ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ കല്യാണ മണ്ഡപത്തിൽ പ്രണയിനിയെ താലിചാർത്തിയ വരൻ യാത്ര പറഞ്ഞ് സൈക്കിളിൽ കയറി. സ്വദേശമായ കോയമ്പത്തൂർക്ക് അഞ്ചു കൂട്ടുകാർക്ക് ഒപ്പം സൈക്കിളിൽ യാത്ര തിരിച്ചു. വധുവും സംഘവും വരൻ എത്തുന്ന സമയം കണക്കാക്കി സാവധാനം കോയമ്പത്തൂർക്ക് പോയി. അഹമ്മദാബാദിൽ സോഫ്റ്റ് വെയർ എൻജിനീയർമാരായ ശിവസൂര്യനും അഞ്ജനയും രണ്ടു വർഷമായി പ്രണയത്തിലായിരുന്നു.
കോയമ്പത്തൂർ തൊണ്ടമുത്തൂർ സെന്തിൽ രാമന്റെയും ജ്യോതിമണിയുടെയും മകനാണ് ശിവസൂര്യ. കണ്ണൂർ പാനൂർ വീട്ടിൽ സത്യന്റെ മകളാണ് അഞ്ജന. ഇവരുടെ വിവാഹം ഇന്നലെ ഗുരുവായൂരിൽ നടത്താൻ നിശ്ചയിച്ചു. വിവാഹത്തിന് ശിവസൂര്യയും കൂട്ടുകാരും കോയമ്പത്തൂർ നിന്നെത്തിയത് സൈക്കിളിൽ ആയിരുന്നു.
ശനിയാഴ്ച രാവിലെ പുറപ്പെട്ട് 150 കിലോമീറ്റർ ചവിട്ടി ഗുരുവായൂരിലെത്തിയത് വൈകിട്ട് അഞ്ചിന്. ഇന്നലെ താലികെട്ടും സദ്യയും കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നിന് ശിവസൂര്യയും സംഘവും ഇവിടെ നിന്ന് പുറപ്പെട്ടു. ‘റൈഡ് ടു മാര്യേജ്’ എന്നാണ് സൈക്കിൾ യാത്രയ്ക്ക് നൽകിയ പേര്.