Tuesday 05 July 2022 03:12 PM IST

എട്ടു വയസിൽ ആർത്തവം, ആറോ ഏഴോ വയസിൽ സ്തന വളർച്ച... ഡോക്ടറെ കാണേണ്ടതുണ്ടോ?: വിദഗ്ധ മറുപടി

Roopa Thayabji

Sub Editor

precautious-puberty

സാധാരണ ആർത്തവ ദിനങ്ങൾ രണ്ടു മുതൽ ഏഴുവരെയാണ്. ഇതിൽ കൂടുതൽ നീണ്ടുനിൽക്കുന്നതോ, കടുത്ത ബ്ലീഡിങ് ഉള്ളതോ ആയ ആർത്തവം കരുതലെടുക്കേണ്ടതാണ്. ആർത്തവ വിരാമകാലത്ത് ചിലരിൽ ഈ അവസ്ഥ ഉണ്ടാകാം.

പത്തിൽ കൂടുതൽ ദിവസം നീണ്ടുനിൽക്കുന്ന ആർത്തവം മെനോറേജിയ എന്ന അവസ്ഥ കൊണ്ടാകാം. തൈറോയ്ഡ്, ഫൈബ്രോയ്ഡ്, പോളിസിസ്റ്റിക് ഓവറി തുടങ്ങി പല കാരണം ആകാം ഇതിന്.

ആർത്തവചക്രം 21 ദിവസത്തിൽ താഴെ വരികയാണെങ്കിലോ, ആർത്തവം ഏഴു ദിവസത്തിൽ കൂടുതൽ നീളുന്നുണ്ടെങ്കിലോ, തുടർച്ചയായി മൂന്നു മാസമെങ്കിലും ഈ അവസ്ഥ കണ്ടാൽ ഡോക്ടറെ കാണണം.

ആർത്തവരക്തത്തിന്റെ നിറവും ആരോഗ്യസ്ഥിതിയും തമ്മിൽ ബന്ധമുണ്ടോ ?

കടുംചുവപ്പു നിറത്തിലാണ് സാധാരണയായി ആർത്തവരക്തം കാണപ്പെടുന്നത്. എന്നാൽ നിറവ്യത്യാസത്തോടെയോ കൃത്യമല്ലാതെയോ വരുന്ന ആർത്തവം അണ്ഡോൽപാദന പ്രക്രിയയിലെ തകരാറുകളുടെ സൂചനയാകാം. ഇതിനു ഡോക്ടറെ കാണാൻ മടിക്കരുത്. മറ്റു രോഗങ്ങളുടെ ലക്ഷണമാണോ എന്നത് വിദഗ്ധ ഡോക്ടറുടെ പരിശോധനയിലൂടെയേ മനസ്സിലാക്കാനാകൂ.

ആർത്തവരക്തം കട്ട പിടിച്ചതു (ക്ലോട്ട്) പോലെ കാണുന്നത് രോഗമാണോ ?

ആർത്തവരക്തത്തിൽ കട്ടപിടിച്ചതു പോലെ (ക്ലോട്ടുകൾ) കാണുന്നത് സാധാരണയാണ്. ര ക്തസ്രാവം കൂടുതലുള്ള ആദ്യ ദിവസങ്ങളിലാണ് ഇതുണ്ടാകുക. ഗർഭാശയ പാളിയുടെ അവശിഷ്ടങ്ങളാണ് ഇ ങ്ങനെ വരുന്നത്.

എന്നിരുന്നാലും ക്ലോട്ടുകളുടെ എണ്ണവും വലുപ്പവും കൂടുതലാണെങ്കിൽ ശ്രദ്ധിക്കണം. ഹോർമോൺ തകരാറുകളുടെയോ അണുബാധയുടെയോ ഗർഭം അലസലിന്റെ യോ ലക്ഷണമാകാം ഇത്.

ആർത്തവ ദിനങ്ങൾ കഴിഞ്ഞും രക്തക്കറ കാണുന്നു. എന്തുകൊണ്ടാണ് ഇത് ?

