ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് നവജാത ശിശു മരിച്ചതിന് പിന്നാലെ മാതാവും മരിച്ചു. കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണയാണ് (21) പുലർച്ചെ മരിച്ചത്.
ചൊവാഴ്ച വൈകിട്ടായിരുന്നു കുഞ്ഞിന്റെ മരണം. ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് അപർണയെ കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. കുഞ്ഞിന്റെ മരണകാരണം അറിയിക്കാൻ വൈകിയതിന് ബന്ധുക്കൾ ബഹളമുണ്ടാക്കി. കലക്ടർ എത്തിയിട്ടേ മൃതദേഹം കൊണ്ടുപോകൂ എന്നാണ് ബന്ധുക്കളുടെ നിലപാട്.
സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. ഇതിനായി അഞ്ചംഗ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.