വീണ്ടും വില്ലനായി കുഴിമന്തി. എറണാകുളത്ത് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഒരാളുടെ നില ഗുരുതരമെന്ന് സൂചന
പറവൂരിരിലെ മജ്‍ലിസ് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ടു കുട്ടികൾ ഉൾപ്പടെ 27 പേരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറായി സ്വദേശിനി ഗീതുവിന്റെ നില ഗുരുതരമാണ്. ഇവരെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഏഴു പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റ 9 പേർ കുന്നുകര എംഇഎസ് കോളജിലെ വിദ്യാർഥികളാണ്. കൂടുതൽ പേർക്കു ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം.
ഇന്നലെ വൈകിട്ടു ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛർദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്കു പ്രശ്നമില്ല. മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്നമുണ്ടാക്കിയത് എന്നാണ് സൂചന.
മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തി മജ്‍ലിസ് ഹോട്ടൽ അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലിൽ നിന്നു പഴയ ചായപ്പൊടിയിൽ നിറം ചേർത്തതു പിടികൂടിയതിനെ തുടർന്ന് നടപടി സ്വീകരിച്ചിരുന്നു.