ചിലർക്ക് ആർത്തവത്തിന്റെ അവസാന ദിനങ്ങളിലും അതിനു ശേഷവും രക്തക്കറ പോലെ (സ്പോട്ടിങ്) കാണാറുണ്ട്. പല കാരണങ്ങൾ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. മറ്റു രോഗങ്ങൾക്കു കഴിക്കുന്ന ഗുളികകളാകും ചിലപ്പോഴെങ്കിലും കാരണം.

ഹോർമോൺ വ്യതിയാനങ്ങളും ചിലരിൽ സ്പോട്ടിങ്ങിനു കാരണമാകാം. ഫൈബ്രോയ്ഡ്, ഗർഭാശയ കാൻസർ തുടങ്ങിയവയുടെ ലക്ഷണങ്ങളിൽ ഒന്നാണ് സ്പോട്ടിങ്. അതിനാൽ തുടർച്ചയായി സ്പോട്ടിങ് ഉണ്ടെങ്കിൽ ഡോക്ടറെ കാണണം.

പതിനഞ്ച് വയസ്സായിട്ടും ആർത്തവം വരാത്ത കുട്ടിയെ ഡോക്ടറെ കാണിക്കേണ്ട ആ വശ്യമുണ്ടോ ?

സ്തനവളർച്ച തുടങ്ങുകയും രോമവളർച്ച കാണുകയും ചെയ്യുന്നുണ്ടെങ്കിൽ ആർത്തവം വൈകുന്നതിനെ കുറിച്ച് െടൻഷൻ വേണ്ട. രണ്ടു വർഷത്തിനുള്ളിൽ ആദ്യ ആർത്തവം വരും. ജനിതക കാരണങ്ങൾ മൂലവും ചെറിയ പ്രായത്തിൽ സങ്കീർണ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടിയവരിലും കീമോതെറപി ചെയ്തവരിലുമൊക്കെ ആദ്യ ആർത്തവം വൈകാം.

എല്ലാ മാസവും ആ അഞ്ചുദിവസങ്ങളിൽ വേദനയും അസ്വസ്ഥതകളും ഉണ്ടാകുകയും എന്നാൽ ആർത്തവം വരാതിരിക്കുകയും ചെയ്യുന്നതും പ്രശ്നമാണ്. ആർത്തവത്തിനു പിന്നിലുള്ള ശാരീരിക മാറ്റങ്ങൾ സംഭവിക്കുകയും പുറത്തേക്ക് പോകേണ്ട രക്തം തടസ്സപ്പെടുകയും ചെയ്യു മ്പോഴാണ് ഇത് സംഭവിക്കുന്നത്. രക്തം ഗർഭപാത്രത്തി നുള്ളിലോ യോനിക്കുള്ളിലോ തങ്ങിനിൽക്കും.

കന്യാചർമത്തിൽ (ഹൈമൻ) ദ്വാരമില്ലാതെ അടഞ്ഞിരിക്കുന്ന അവസ്ഥയും യോനിയിൽ എന്തെങ്കിലും വളർച്ച വന്ന് അടഞ്ഞുപോകുന്നതുമൊക്കെ ഇതിൽ പെടും. അപൂർവമായി ഗർഭപാത്രം ഇല്ലാതിരിക്കുന്ന സന്ദർഭങ്ങളും ഉണ്ട്. അതിനാൽ സ്തനവളർച്ചയും രോമവളർച്ചയും ഉണ്ടായ ശേഷം വളരെ വൈകിയിട്ടും (മൂന്നു വർഷമായിട്ടും) ആദ്യ ആർത്തവം വരാതിരുന്നാൽ ഡോക്ടറെ കാണാൻ മറക്കരുത്.

ആർത്തവകാലത്ത് എന്തൊക്കെ കരുതലെടുക്കണം ?

ആർത്തവ കാലത്ത് ശുദ്ധിയായിരിക്കുക എന്നതാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുകയും കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കുകയും വേണം.

