Thursday 01 December 2022 11:14 AM IST : By സ്വന്തം ലേഖകൻ

മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു: മുഹമ്മദ് ഹക്കീമിന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു, സൈനിക ബഹുമതികളോടെ ഇന്നു നാടിന്റെ വിട

palakad-sulaiman.jpg.image.845.440

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ പാലക്കാട് ധോണി പയറ്റാംകുന്ന് ഇഎംഎസ് നഗർ ദാറുസലാം വീട്ടിൽ മുഹമ്മദ് ഹക്കീമിന്റെ (35) മൃതദേഹം നാട്ടിലെത്തിച്ചു. തീവ്ര പരിശീലനം ലഭിച്ച കോബ്ര ബറ്റാലിയൻ എലൈറ്റ് യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിളായിരുന്നു. സുക്മ ജില്ലയിലെ ചിന്റഗുഫ വനത്തിൽ ഈയിടെ സ്ഥാപിച്ച സൈനിക ക്യാംപിനു നേരെ 29നു വൈകിട്ടു അഞ്ചോടെ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തിലാണു മുഹമ്മദ് ഹക്കീമിനു വെടിയേറ്റത്. 

ക്യാംപിന്റെ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു മുഹമ്മദ് ഹക്കീം. സൈനികർ തിരിച്ചടിച്ചതോടെ മാവോയിസ്റ്റ് സംഘം ജീപ്പിൽ വനത്തിലേക്കു കടന്നു. ഹക്കീമിനെ ജഗൽപൂരിലെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 29നു രാത്രി 12നാണു മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിച്ച ഭൗതിക ശരീരം സേനയുടെ അകമ്പടിയോടെ ആംബുലൻസിൽ രാത്രിയോടെ ധോണിയിലെ വീട്ടിലെത്തിച്ചു.

വാളയാർ അതിർത്തിയിൽനിന്നു ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് ഭൗതിക ശരീരം ഏറ്റുവാങ്ങി. എ. പ്രഭാകരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു. വി.കെ.ശ്രീകണ്ഠൻ എംപി വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഇന്നു രാവിലെ 9നു ഉമ്മിനി ഗവ.സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.

11നു സൈനിക ബഹുമതികളോടെ ഉമ്മിനി ജുമാ മസ്ജിദിൽ കബറടക്കും. 2000- 03 കാലത്ത് സംസ്ഥാന ജൂനിയർ ഹോക്കി ടീമിൽ അംഗമായിരുന്നു. വിമുക്തഭടനായ സുലൈമാൻ ആണു പിതാവ്. മാതാവ്: റിട്ട. റെയിൽവേ ജീവനക്കാരി നിലാവറുന്നീസ. ഭാര്യ: റംസീന. നാലു വയസ്സുകാരി അഫ്സീന ഫാത്തിമ മകളാണ്. 2007ലാണു മുഹമ്മദ് ഹക്കീം സിആർപിഎഫിൽ ചേർന്നത്.

Tags:
  • Spotlight