Saturday 04 February 2023 05:13 PM IST : By സ്വന്തം ലേഖകൻ

കൂട്ടുകാരിയുടെ അടുത്തേക്ക് പറന്നു പോയി വാനമ്പാടി: സൗഹൃദത്തിന്റെ സുഗന്ധം പരത്തി പഴയ കൂട്ടുകാരികൾ ഒന്നിച്ച നിമിഷം

lalitha

ഓർത്തു വയ്ക്കാനും ഹൃദയത്തിൽ ചേർത്തു നിർ‌ത്താനും ഒത്തിരി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് വാണി ജയറാം യാത്രയാകുന്നത്. സൗഹൃദങ്ങളെ ഹൃദയത്തോടു ചേർത്തു നിർത്തിയ വാണി ജയറാം തന്റെ പ്രിയ കൂട്ടുകാരിയെ ഒരിക്കൽ കൂടി കണ്ടത് വനിതയൊരുക്കിയ ധന്യ നിമിഷത്തിലായിരുന്നു.

പരസ്പരം കണ്ടുമുട്ടലുകളുടെ കൂടി വേദിയാകാറുണ്ട് പലപ്പോഴും അവാർഡ് നിശകൾ. വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ പഴയ കൂട്ടുകാരികൾ പരസ്പരം കെട്ടിപിടിച്ചു. തലോടി, സ്നേഹാന്വേഷണങ്ങൾ നടത്തി. ഏറെകാലത്തിന് ശേഷമായിരുന്നു വാണി ജയറാമും കെപിഎസി ലളിതയും ഒന്നിച്ച് കാണുന്നത്.

2016 ലെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയതായിരുന്നു വാണി ജയറാം. പുരസ്കാരം നൽകാൻ എത്തിയതോ കെപിഎസി ലളിതയും. അങ്ങനെ വർഷങ്ങളുടെ സ്നേഹബന്ധം വനിതയുടെ അവാർഡ് വേദിയിൽ പനിനീർപൂവായി വിരിഞ്ഞു. 1970 കളിലാണ് ഇരുവരും സിനിമകളിൽ സജീവമാകുന്നത്.

വി ദക്ഷിണാ മൂർത്തിയുടെ സംഗീതത്തില്‍ നിരവധി ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. ഈ സിനിമകളിലൊക്കെ നിറസാന്നിദ്ധ്യമായി കെപിഎസി ലളിതയും ഉണ്ടായിരുന്നു. അന്നു തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. നിരവധി സിനിമകൾക്കായി ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ടെങ്കിലും പരസ്പരമുള്ള കണ്ടുമുട്ടലുകൾ കുറവായിരുന്നു. എന്നാൽ സ്നേഹത്തിനും സൗഹൃദത്തിനും ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് ഇരുവരും പറയുന്നു.