എത്ര കുറച്ചു രക്തസ്രാവമാണെങ്കിലും ആറ് – എട്ടു മണിക്കൂറിനപ്പുറം പാഡ് ഉപയോഗിക്കരുത്. മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവർ കപ്പ് നിറഞ്ഞാൽ അല്ലെങ്കിൽ 12 മണിക്കൂറിൽ ഒരിക്കൽ (ഏതാണോ നേരത്തേ) വൃത്തിയാക്കണം. കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കാനും മാസത്തിലൊരിക്കൽ സ്വകാര്യഭാഗങ്ങളിലെ രോമങ്ങൾ നീക്കാനും ശ്രദ്ധിക്കണം. പാഡിനു പകരം കോട്ടൺ തുണി ഉപയോഗിക്കുന്നവർ അതു നന്നായി കഴുകി വെയിലത്തിട്ട് ഉണക്കിയ ശേഷമേ വീണ്ടും ഉപയോഗിക്കാവൂ

യോനിയിൽ നനവും ദുർഗന്ധവും അനുഭവപ്പെടുന്നു. ഇതു രോഗമാണോ ?

യോനീഭാഗത്തെ കോശങ്ങൾ വരണ്ടുപോകാ തെ സംരക്ഷിക്കാൻ ചെറിയ അളവിൽ യോനീസ്രവങ്ങൾ വേണം. മുട്ടവെള്ള പോലെ തെളിഞ്ഞാണ് ഇത് സാധാരണ കാണുക, പ്രത്യേക ഗന്ധം ഉണ്ടാകില്ല. ഗർഭാവസ്ഥയിലും ലൈംഗികബന്ധ സമയത്തും വൈകാരിക സമ്മർദം ഉണ്ടാകുമ്പോഴും ഈ സ്രവത്തിന്റെ ഉൽപാദനം കൂടാം.

അടിവസ്ത്രം നനയുന്ന തരത്തിൽ യോനീസ്രവം ഉ ണ്ടാകുക, ദുർഗന്ധം അനുഭവപ്പെടുക എന്നിവ കണ്ടാൽ അണുബാധ സംശയിക്കാം. യോനീസ്രവങ്ങളുടെ അളവിലും നിറത്തിലും വ്യത്യാസം ഉണ്ടെങ്കിൽ അണുബാധയുടെ ലക്ഷണമായി കരുതാം. ഇതിനു ചികിത്സ വേണ്ടിവരും.

യോനീഭാഗത്തെ ചൊറിച്ചിലും കുരു ക്കളും ഗർഭാശയ രോഗലക്ഷണമാണോ ?

അങ്ങനെ കരുതാനാകില്ല. ചില സോപ്പുകൾ, ഡിറ്റർജന്റുകൾ, ടോയ്‌ലറ്റ് ഉൽപന്നങ്ങൾ തുടങ്ങി കോണ്ടം ഉപയോഗിച്ചുള്ള ശാരീരികബന്ധം വരെ അലർജിയുണ്ടാക്കാം. ആർത്തവകാല ശുചിത്വക്കുറവും ഫംഗൽ അണുബാധയും നൂൽവിരകളുടെയോ പേനിന്റെയോ സാന്നിധ്യവും ചൊറിച്ചിൽ വരുത്തും. അമിതമായ ചൊറിച്ചിൽ, കുരുക്കളോ അരിമ്പാറകളോ, യോനീസ്രവത്തിൽ നിറവ്യത്യാസം, ചുവപ്പ്, തടിപ്പ്, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണാൻ മടിക്കരുത്.

ഗർഭപാത്രം, ഗർഭാശയഗളം, അണ്ഡവാഹിനിക്കുഴലുകൾ, അണ്ഡാശയങ്ങൾ എന്നിവയെ ബാധിക്കുന്ന അണുബാധയാണ് പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസസ്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരിലാണ് ഈ രോഗം വരാനുള്ള സാധ്യത കൂടുതൽ. അബോർഷൻ, പ്രസവം, പ്രസവം നിർത്തൽ എന്നിവയെ തുടർന്നും ഇതു വരാം. ജനിറ്റൽ ട്യൂബർകുലോസിസ് ഉള്ളവർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിലും ഈ അണുബാധ വരാം.

ലൈംഗികബന്ധം വേദനാജനകമാകുന്നത് രോഗലക്ഷണമാണോ ?

