Thursday 01 June 2023 11:10 AM IST : By സ്വന്തം ലേഖകൻ

മികച്ച മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച മിടുക്കന്‍, വിഷ്ണുവിന് വക്കീലാകണം; പക്ഷേ, അനുകൂല സാഹചര്യങ്ങളൊന്നുമില്ല...

palakkad-attappadi-vishnu-preparing-for-llb-entrance-exam

വിഷ്ണുവിന് വക്കീലാകണം. പക്ഷേ അനുകൂല സാഹചര്യങ്ങളെന്നുമില്ല. ഉള്ളത് ഉള്ളിലെ ആഗ്രഹം മാത്രം. പാലക്കാട് അട്ടപ്പാടി മേലെ ആനവായ് ഊരിലെ ഡി.എ.വിഷ്ണു പുതൂർ ഗവ. ട്രൈബൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 70% മാർക്കോടെ പ്ലസ്ടു വിജയിച്ച മിടുക്കനാണ്. എൽഎൽബി പ്രവേശന പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്. നിയമ പുസ്തകങ്ങൾ വാങ്ങാനോ കോച്ചിങ് സെന്ററിലെ പരിശീലനത്തിനുള്ള പണം കണ്ടെത്താനോ കഴിയാത്തതിനാൽ യൂട്യൂബ് വിഡിയോ കണ്ടാണ് പഠിക്കുന്നത്.

എന്നാൽ മേലെ ആനവായ് ഊരിലെ പരിസരത്തൊന്നും മൊബൈൽ റേഞ്ച് ഇല്ല. യൂട്യൂബ് പഠനത്തിനായി 30 കിലോമീറ്റർ യാത്ര ചെയ്ത് കുറുക്കത്തിക്കല്ലിലെ ബന്ധുവിന്റെ വീട്ടിൽ എത്തും. ആഴ്ചയിൽ 2 ദിവസം അവിടെ നിന്ന് വിഡിയോ കണ്ട് നോട്ട് എഴുതി വീട്ടിലേക്ക് മടങ്ങും. ഊരിൽ മൊബൈൽ റേഞ്ചോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ മിക്ക കുട്ടികളുടെയും പഠനം പ്ലസ്ടുവോടെ അവസാനിച്ചു. ഡിഗ്രി കഴിഞ്ഞവർക്ക് തൊഴിൽ ലഭിക്കാത്തതിനാൽ മിക്കവരും കൃഷിയിലേക്കും വനവിഭവ ശേഖരണത്തിലേക്കും മടങ്ങി.

മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ ഊരുകളിലെ കുട്ടികൾക്ക് പിഎസ്‌സി പരിശീലനം പോലും നടത്താൻ കഴിയാത്ത അവസ്ഥയാണ്. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായതിനാൽ അത് മാത്രമാണ് മിക്ക കുട്ടികൾക്കും ലഭിക്കുന്നത്. ആദിവാസികളുടെ ഉന്നമനത്തിനായി ലക്ഷങ്ങൾ വർഷംതോറും ചെലവഴിക്കുന്നതായി സർക്കാർ കണക്കുകളിലുള്ളപ്പോഴാണ് ഈ അവസ്ഥ. ശുചിമുറി സൗകര്യം അടക്കം മിക്ക വീടുകളിലും ഇല്ല.

വീടിനോട് ചേർന്നുള്ള ശുചിമുറികൾ ഇവർ ഉപയോഗിക്കാത്തതിനാൽ ഊരിൽ പ്രത്യേകം ശുചിമുറികൾ പണിയണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ‘തങ്ങളുടെ അവകാശങ്ങൾ നഷ്ടമാകുന്നതു കൊണ്ടും പലർക്കും അവകാശങ്ങളെക്കുറിച്ചു ധാരണ ഇല്ലാത്തതുമാണ് എൽഎൽബി നേടണമെന്ന ആഗ്രഹത്തിനു പിന്നിലെന്ന്’ വിഷ്ണു പറഞ്ഞു. മകന് പിന്തുണയുമായി ദിവസ വേതനത്തിന് ഫോറസ്റ്റ് വാച്ചറായി ജോലി ചെയ്യുന്ന അച്ഛൻ ദ്വരരാജും വീട്ടമ്മയായ ബിന്ദുവും ഒപ്പമുണ്ട്.

Tags:
  • Spotlight