Monday 29 May 2023 03:11 PM IST : By സ്വന്തം ലേഖകൻ

‘തോട്ടിൽ കളിക്കുന്ന പരിചയം വച്ച് ആറ്റിലേക്ക് ഇറങ്ങരുതെന്നു പലവട്ടം പറഞ്ഞിട്ടുള്ളതാ..’; ആഴങ്ങളിലേക്ക് മറഞ്ഞ് പ്രിയപ്പെട്ടവർ, തീരാനോവ്

pathanamthitta-river.jpg.image.845.440 രണ്ട് കുട്ടികൾ മുങ്ങിമരിച്ച ഇളകൊള്ളൂർ വെട്ടൂർ ഇലത്തുകടവ്. ക്ഷേത്രക്കടവിൽ നിർമിച്ച തടയണയും കാണാം. ഇൻസെറ്റിൽ ഋഷി അജിത്ത്, അഭിരാജ്

‘സ്ഥിരമായി വീടിനടുത്ത് കളിക്കുന്ന കുഞ്ഞുങ്ങളാണ്. രാവിലെ 8ന് എല്ലാവരുംകൂടെ ഇറങ്ങിപ്പോയതാണ്. തൊട്ടടുത്ത വീടുകളിൽ താമസിക്കുന്നവരാ, എല്ലാ കാര്യങ്ങൾക്കും ഒന്നിച്ചായിരുന്നു.’- അഭിരാജിന്റെയും ഋഷിയുടെയും ബന്ധു പ്രസന്ന തേങ്ങലടക്കാൻ പാടുപെട്ടു. വെട്ടൂർ എഴുപ്പമുരുപ്പ് അടിച്ചനോലിൽ വീട്ടിലെ അവധിക്കാലത്തിന്റെ ആഘോഷത്തിമിർപ്പുകൾ അവസാനിച്ചിരിക്കുന്നു. ചേട്ടൻ അഭിരാജ് കൺമുന്നിൽ മുങ്ങിത്താണതിന്റെ ഞെട്ടലിൽനിന്ന് 8–ാം ക്ലാസ് വിദ്യാർഥി അഭിനവ് വിട്ടുമാറിയിട്ടില്ല.

ദുരന്തവാർത്ത അറിഞ്ഞ് അടിച്ചനോലിൽ വീട്ടിലേക്ക് ഓടിയെത്തിയവരുടെ മുഖത്തും ഞെട്ടലും അവിശ്വസനീയതയും. അഭിരാജിന്റെ വീട്ടിൽനിന്നു കണ്ണെത്തുന്ന ദൂരത്താണു ഋഷിയുടെ വീട്. തൊട്ടുതാഴെ ഏതാനും മീറ്ററുകളുടെ അകലത്തിലാണ് മറ്റൊരു ബന്ധു കൂടിയായ ആകാശിന്റെ വീടും. ഉറ്റസുഹൃത്ത് കാർത്തിക്കിന്റെ വീടും ഇതിന് അടുത്തായിത്തന്നെ. വീടിനടുത്തുള്ള മൈതാനത്താണ് എല്ലാവരും ചേർന്നു പതിവായി ഫുട്ബോൾ കളിച്ചിരുന്നത്. ഫുട്ബോൾ കളിക്കാനും സമീപത്തെ തോട്ടിൽ കുളിക്കാനുമെല്ലാം ഇവർ പതിവായി പോയിരുന്നതും ഒരു ടീമായിത്തന്നെ.

‘തോട്ടിൽ കളിക്കുന്ന പരിചയം വച്ച് ആറ്റിലേക്ക് ഇറങ്ങാൻ നോക്കരുതെന്നു പലവട്ടം പറഞ്ഞിട്ടുള്ളതാ..’- സമീപവാസി രാജേഷ് പറഞ്ഞു. ഞായറാഴ്ച ആയതിനാലാണ് ഇളകൊള്ളൂരിലെ മൈതാനത്തിലേക്കു ഫുട്ബോൾ മത്സരത്തിനായി ഇവർ പോയത്. അർജന്റീന ടീം ജഴ്സിയാണ് സംഘത്തിലെ എല്ലാവരും ധരിച്ചിരുന്നത്. അഭിരാജിന്റെയും അഭിനവിന്റെയും അച്ഛൻ രാജു കെട്ടിട നിർമാണ തൊഴിലാളിയാണ്. ഋഷിയുടെ അച്ഛൻ അജിത് മോട്ടോർ മെക്കാനിക്കും. അജിത്തിന്റെയും ഷീജയുടെയും ഏകമകനായിരുന്നു ഋഷി.

