പ്രണയ ദിനങ്ങളിൽ മാത്രമല്ല, എല്ലാ ദിവസവും ഷേർളിയെ ചേർത്തുപിടിച്ചു പാപ്പച്ചൻ വിളിക്കാറുണ്ട്, ‘ജീവനിൽ പാതിയായവളെ’ എന്ന്. ഹൃദയവും കരളും പകുത്തുനൽകി സ്നേഹിക്കുക എന്നാണ് പൊതുവിൽ പറയാറുള്ളതെങ്കിൽ, ഇവിടെ പാപ്പച്ചനായി തന്റെ വൃക്കയാണ് ഷേർളി പകുത്തുനൽകിയത്. ചെന്നീർക്കര പഞ്ചായത്ത് മുൻ പ്രസിഡന്റും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.എസ്.പാപ്പച്ചനും ഭാര്യ ഷേർളിയും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത് എൺപതുകളിലാണ്. വിദ്യാർഥികൾ ആയിരിക്കെ മൊട്ടിട്ട പ്രണയം പിന്നീട് 1990ൽ ആണ് ഒന്നിച്ചുള്ള ജീവിതത്തിലേക്ക് വഴിതുറന്നത്.
പിന്നീട് 3 മക്കൾകൂടി അവർക്കിടയിലേക്ക് കടന്നുവന്നു. എന്നാൽ, ഇവരുടെ സന്തോഷകരമായ ജീവിതത്തിലേക്ക് പ്രതിസന്ധികളുടെ വേലിയേറ്റം ആരംഭിക്കുന്നത് 1995ൽ പാപ്പച്ചന് ആരോഗ്യ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയതു മുതലാണ്. ചികിത്സകൾ കാര്യമായി മുന്നോട്ടു പോയെങ്കിലും പതിയെ പതിയെ പാപ്പച്ചന്റെ ഇരു വൃക്കകളും തകരാറിലാകുയായിരുന്നു. 2012 ആയപ്പോഴേക്കും വൃക്ക മാറ്റിവയ്ക്കൽ അല്ലാതെ മറ്റൊരു മാർഗം ഇല്ലാത്ത സ്ഥിതിയിലെത്തി. പ്രതിസന്ധിഘട്ടത്തിൽ ഷേർളിതന്നെയാണ് പാപ്പച്ചന് തന്റെ വൃക്ക പകുത്തുനൽകാനുള്ള തീരുമാനവുമായി മുന്നോട്ടുവന്നത്. അങ്ങനെ ഊന്നുകൽ കോയിപ്പുറത്തു വീട്ടിൽ പാപ്പച്ചന്റെ ജീവിതത്തിനൊപ്പം ജീവനിലും ഷേർളി പങ്കുകാരിയായി.
പിന്നീട് മൂത്തമകനെ അപകടം തട്ടിയെടുത്തപ്പോഴും പാപ്പച്ചന് ഓപ്പൺ ഹാർട്ട് സർജറി വേണ്ടിവന്നപ്പോഴുമെല്ലാം അതിനെയെല്ലാം പാപ്പച്ചനും ഷേർളിയും കൈകോർത്ത് അതിജീവിച്ചു. പ്രണയത്തിന്റെ മധുരവും കയ്പും ഏറെ പങ്കുവച്ച ഈ ദമ്പതികൾ ഇപ്പോഴും മുന്നോട്ടുള്ള പ്രണയയാത്രയിലാണ്. ഇരുവരും ചേർന്നു വലിയൊരു പൂന്തോട്ടവും വീടിനു മുന്നിൽ ഒരുക്കിയിട്ടുണ്ട്. അവിടെ പൂക്കളും ഇലകളും തേടിയെത്തുന്ന ഓരോ ഇണക്കുരുവികളുടെ കണ്ണിലും അസൂയയുടെ തിളക്കം സമ്മാനിച്ചുകൊണ്ട്.