വേദനകളെ ചങ്കിലൊതുക്കി നമുക്ക് വേണ്ടി ചിരിവിരുന്നൊരുക്കിയ കലാകാരന് കണ്ണീരോടെ യാത്രാമൊഴി. വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ കൊല്ലം സുധിയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. കോട്ടയം തോട്ടയ്ക്കാട് റിഫോംഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ ആയിരക്കണക്കിന് ആളുകൾ സുധിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
ഹൃദയഭേദകമായിരുന്നു സംസ്കാര ചടങ്ങിനു മുമ്പുള്ള വീട്ടിലെ ദൃശ്യങ്ങൾ. സുധിയുടെ ചേതനയറ്റ ദേഹത്തിനു മുന്നിൽ കരഞ്ഞു തളർന്നിരിക്കുന്ന ഭാര്യ രേണു കണ്ടുനിന്നവരുടെ മിഴികളേയും ഈറനണിയിച്ചു.
സുധി ചേട്ടാ ഉറങ്ങിയത്, മതി എന്താ എഴുന്നേൽക്കാത്തതെന്ന് ചോദിച്ചു രേണു പൊട്ടിക്കരഞ്ഞു. ‘ഷൂട്ടിന് പോകും എന്നു പറഞ്ഞിട്ട് കിടക്കുവാണോ, സ്റ്റാർ മാജിക്കിൽ പോകണ്ടേ. എണീക്ക് സുധി ചേട്ടാ... ’– കരഞ്ഞു തളർന്ന് രേണുവിന്റെ വാക്കുകൾ.
അകാലത്തിൽ പൊലിഞ്ഞ പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാൻ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധിപ്പേരാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. ഇവിടെനിന്ന് ഒന്നേമുക്കാലോടെയാണ് സംസ്കാരത്തിനായി മൃതദേഹം തോട്ടയ്ക്കാട്ടുള്ള സെമിത്തേരിയിലേക്ക് കൊണ്ടുപോയത്.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്ഷോയ്ക്കു ശേഷം കോഴിക്കോട് വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു സംഘം. മുൻസീറ്റിലായിരുന്ന സുധിയുടെ തലയ്ക്കാണു പരുക്കേറ്റത്. നാട്ടുകാർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.