യോനീസ്രവങ്ങൾ ഇല്ലാതെ വരുന്നതു മുതൽ പല കാരണങ്ങൾ കൊണ്ട് ഇതു സംഭ വിക്കാം. അണുബാധ കൊണ്ടാണ് നീറ്റലും പുകച്ചിലും അനുഭവപ്പെടുന്നത്. യോനിയുടെ പ്രവേശന കവാടത്തിലെ പേശികൾ ചുരുങ്ങുന്ന അവസ്ഥയാണ് യോനീസങ്കോചം (വജൈനിസ്മിസ്)‌. കുട്ടിക്കാലത്തെ ലൈംഗികചൂഷണം മുതൽ യോനീവീക്കം വരെ യോനീസങ്കോചത്തിനു കാരണമാകാം. ലൈംഗിക ബന്ധം വേദനാജനകമാക്കുന്ന മറ്റൊരു അവസ്ഥയാണ് ഡിസ്പെറുണിയ. ഹോർമോൺ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന വരൾച്ചയാണിത്. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം പോലുള്ള രോഗങ്ങളുള്ളവർക്കും ലൈംഗിക താത്പര്യക്കുറവുണ്ടാകാം. ഇതും ബന്ധപ്പെടുമ്പോൾ വേദനയുണ്ടാക്കും.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂ ത്രം പോകുന്നതു രോഗമാണോ ?

യൂറിനറി ഇൻകോന്റിനൻസ് അഥവാ മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് ഈ അവസ്ഥയുടെ കാരണം. ചെറുപ്പക്കാരിലെ അനിയന്ത്രിത മൂത്രംപോക്കിനെ സ്ട്രെസ് ഇൻകോന്റിനൻസ് എ ന്നാണ് വിളിക്കുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാത്രമല്ല, നടക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമെല്ലാം മൂത്രം പോകാം.

മൂത്രം പൂർണമായി പുറത്തുപോകാത്ത ഓവർഫ്ലോ ഇ ൻകോന്റിനൻസും ഉണ്ട്. മൂത്രമൊഴിച്ചു കഴിഞ്ഞാലും ചെറുതുള്ളികളായി ഇടവിട്ടു മൂത്രം പോകാം. ആർത്തവ വിരാമത്തോട് അനുബന്ധിച്ചും ഇതു കാണാം. ഇടയ്ക്കിടെ മൂത്രം പോകുന്നതിനു പുറമേ അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക, ഉറക്കത്തിൽ മൂത്രം പോകുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണണം.

മൂത്രമൊഴിക്കാൻ തോന്നിയാലും പിടിച്ചുനിർത്തി സമയം നീട്ടിക്കൊണ്ടുപോകുന്ന ബ്ലാഡർ ട്രെയ്നിങ് ആണ് ഫ ലപ്രദമായ ഒരു ചികിത്സ. രോഗകാരണം അനുസരിച്ച് മരുന്നുകളോ സർജറിയോ വേണ്ടി വരും.

മൂത്രനാളിയിലെ അണുബാധ കൊണ്ടും അറിയാതെ മൂത്രം പോകാം. മൂത്രമൊഴിക്കുമ്പോൾ ശക്തമായ വേദന, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക, ചെറിയ പനി എന്നിവ ഈ അണുബാധയുടെ ലക്ഷണമാണ്. ഇതിന് ഡോക്ടറുടെ നിർദേശപ്രകാരം ആന്റി ബയോട്ടിക്കുക ൾ വേണ്ടിവരും.

മൂത്രമൊഴിക്കുമ്പോഴും മറ്റും ഗർഭാശയം താഴേക്കിറങ്ങുന്നു. ഇതിനു പരിഹാരമുണ്ടോ ?

പ്രസവസമയത്തു ഗർഭാശയത്തെ താങ്ങിനിർത്തുന്ന പേശികൾക്കു ക്ഷതം സംഭവിക്കാം. പ്രസവാനന്തരം ശരിയായി വിശ്രമം ലഭിക്കാതെ ഭാരമുള്ള ജോലികൾ ചെയ്യേണ്ടി വന്നാൽ ബലക്ഷയം വന്ന പേശികൾക്കു വീണ്ടും ബലക്കുറവ് ഉണ്ടാകുകയും ഗർഭാശയം താഴേക്ക് തള്ളപ്പെടുകയും ചിലപ്പോൾ യോനിയിലൂടെ പുറത്തേക്ക് വരുകയും ചെയ്യും. പ്രൊലാപ്സ് എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്നത്.

