Tuesday 29 November 2022 04:57 PM IST : By സ്വന്തം ലേഖകൻ

‘മാസങ്ങൾക്ക് മുൻപും കത്തി കൊണ്ട് ഉപദ്രവിക്കാൻ ശ്രമം’; ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തി, ഭാര്യ അറസ്റ്റിൽ

wife-kills-husband

ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കൊണ്ടു വെട്ടിക്കൊന്ന സംഭവത്തിൽ വർഷങ്ങളായി മാനസിക അസ്വാസ്ഥ്യത്തിന് ചികിൽസ തേടുന്ന ഭാര്യ അറസ്റ്റിലായി. പാറശാല ഉദിയൻകുളങ്ങര കുടുമ്പോട്ടുകോണം പ്രബിൻ കോട്ടേജിൽ കരിപ്പെട്ടി മൊത്ത വിൽപന സ്ഥാപന ഉടമ ചെല്ലപ്പൻ (56) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ലൂർദ്ദ് മേരിയെ (53) പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായർ രാത്രി 2.30ന് ആണ് സംഭവം.

നെറ്റിയിലും മൂക്കിനു മുകളിലും മൂന്നു വെട്ടേറ്റ ചെല്ലപ്പൻ ഉടൻ മരിച്ചു. വീട്ടിൽ ഉണ്ടായിരുന്ന ഇളയ മകൾ നിലവിളി കേട്ട് ഉണർന്നപ്പോഴാണു സംഭവമറിയുന്നത്. ഉടൻ തന്നെ അമ്മയെ മകൾ മറ്റൊരു മുറിയിലേക്ക് മാറ്റി പൂട്ടിയിട്ടു. ബിസിനസിൽ ഉണ്ടായ നഷ്ടം മൂലം ചെല്ലപ്പൻ അടുത്തിടെ പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട് പലരും വീട്ടിൽ എത്തിയതിന്റെ ബുദ്ധിമുട്ട് മൂലം ഭർത്താവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു എന്നാണ് ഇവർ പാറശാല പൊലീസിനു നൽകിയ മൊഴി. എന്നാൽ ഈ മൊഴിയിൽ കഴമ്പില്ലെന്നു പൊലീസ് സൂചന നൽകുന്നു.

മാസങ്ങൾക്ക് മുൻപും ഭർത്താവിനെ കത്തി കൊണ്ട് ഉപദ്രവിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു. ഇതിനു ശേഷം രാത്രി മുറി അകത്തുനിന്ന് പൂട്ടിയ ശേഷം ഒറ്റയ്ക്കാണ് ചെല്ലപ്പൻ ഉറങ്ങാറുള്ളത്. ഇന്നലെ മുറി പൂട്ടിയിരുന്നില്ല. തലയിലും മുഖത്തും ആഴത്തിൽ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. മൂന്ന് വെട്ടുകളാണ് ശരീരത്തിലുള്ളത്. ആദ്യം തലയിലാണ് വെട്ടിയത്. നിലവിളിച്ചതോടെ വായിലും വെട്ടിയെന്ന് ലൂർദ്ദ് മേരി പൊലീസിന് മൊഴി നൽകി. വെട്ടാനുപയോഗിച്ച കോടാലി കട്ടിലിന് സമീപത്തുനിന്ന് കണ്ടെത്തി. നാലഞ്ചു മാസമായി ലൂർദ്ദ് മേരി മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ചെല്ലപ്പന്റെ മൃതദേഹം ആനക്കുന്ന് പള്ളിയിൽ സംസ്കരിച്ചു. 

Tags:
  • Spotlight