Monday 27 March 2023 11:36 AM IST : By സ്വന്തം ലേഖകൻ

അനുമോൾ വനിതാ സെല്ലിൽ പരാതി നൽകിയത് പ്രകോപിപ്പിച്ചു; കൊലപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടന്നു! ഒടുവില്‍ അറസ്റ്റ്

anumol667death

കട്ടപ്പന കാഞ്ചിയാർ പേഴുംകണ്ടത്ത് അധ്യാപികയായ യുവതിയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞു കട്ടിലിനടിയിൽ ഒളിപ്പിച്ചശേഷം കടന്നുകളഞ്ഞ ഭർത്താവിനെ പിടികൂടി. പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ-ഫിലോമിന ദമ്പതികളുടെ മകൾ അനുമോളെ (വത്സമ്മ-27) കൊലപ്പെടുത്തിയെന്ന കേസിലാണു ഭർത്താവ് പേഴുംകണ്ടം വട്ടമുകളേൽ ബിജേഷ് ബെന്നി (29) അറസ്റ്റിലായത്.

തമിഴ്‌നാട്ടിൽ ഒഴിവിൽ കഴിഞ്ഞിരുന്ന ബിജേഷ് ചെക്പോസ്റ്റ് കടന്നു കുമളിയിൽ എത്തിയപ്പോൾ കുമളി എസ്എച്ച്ഒ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടായതിനിടെയാണു കൊലപാതകം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചതായി അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്‌മോൻ പറഞ്ഞു. 

കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അനുമോൾ വനിതാ സെല്ലിൽ പരാതി നൽകിയത് ഇയാളെ പ്രകോപിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇവർക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയുണ്ട്. കാഞ്ചിയാർ പള്ളിക്കവലയിലെ നഴ്സറി സ്കൂൾ അധ്യാപികയായ ഭാര്യ അനുമോളെ 18 മുതൽ കാണാതായെന്നു കാണിച്ച് 19ന് ബിജേഷ് കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. 

മാതാപിതാക്കളും സഹോദരനും ചേർന്നു നടത്തിയ തിരച്ചിലിൽ 21നു വൈകിട്ട് ആറരയോടെയാണു പേഴുംകണ്ടത്തെ വീട്ടിലെ കിടപ്പുമുറിയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. അന്നു മുതൽ ബിജേഷിനെ കാണാതായി. ഇയാൾ കുമളിയിലെത്തി സ്വന്തം മൊബൈൽ ഫോൺ ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇന്നലെ പുലർച്ചെ ഇയാൾ അതിർത്തിയിൽ തമിഴ്നാട് മേഖലയിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കിടക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു.

പിന്നാലെ, ജീൻസും ടീഷർട്ടും ധരിച്ച് ഇയാൾ ചെക്പോസ്റ്റ് കടക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. ഇതു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു തിരച്ചിൽ വ്യാപിപ്പിച്ചതോടെ ഇയാൾ വേഷം മാറി മുണ്ടും ഷർട്ടും ധരിച്ച് റോസാപ്പൂക്കണ്ടത്ത് എത്തിയപ്പോഴാണു പൊലീസ് സംഘത്തിനു മുൻപിൽ അകപ്പെട്ടത്.

Tags:
  • Spotlight