില്ല. ഇരുട്ടിലേക്കു വീണു പോയി. സുഹൃത്തുക്കൾക്കു ഫോൺ ചെയ്തില്ല. ദിവസങ്ങളോളം ഞാൻ ഇരുന്നു കരഞ്ഞു,

തിരിച്ചു ലൊസാഞ്ചൽസിലേക്ക് പോയി. രണ്ടാഴ്ച നിന്നപ്പോൾ മനസ്സു വീണ്ടും പറ‌ഞ്ഞു ‘മംമ്താ നീ സ്ട്രോങ്’ ആണ്. തിരികെ നാട്ടിലെത്തി. ഒരു രാത്രി കാറുമായി പുറത്തിറങ്ങി. പെട്രോൾ അടിച്ചു കാർ‌ഡു കൊടുത്തപ്പോൾ ആദ്യ ചോദ്യം – അയ്യോ മാഡം മുഖത്തിലും കയ്യിലും എന്തുപറ്റി? ആക്സിഡന്റായതാണോ? നൂറു കിലോ സ്ട്രെസ് മ നസ്സിലേക്കു വന്നു വീണു. ഇഷ്ടം കൊണ്ടാകാം ഇത്തരം ചോദ്യമുണ്ടാകുന്നത്. പക്ഷേ, കേൾക്കുന്നവരുടെ മനസ്സിലുണ്ടാകുന്ന ഭാരം താങ്ങാനാകില്ല. പ്രത്യേകിച്ചു ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്ന ഒരാൾക്ക്. മാസങ്ങളോളം ഒറ്റയ്ക്കിരുന്നു. ഒടുവിൽ മനസ്സിലായി ഒളിച്ചിരിക്കൽ എന്നെ ഇല്ലാതാക്കും. സ്ട്രെസ് കൂടും തോറും രോഗവും കൂടും.

പുറത്തിറങ്ങിയേ പറ്റൂ. അമ്മയും അച്ഛനും ഞാനും അതിരപ്പള്ളിയിലേക്ക് ഒരു യാത്ര പോയി. അവിടെ വച്ചാണ് ഈ ഫോട്ടോ പോസ്റ്റു ചെയ്യാൻ തീരുമാനിച്ചത്. ഇനി രോഗത്തെക്കുറിച്ചു പറയില്ലെന്ന് ഉറപ്പിച്ചതാണ്. ഈ ഫോട്ടോ കണ്ടാൽ ‘മംമ്തയുടെ ആരോഗ്യം കുഴപ്പത്തിലായെന്നു’ വാർത്തകൾ വരും. ഫോട്ടോ പോസ്റ്റ് ചെയ്തതോടെ മനസ്സ് ശാന്തമായി. എന്തു പറ്റിയെന്നു ചോദിക്കുന്നവരോടു തമാശയ്ക്കാണെങ്കിലും പോയി ഇൻസ്റ്റ പേജ് നോക്ക് എന്നു പറയാമല്ലോ.

തീപ്പൊള്ളലേറ്റവരോട്, ആസിഡ് പൊള്ളിച്ചവരോട് എ ന്തു പറ്റിയെന്നു പലരും ചോദിക്കാറുണ്ട്. അറിയാനുള്ള ആ ഗ്രഹം കൊണ്ടാകാം. പക്ഷേ, അത്തരം ചോദ്യങ്ങൾ ചിലരുടെ മനസ്സിലേൽപ്പിക്കുന്ന മുറിവ് വലുതാണ്.



mamtha-drive

പതുക്കെ പോകുന്ന വണ്ടി കണ്ടാൽ പലരും പറയും പെണ്ണായിരിക്കും ഒാടിക്കുന്നത്. അതൊക്കെ പണ്ട്. ആ കാലം മാറി.

ഈ വർഷത്തിലെ ആദ്യ യാത്രയുടെ ചിത്രമാണ്. കാക്കനാട് ലൊക്കേഷനിലേക്ക് ഷൂട്ടിനു പോവുന്നു. പോർഷെ 911 ഡ്രൈവ് ചെയ്യുന്ന ചിത്രം. കാറുമായി എന്നും പ്രണയത്തിലാണ്. ആണുങ്ങൾക്കു മാത്രമുള്ളതാണു ഡ്രൈവിങ് എന്നു ചിന്തിച്ചിരുന്ന കാലമുണ്ടായിരുന്നു ക്ലച്ചും ഗിയറുമൊന്നും സ്ത്രീകൾക്കു വഴങ്ങില്ലെന്നു പലരും പരിഹസിക്കും. ഇന്ന് അമേസിങ് ഫീമെയ്ൽ ഡ്രൈവർമാരുണ്ട്. ഞാനും അവരിൽ ഒരാളാണ്.

