Thursday 18 May 2023 03:54 PM IST : By സ്വന്തം ലേഖകൻ

‘വഷളൻ ചിരികൊണ്ട് അവളെ മുറിപ്പെടുത്തിയില്ലല്ലോ, ഒപ്പം നിന്നതിന് നന്ദി സുഹൃത്തേ...’: കണ്ടക്ടറെ വാഴ്ത്തി കുറിപ്പ്

conductor-help

ബസില്‍ വച്ച് മോശം അനുഭവം ഉണ്ടായ പെൺകുട്ടിക്ക് പൂർണപിന്തുണ നൽകിയ കണ്ടക്ടറെ വാഴ്ത്തി സോഷ്യൽ മീ‍ഡിയ. സംഭവം നടന്നയുടനെ ശക്തമായി പ്രതികരിച്ച പെൺകുട്ടിക്ക് എല്ലാവിധ പിന്തുണയും നൽകിയ കണ്ടക്ടറാണ് യഥാർഥ ഹീറോയെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. 'ഞങ്ങളീ നാട്ടുകാരേ അല്ല'എന്ന രീതിയിൽ പുറംതിരിഞ്ഞു നിൽക്കുന്ന ബസ് ജീവനക്കാരെയാണ് നമ്മൾ കൂടുതലും കണ്ടിട്ടുള്ളതും...!! എന്നാൽ പ്രതികരിച്ച പെൺകുട്ടിക്കു വേണ്ടി ശക്തമായി നിലകൊണ്ട കണ്ടക്ടർ മാതൃകയാണെന്ന് ഷെമീർ‌ ടിപി അഭിപ്രായപ്പെടുന്നു.

ഷെമീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ബസിൽ വെച്ച് മോശമനുഭവമുണ്ടായതിനെ തുടർന്ന് ശബ്ദമുയർത്തിയ പെണ്‍കുട്ടിയോട് "നിങ്ങൾക്ക് പരാതിയുണ്ടോ.." എന്ന് ചോദിക്കുകയും ആർജ്ജവത്തോടെ ഇടപെടുകയും ചെയ്ത ആ കെഎസ്ആർടിസി കണ്ടക്ടറുടെ ചിത്രമാണ് ആ വീഡിയോയിലെ ഏറ്റവും പ്രോജ്ജ്വലമായ ചിത്രം.

സ്ത്രീകൾ ഇത്തരം പരാതികൾ ഉന്നയിക്കുമ്പോൾ

ചുറ്റുപാടുമുള്ള മനുഷ്യരുടെ പ്രതികരണങ്ങൾ എങ്ങിനെയാവുമെന്ന ആശങ്ക അവരെ എപ്പോഴും അലട്ടാറുണ്ട്.പരാതികളിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്.

'ഞങ്ങളീ നാട്ടുകാരേ അല്ല'എന്ന രീതിയിൽ പുറംതിരിഞ്ഞു നിൽക്കുന്ന ബസ് ജീവനക്കാരെയാണ് നമ്മൾ കൂടുതലും കണ്ടിട്ടുള്ളതും...!!

നന്ദി,പ്രിയപ്പെട്ട സുഹൃത്തേ,

വാർപ്പ് മാതൃകകളെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയതിന്..

വഷളൻ ചിരി കൊണ്ട് അവളെ വീണ്ടും മുറിപ്പെടുത്താതെയിരുന്നതിന്...

നമ്മളൊരു പുരോഗമന സമൂഹം

തന്നെയാണെന്ന് ഓർമ്മപ്പെടുത്തിയതിനും...!!

തൃശൂർ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന പെൺകുട്ടിക്കാണ് മോശം അനുഭവം ഉണ്ടായത്. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചൊവ്വാഴ്ച ഉച്ചയോടെ സംഭവം. അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറുന്നത്. തന്‍റെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസിൽ കയറിയതുമുതൽ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാൻ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വിഡിയോ എടുത്ത് ചോദ്യം ചെയ്തുവെന്ന് യുവതി പറയുന്നു.

രണ്ട് സ്ത്രീകള്‍ ഇരിക്കുന്നതിന്റെ നടുക്ക് വന്നിരിക്കുകയായിരുന്നു അയാൾ. തുടക്കത്തിൽ എന്തൊക്കെയോ ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പർശിച്ചു കൊണ്ടേയിരുന്നു. അതുമാത്രമല്ല മാത്രമല്ല അയാൾ സ്വയംഭോഗത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് മസ്താനി ഞെട്ടലോടെ പറയുന്നു. വി‍ഡിയോ തെളിവു സഹിതമാണ് മസ്താനി സംഭവം വിശദീകരിച്ചത്. തൃശൂർ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

ബസിൽ വച്ച് മോശം അനുഭവം ഉണ്ടായപ്പോൾ ഞൊടിയിട വൈകാതെ സധൈര്യം പ്രതികരിക്കുകയും ചെയ്യുന്ന വിഡിയോ മസ്താനി സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷന് മുമ്പാകെ എത്തുമെന്ന ഘട്ടമെത്തിയപ്പോൾ കണ്ടക്ടറെ വെട്ടിച്ച് സാമൂഹ്യ വിരുദ്ധനായ വ്യക്തി കുതറിയോടുന്നതും വിഡിയോയിൽ കാണാം. സംഭവം നെടുമ്പാശേരി പൊലീസിനു മുന്നിൽ വിവരിക്കുകയും എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്നും മസ്താനി വി‍ഡിയോയിൽ പറയുന്നു. നിരവധി പേരാണ് മസ്താനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. വിഡിയോ ഷെയർ ചെയ്യുകയും ചെയ്തു.