ആഴം നോക്കാനിറങ്ങി; നിമിഷങ്ങൾക്കുള്ളിൽ ആഴങ്ങളിലേക്ക് മറഞ്ഞ് പ്രിയപ്പെട്ടവർ...

ഇല്ലത്തുകടവിൽ മുങ്ങിമരിച്ചവർക്കൊപ്പമുണ്ടായിരുന്നവരുടെ കൂടെയുണ്ടായിരുന്ന കാർത്തിക് പറയുന്നു....

ഞങ്ങൾ 9 പേരാണ് രാവിലെ ഫുട്ബോൾ മത്സരത്തിനായി ഇളകൊള്ളൂർ പാരിഷ് ഹാളിനു സമീപത്തുള്ള ഗ്രൗണ്ടിലേക്കു വന്നത്. മഴക്കാലമായതിനാൽ മൈതാനത്തു നല്ല ചെളിയുണ്ടായിരുന്നു. കടവിൽ കയ്യും കാലും കഴുകിയതിനുശേഷം തിരിച്ചു പോകാമെന്ന് തീരുമാനിച്ചു. അഭിരാജും ഋഷിയുമാണ് ആദ്യം വെള്ളത്തിലേക്ക് ഇറങ്ങിയത്. ആഴം നോക്കാമെന്നു പറഞ്ഞ് അഭിരാജ് മുന്നോട്ടു നടന്നുപോയി. 

ഇതുകണ്ട് ഞങ്ങൾ വിളിച്ചു പറഞ്ഞതാണ് പോകല്ലേ, നിനക്ക് നീന്തലറിയില്ലെന്ന്. ഞാനും കൂടെച്ചെന്നു. ആദ്യം അഭിരാജാണ് ഒഴുക്കിൽപെട്ടത്. അവനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നീന്തൽ അറിയാവുന്ന ഋഷിയും ഒഴുക്കിൽപെട്ടു. എന്റെ തൊട്ടുമുന്നിലുണ്ടായിരുന്നു 2 പേരും. ഇതിൽ ഒരാളുടെ കയ്യിൽ എനിക്കു പിടികിട്ടിയതാണ്. പിറകോട്ട് വലിച്ചു നോക്കിയെങ്കിലും രക്ഷിക്കാനായില്ല. അപ്പോൾ പിന്നിൽ നിന്ന ഒരാൾ എന്നെ പിടിച്ച് കരയ്ക്കിട്ടു. അപ്പോഴേക്കും അവർ രണ്ടുപേരും മുങ്ങിത്താണിരുന്നു.

pathanamthitta-parents.jpg.image.845.440 ഹൃദയമായിരുന്നു..: പത്തനംതിട്ടയിൽ അച്ചൻകോവിലാറ്റിലെ വെട്ടൂർ ഇല്ലത്ത് കടവിൽ, മകൻ അഭിരാജിനെ കാണാതായെന്ന വിവരമറി​​ഞ്ഞെത്തിയ പിതാവ് രാജുവും മാതാവ് ശോഭയും വിതുമ്പുന്നു.

അപകടച്ചുഴിയിൽ...

ഫുട്ബോൾ മത്സരത്തിനുശേഷം കാലും മുഖവും കഴുകുന്നതിനായി അച്ചൻകോവിലാറ്റിൽ ഇറങ്ങിയ കുട്ടികൾക്ക്, ഇല്ലത്തുകടവിനു സമീപം തുണിയലക്കിക്കൊണ്ടിരുന്ന വീട്ടമ്മമാർ കയത്തിന്റെ ആഴത്തെക്കുറിച്ച് മുന്നറിയിപ്പു നൽകിയിരുന്നു. ഒടുവിൽ കയത്തിൽ മുങ്ങിത്താണ രണ്ടുപേരുടെ മൃതദേഹം നേരിട്ടു കാണേണ്ടിവന്ന അവസ്ഥ വീട്ടമ്മമാർ പങ്കുവച്ചത് ഏറെ വിഷമത്തോടെയാണ്. അച്ചൻകോവിലാറ്റിൽ വെട്ടൂർ - ഇളകൊള്ളൂർ മഹാവിഷ്ണു ക്ഷേത്രം കടവുകളെ ബന്ധിപ്പിച്ച് നിർമിച്ച തടയണയോടു ചേർന്നുള്ള ആഴം കുറഞ്ഞ പ്രദേശത്താണ് അഭിനവ്, ആകാശ്, കാർത്തിക്, മനു, ശ്രീഹരി, അഭിരാജ്, ഋഷി എന്നിവർ അടങ്ങുന്ന ഏഴംഗ സംഘം ഇറങ്ങിയത്.