എന്നെ വളർത്തിയത് ആൺപെൺവ്യത്യാസമില്ലാതെയാണ്. ഗൾഫിലായിരുന്നു കുട്ടിക്കാലം. സ്കൂളിൽ പഠിക്കുമ്പോൾ ആ നാട്ടിലെ കുട്ടികൾ വലിയ കാറുകളിൽ വന്നിറങ്ങുന്നത് ആരാധനയോടെ നോക്കി നിൽക്കും. അന്നു മാത്രമല്ല എന്നും സ്പോർട്സ് കാറുകളോടാണ് ഇഷ്ടം. കോളജിൽ പഠിക്കുമ്പോൾ ബൈക്ക് റേസിനും പോയിട്ടുണ്ട്.

യുഎസിലേക്കു മാറിയ ശേഷമാണു നല്ല ഡ്രൈവറായത്. ട്രാക്ക് ഡ്രൈവിനു പോകും. പരിശീലനം കിട്ടിയ ശേഷമേ അതിൽ പങ്കെടുക്കാനാകൂ. കുറച്ചു കഴിയുമ്പോൾ കാറുമായി ബന്ധം വരും. നമ്മുടെ ശരീരത്തിന്റെ ഭാഗം തന്നെയായി എൻജിൻ‌ മാറും. അതോടെ കാർ‌ നമ്മളെയും കൊണ്ടുള്ള യാത്ര തുടങ്ങും. ഒരിക്കൽ ട്രാക്കിൽ വച്ചു തൊട്ടു മുന്നിൽ പോയ കാർ നിയന്ത്രണം വിട്ടു മറ‌ി‌ഞ്ഞ് ഞാനോടിച്ചതിനു മുന്നിലേക്കു വന്നു വീണു. പൊടികൊണ്ട് എനിക്കൊന്നും കാണാനായില്ല. പക്ഷേ, നിയന്ത്രണം നഷ്ടമായില്ല. ഇടിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു.

യുഎസിലെ സ്പീ‌ഡിൽ കൊച്ചിയിൽ‌ ഒാടിക്കാനാവില്ല. ഞാൻ ഒാടിക്കുന്നതിനേക്കാൾ എനിക്കു ചുറ്റും വണ്ടിയോടിക്കുന്നവരെ കുറിച്ചാണ് ശ്രദ്ധ. സെലിബ്രിറ്റിയാണ് ഒാടിക്കുന്നതെന്നു കണ്ടാൽ പലരും പിന്നാലെ ചേസ് ചെയ്തു വരും. അവർക്ക് അപകടം പറ്റുമോ എന്നാണു പേടി.

ഫോട്ടോയിലെ മാരുതികാർ മഹേഷും മാരുതിയും സിനിമയിലുള്ളതാണ്. സിനിമയിലെ ഒരു കഥാപാത്രം തന്നെയാണ്. അതോടിക്കാൻ തുടങ്ങിയപ്പോഴാണ് ആദ്യ മോഡലുകളിൽ എസി ഉണ്ടായിരുന്നില്ല എന്നു മനസ്സിലായത്.





mamtha-3

ഒാർമകളുടെ ശക്തിക്കു കരുത്തു കൂടുതലാണ്. പഴയൊരു കാലം മറികടന്ന ഒാർമയാണ് ഇന്ന് എന്റെ ഊർജം.

കാൻസർ കാലം മറികടന്ന ഒാർമ. അതാണെന്നെ വീണ്ടും കരുത്തുള്ള ആളാക്കി മാറ്റുന്നത്. ഒറ്റയ്ക്കുള്ള പോരാട്ടത്തിൽ ചിലപ്പോൾ നമ്മൾ ക്ഷീണിച്ചു പോകും. പറ്റിയാൽ ആരുടെയെങ്കിലും തോളിൽ ചാരാമെന്ന തോന്നലുണ്ടാകും. അതൊക്കെ ആത്മവിശ്വാസക്കുറവു കൊണ്ടുള്ള തോന്നലുകളാണ്. മറികടന്ന കാലത്തെക്കുറിച്ചുള്ള ഒാർമയാണ് ആത്മവിശ്വാസത്തിന്റെ ഇന്ധനം. അതു കിട്ടിത്തുടങ്ങി.

