തിരുവനന്തപുരത്തു ലഹരിമരുന്നുമായി കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ യുവാവിന്റെ മാതാവ് തൂങ്ങിമരിച്ച നിലയിൽ. കഴക്കൂട്ടം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേയ്സ് ക്ലെമന്റാണ്(55) മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് ഗ്രേയ്സ് ആത്മഹത്യ ചെയ്തത്.
ഗ്രേയ്സിന്റെ മകൻ ഷൈനിനെ 4 ഗ്രാം എംഡിഎംഎ കൈവശം വച്ചതിന് ഇന്നലെ വൈകിട്ട് അറസ്റ്റു ചെയ്തിരുന്നു. ഷൈന്‍ സ്ഥിരമായി ലഹരി വിൽപ്പന നടത്താറുണ്ടായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്. മകനെ എക്സൈസ് പിടികൂടിയ വിവരം അറിഞ്ഞ ഗ്രേയ്സ് മാനസിക സംഘർഷത്തിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. തൂങ്ങിമരിക്കാനുള്ള ശ്രമം ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധുക്കൾ കയറു കഴുത്തിൽ നിന്ന് ഊരിമാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
(അറിയുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സംഘർഷത്തെ അതിജീവിക്കാൻ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)