ഇവർക്കൊപ്പമുണ്ടായിരുന്ന ആദർശ്, ദീപു എന്നിവർ ഫുട്ബോൾ മത്സരത്തിനുശേഷം തിരിച്ചുപോയി. ആഴം കുറഞ്ഞ ഭാഗത്തുനിന്നു കളിച്ചതിനുശേഷം നദിയുടെ മധ്യത്തിലേക്കു നീങ്ങിയപ്പോൾ പൊടുന്നനെ ചുഴിയിൽ അകപ്പെട്ടതാണു രണ്ടു പേരുടെ മരണത്തിലേക്കു നയിച്ചത്. ചുഴിയുടെ അപകടം അറിയാവുന്നതിനാൽ സമീപവാസികൾ ഇവിടെ കുളിക്കാനിറങ്ങാനില്ല. കടവിൽ കളിക്കാനിറങ്ങിയ കുട്ടികൾക്ക് നദിയുടെ ആഴത്തെക്കുറിച്ചു അറിവില്ലാതിരുന്നതും തിരിച്ചടിയായി.

pathanamthitta-sheeja.jpg.image.845.440 വെട്ടൂർ ഇല്ലത്ത് കടവിൽ മുങ്ങി മരിച്ച ഋഷി അജിത്തിന്റെ മാതാവ് ഷീജ പൊട്ടിക്കരയുന്നു.

‘മുങ്ങിയത് മൂന്നാൾ താഴ്ചയുള്ള ചുഴിയിൽ’; വീണാൽ തിരിച്ചു കയറാൻ പ്രയാസം

അച്ചൻകോവിലാറ്റിലെ വെട്ടൂർ ഇല്ലത്ത് കടവിലെ മൂന്നാൾ താഴ്ചയുള്ള ചുഴിയുള്ള ഭാഗത്താണ് കുട്ടികൾ മുങ്ങിമരിച്ചതെന്ന് അഗ്നിരക്ഷാസേന. വിവരം അറിഞ്ഞയുടൻ അഗ്നിരക്ഷാ സേനാംഗങ്ങളും സ്കൂബാ ഡൈവിങ് ടീം അംഗങ്ങളും സ്ഥലത്തേക്കു കുതിച്ചെത്തിയിരുന്നു. 5 കുട്ടികളാണ് അപ്പോൾ കരയ്ക്കുണ്ടായിരുന്നതെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. ‘പരിചയമില്ലാത്ത കടവുകളിൽ ഒറ്റയ്ക്കും കൂട്ടായും കളിക്കാനും കുളിക്കാനും ഇറങ്ങിയതാണ് വീണ്ടും വിനയായത്. ചുഴിയുടെ തൊട്ടടുത്തുവരെ അരയാൾ പൊക്കത്തിലേ വെള്ളമുള്ളു.

ആഴം കുറഞ്ഞ ഭാഗത്തുനിന്നു ചുഴിയിലേക്കു വീണാൽ തിരിച്ചു കയറാൻ പ്രയാസമാണ്, നീന്തൽ അറിയാമെങ്കിലും. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്കൂളുകളിൽ അടക്കം ആഴ്ചയിൽ മൂന്നു തവണ ബോധവൽക്കരണ ക്ലാസുകൾ നൽകാറുണ്ട്. സേനയ്ക്ക് പരിമിതമായ അംഗബലമാണ് ഉള്ളത്. അതിനാൽ കോളജുകൾ, സന്നദ്ധസംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവരെ വിളിച്ചുചേർത്ത് ബോധവൽക്കരണം നൽകുകമാത്രമാണ് ചെയ്യാൻ കഴിയുന്നത്. മുന്നറിയിപ്പുകൾ കാര്യമായെടുക്കാൻ കുട്ടികളും മുതിർന്നവരും ഇനിയെങ്കിലും ശ്രദ്ധിക്കണം’– അഗ്നിരക്ഷാ സേന പത്തനംതിട്ട അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സന്തോഷ് കുമാർ പറഞ്ഞു.

Tags:
  • Spotlight