എറണാകുളം പുതുവൈപ്പിനില്‍ ഭാര്യ വീട്ടിലെത്തി അക്രമം കാണിച്ച യുവാവ് അടിയേറ്റ് മരിച്ചു. സൗത്ത് പുതുവൈപ്പ് സ്വദേശി ബിബിന്‍ ബാബുവാണ് ഭാര്യ പിതാവിന്‍റെയും സഹോദരന്‍റെയും പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ബിബിന്‍. വൈപ്പിന്‍ ഇളങ്കുന്നപ്പുഴ ബീച്ചില്‍ ഉച്ചയോടെയായിരുന്നു സംഭവം.
ബിബിന്റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ഭാര്യ വിനിമോള്‍ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതില്‍ പ്രകോപിതനായ ബിബിന്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഭാര്യവീട്ടിലെത്തി വിനിമോളെ മര്‍ദിച്ചു. ഉച്ചയോടെ ഭാര്യവീട്ടിലെത്തിയ ബിബിന്‍ വിനിമോളെ ക്രൂരമായി മര്‍ദിച്ചതോടെ പിതാവ് സതീശനും സഹോദരന്‍ വിഷ്ണവും തടഞ്ഞു. ഇത് അടിപിടിയിലേക്ക് നീണ്ടു.
ഇരുമ്പ് വടികളും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിനിടെയാണ് ബിബിന് തലയില്‍ അടിയേറ്റത്. ബഹളം കേട്ട് ഓടിവന്ന നാട്ടുകാര്‍ വീടിനകത്ത് ചോരവാര്‍ന്ന് കിടന്ന ബിബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘർഷത്തിനിടെ വിഷ്ണുവിന്റെ കൈ ഒടിഞ്ഞു. സജീവനും വിനിമോള്‍ക്കും സാരമായി പരുക്കേറ്റു. മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ബിബിന്‍ എത്തിയ കാറില്‍ ഇരുമ്പ് വടിയും കണ്ടെത്തി.