Monday 16 January 2023 05:07 PM IST

‘അവനെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്ന ധാരണയോടെ ഒതുക്കി നിർത്തി, അതോടെ വാശിയായി’: ഉണ്ണി മുകുന്ദൻ

V.G. Nakul

Sub- Editor

unni-mukundan-vanitha ചിത്രങ്ങൾ: ശ്രീകാന്ത് കളരിക്കൽ

അടുത്തിടെയാണു സംഭവം. തന്റെ സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ മകനെ വിളിക്കാൻ തിരുവനന്തപുരത്തെ സ്കൂളിൽ പോയതാണ് ഉണ്ണി മുകുന്ദൻ. അപ്പോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി അതുവഴി വ ന്നു. ഉണ്ണിയെ കടന്നു മുന്നോട്ടു പോയ ശേഷം അവൻ നിന്നു. തിരിച്ചെത്തി, ഇംഗ്ലിഷിൽ ചോദിച്ചു –

‘നിങ്ങളെ ഞാൻ‌ എവിടെയോ കണ്ടിട്ടുണ്ട്...’

‘ഉണ്ടാകാം...’

എന്നു തമാശയോടെ ഉണ്ണി.

‘നോ...’ എന്നു പറഞ്ഞ് എന്തോ ഓർക്കാൻ ശ്രമിക്കുന്നതിനിടെ,

‘യൂ മേഡ് മീ ഇമോഷനൽ’ എന്നവൻ.

ഉണ്ണി അതിശയത്തോടെ നോക്കുന്നതിനിടെ അ വൻ ആവേശത്തോടെ ഒച്ചയുയർത്തി –

‘യെസ്... മേപ്പടിയാൻ...’

ഷേക്ക്‌ഹാൻഡ് നൽകി കുശലം പറഞ്ഞ് ഉണ്ണി പയ്യനെ യാത്രയാക്കി. പക്ഷേ, ആ സന്തോഷനിമിഷത്തിന്റെ അലകൾ ഇപ്പോഴുമുണ്ട് ഉണ്ണിയുടെ വാക്കുകളിൽ.

‘‘ഞാൻ വല്ലാതെ ഇമോഷനലായി. കരിയറിയി ൽ ഞാനാഗ്രഹിച്ച മാറ്റം യാഥാർഥ്യമായി എന്ന് ആ നിമിഷം മനസ്സിലായി’’

‘മസിലളിയൻ’ ഇമേജിൽ നിന്നു കുടുംബനായ കനായി മാറിയ ഉണ്ണി മുകുന്ദന്റെ വിശേഷങ്ങൾ. ഒ പ്പം അഞ്ചു പെൺകുട്ടികളുടെ ചോദ്യങ്ങൾക്കുത്തരം നൽകുന്ന സ്പെഷൽ ക്വസ്റ്റ്യൻ റൗണ്ടും.

കുടുംബനായകനിലേക്കുള്ള മാറ്റത്തിന്റെ തുടക്കം എങ്ങനെയായിരുന്നു ?

പോസ്റ്റ് കോവിഡ് കാലത്താണ് ഈ മാറ്റം സംഭ വിക്കുന്നത്. ‘മേപ്പടിയാൻ’ സിനിമയായിരുന്നു തുടക്കം. ‘മസിലളിയൻ’ എന്ന കാഴ്ചപ്പാടു മാറ്റാൻ അതു വളരെയധികം സഹായിച്ചു. ‘മസിൽ ഇമേജി’ൽ കുടുങ്ങുന്നുവെന്നു തോന്നിയപ്പോഴാണു മനഃപൂർവം നായകവേഷങ്ങൾ പലതും വേണ്ടെന്നു വച്ചത്. ഈ പോക്കു പോയാൽ ഔട്ട് ആകും എന്നു തോന്നിയപ്പോഴാണു വില്ലൻ വേഷങ്ങളിലേക്കു മാറിയതും ഇനി എന്തൊക്കെ ചെയ്യണം എന്നൊരു പദ്ധതി തയാറാക്കിയതും. അഞ്ചുവർഷത്തോളം വില്ലൻ കഥാപാത്രങ്ങൾ മാത്രം ചെയ്യാമെന്നായിരുന്നു തീരുമാനം.