വിറ്റിലിഗോ എന്ന അസുഖത്തിന്റെ ഇടയിൽ നടത്തിയ യാത്രയിൽ എടുത്ത ഫോട്ടോയാണിത്. ഏതോ മരുന്നിന്റെ പാർശ്വഫലമാണു തൊലിപ്പുറത്തു പാടുകൾ വന്നത്. ഒാട്ടോ ഇമ്യൂൺ കുഴപ്പങ്ങൾ പല തരത്തിൽ നമ്മുടെ ശരീരത്തെ ബാധിക്കാം. ചിലപ്പോൾ ആന്തരികാവയവങ്ങളെ വരെ ബാധിച്ചേക്കാം. അത്രയ്ക്കൊന്നും സംഭവിച്ചില്ലല്ലോ.

കാൻസറിനായി ചികിത്സിച്ച യുഎസിലെ ഡോക്ടർമാർ ഞാൻ കഴിച്ചിരുന്ന എല്ലാ മരുന്നുകളും നിർത്താൻ ആവശ്യപ്പെട്ടു. ശരീരത്തിനു സ്വയം ഭേദമാകാനുള്ള സമയം കൊടുക്കാൻ നിർദേശിച്ചു. ഇപ്പോൾ ആയുർവേദ ചികിത്സയാണ്. പഴയ നിറം തിരികെ വന്നു തുടങ്ങി. പൂർണമായി ഭേദമായാൽ ചികിത്സാരീതിയെക്കുറിച്ചു തുറന്നു പറയും.

ഒപ്പമുള്ളവരുടെ സിംപതി ബ്രേക്ക് ചെയ്താലേ ഏതു രോഗാവസ്ഥയിൽ നിന്നും മുന്നോട്ടു പോകാനാകൂ. അ ച്ഛനും അമ്മയും ഒക്കെ നമ്മൾ‌ക്കൊപ്പം നിൽക്കുമ്പോഴുള്ള മാനസികാവസ്ഥയിൽ നിന്നു പുറത്തുവരാനായാണ് യുഎസില്‍ ഒറ്റയ്ക്കു ചികിത്സയ്ക്കായി പോയത്. മെമ്മറി ഒാഫ് സാഡ്നസ് മായ്ച്ചു കളയണം. എപ്പോഴും അതിനാണു ശ്രമിക്കുന്നത്.

mamtha-1

Dear mother,you are 60 but going on 16 especially with those dimples you flash around

ക്യൂട്ടാണ് എന്റെ മമ്മി. എന്നെ ഏറ്റവും കൂടുതൽ വിമർശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് അമ്മയാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട്. ഗംഗയുടെയും മോഹന്റെയും മക ൾ അതാണ് എന്റെ ഏറ്റവും വലിയ വിലാസം.

ഏതു കാര്യത്തിനും അമ്മയുടെ അനുവാദം കിട്ടാൻ വ ലിയ പ്രയാസമാണ്. ഫോട്ടോയിൽ കാണുന്ന ചിരി സുന്ദരമാണ്. പക്ഷേ ,‘അമ്മയുടെ റോളിൽ’ ആൾ‌ ഹിറ്റ്ലറാണ്. സ്കൂളിൽ പഠിക്കുമ്പോൾ മാർക്കു കുറയുമോ എന്നോർത്തു പേടിച്ച് എനിക്കു പനി വന്നിട്ടുണ്ട്. എല്ലാ പെൺകുട്ടികളെയും പോലെ ടീനേജ് കാലത്ത് അമ്മയായിരുന്നു എന്റെ വലിയ ശത്രു. അന്നത്തെ വിഡ്ഢിത്തത്തെ കുറിച്ച് ഒാർത്തു പിന്നെ ഒരുപാടു സങ്കടം തോന്നി.

കാൻസറാണെന്ന് അറിഞ്ഞ നിമിഷത്തിൽ അമ്മയുടെ കരച്ചിൽ ഇന്നും ഒാർമയുണ്ട്. ഹൃദയം പൊട്ടിയുള്ള കരച്ചിൽ. അമ്മയെ സമാധാനിപ്പിക്കാൻ ഞാൻ പറഞ്ഞു, ‘നമുക്ക് നോക്കാം. ശരിയാകും എല്ലാം.’ പിന്നെ അങ്ങോട്ട് ഇന്നും ഞാൻ അമ്മയെയും അച്ഛനെയും ആശ്വസിപ്പിക്കുകയാണ്. എന്റെ എനർജിയാണ് അവരുടെ കരുത്ത്. ഞാൻ തളർന്നാൽ വീടു മുഴുവൻ ഇരുട്ടിലായി പോവും.

പൂർണരൂപം ഫെബ്രുവരി രണ്ടാം ലക്കം വനിതയിൽ