ഒരു ബി ഗ്രേഡ് സിനിമയിലെ നായകനാകുന്നതിലും നല്ലത് എ ഗ്രേഡ് സിനിമയിലെ വില്ലനാകുന്നതാണെന്ന ചിന്തയിലേക്കെത്തി. നായകനേക്കാൾ നന്നായി അഭിനയിക്കണം എന്ന ആരോഗ്യകരമായ മത്സരബുദ്ധിയും മനസ്സിലുണ്ടായിരുന്നു.

കൊറോണ കാരണം സിനിമാ മേഖല നിശ്ചലമായപ്പോൾ ഞാൻ എന്നെക്കുറിച്ചു പഠിക്കാൻ തുടങ്ങി. അവിടെയാണു മാറ്റം തുടങ്ങിയത്. എന്തൊക്കെ വേണ്ട, എന്തൊക്കെ വേണം എന്നു മനസ്സിലാക്കി. നേരത്തെ എന്റെ തീരുമാനങ്ങൾ വൈകാരികമായിരുന്നു. ഇപ്പോള്‍ അതു മാറി.

വില്ലൻ വേഷങ്ങൾ അബദ്ധമാണെന്ന തരത്തിൽ ആരെങ്കിലും ഉപദേശിച്ചിരുന്നോ ?

മലയാളത്തിൽ ഇനി നായകനായി നിൽക്കാൻ പറ്റില്ലെന്നു പറഞ്ഞവരുണ്ട്. പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ ഉണ്ണി മറ്റുള്ള നായകന്മാർക്ക് ഇടിക്കാൻ പാകത്തിലുള്ള ഒരു ശരീരം മാത്രമാകുമെന്നും പറഞ്ഞിരുന്നു. വില്ലനായി അഭിനയിക്കുക മോശപ്പെട്ട കാര്യമായി എനിക്കു തോന്നുന്നില്ല. നടനെന്ന നിലയിൽ എന്റെ പ്രൊഫൈൽ കൂടുതൽ വലുതായി.

ഉണ്ണിക്കു കരിയറിൽ എപ്പോഴും ഇത്തരം വെല്ലുവിളികൾ ഉ ണ്ടായിരുന്നുവല്ലേ ?

സിനിമയിലെത്തിയ ശേഷവും തുടക്കത്തില്‍ കൃത്യമായ

അവസരങ്ങൾ കിട്ടിയില്ല. പലരും കാര്യമായി ശ്രദ്ധിക്കാതെ

അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തു. അവനെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്ന ധാരണയോടെ ഒതുക്കി നിർത്തി. അതു വാശിയോടെ എടുത്തു. അഹമ്മദാബാദിൽ നിന്നു തൃശൂരിലേക്കു വന്ന ആ 17 വയസ്സുകാരന്റെ സീൽ ഇപ്പോഴും എന്നിലുണ്ടെന്നതിന്റെ തെളിവാകും ഈ പുതിയ മാറ്റങ്ങൾ.

വ്യക്തിയെന്ന നിലയിലും അതു സ്വാധീനിച്ചോ ?

എന്നിലെ വ്യക്തിയല്ല, നടനാണു മാറിയത്. എട്ടു വർഷം മുൻപേ എന്നിലെ നടനെ ആളുകൾ കാണണം എന്ന് ആ ഗ്രഹിച്ചിരുന്നു. ഒരു ബ്രേക്ക് ത്രൂ കിട്ടിയില്ല. ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടതു പൊളിക്കാൻ പറ്റാത്ത ചില സാഹചര്യങ്ങളുമുണ്ടായി. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ജനുവരി ആദ്യ ലക്കത്തിൽ വായിക്കാം