സ്ഥിരമായി കുത്തിയിരുന്നു ജോലി ചെയ്യുന്നവരിലും ഭാരമുയർത്തിയുള്ള ജോലികൾ ഉള്ളവരിലും പെൽവിക് മസിൽ അയഞ്ഞു പോകുന്നതു കൊണ്ട് ഗർഭാശയം താഴേക്കിറങ്ങുന്നത് കൂടുതലായി കണ്ടുവരാറുണ്ട്. സ്ഥിരമായി ചുമ, മലബന്ധം എന്നിവ ഉള്ളവരിലും ഇതു വരാം.

പ്രസവാനന്തരം കാണുന്ന പ്രൊലാപ്സ് തുടക്കത്തിൽ തന്നെ ഗർഭാശയത്തെ താങ്ങുന്ന പേശികൾക്കുള്ള വ്യായാമം നൽകി നിയന്ത്രിക്കാം. താല്‍കാലിക നിയന്ത്രണത്തിന് ഗർഭാശയത്തെ താങ്ങുന്ന വളയം പോലുള്ള പെസറി ഉപയോഗിക്കാം. എന്നിട്ടും പരിഹാരം കാണാനായില്ലെങ്കിൽ ഗർഭാശയം നീക്കം ചെയ്യേണ്ടി വരും.

ആർത്തവ വിരാമശേഷം ഗർഭാശയം താഴുമോ ?

മാംസപേശികൾ പ്രായാധിക്യം കൊണ്ട് കൂടുതൽ ക്ഷയിക്കുന്നതു കൊണ്ട് 70 വയസ്സു കഴിഞ്ഞവരിൽ ഈ പ്രശ്നം കൂടുതൽ കാണാം. മൂത്രമൊഴിക്കുമ്പോഴും മലവിസർജനം ചെയ്യുമ്പോഴും ഉള്ള സ മ്മർദം കൊണ്ടു ഗർഭാശയം പുറത്തേക്കു തള്ളി വരാം. ചിലർക്ക് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വരെ ഇതനുഭവപ്പെടാം.

കീഗൽസ് വ്യായാമം എങ്ങനെയാണു ചെയ്യുന്നത് ?

മൂത്രസഞ്ചിയുമായും ഗർഭാശയ മുഖവും യോനിയുമായും ബന്ധപ്പെട്ട പേശികളെ ബലപ്പെടുത്താൻ വേണ്ടിയാണ് കീഗൽസ് വ്യായാമം ചെയ്യുന്നത്. പ്രാണായാമത്തിലും മറ്റും ചെയ്യുന്നതു പോലെ ശ്വാസം പരമാവധി ഉള്ളിലേക്കെടുത്താണ് ഇതു ചെയ്യുന്നത്.

മൂത്രമൊഴിക്കാൻ തോന്നിയാൽ പിടിച്ചു നിർത്തുന്നതു പോലെ വയറിലെയും ഇടുപ്പിലെയും യോനീഭാഗത്തെയും പേശികളെ ഉള്ളിലേക്കു വലിച്ചു പിടിക്കുകയാണ് ഈ വ്യായാമത്തിൽ ചെയ്യേണ്ടത്. ഗർഭാശയം താഴേക്ക് ഇറങ്ങുന്നതു പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ദിവസം രണ്ടു നേരം അര മണിക്കൂർ വീതം ഈ വ്യായാമം ചെയ്യുന്നത് നല്ലതാണ്.

ഗർഭധാരണത്തിനു മുൻപേ ഡോക്ടറെ കാണേണ്ടതുണ്ടോ ?

ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാൻ ഗർഭധാരണത്തിനു മുൻപ് ഡോക്ടറെ കാണുന്നതു നല്ലതാണ്. ചെറിയ പ്രായത്തിൽ ഗർഭിണിയാകാൻ ഒരുങ്ങുന്നവരും വൈകി ഗർഭം ധരിക്കാൻ പ്ലാൻ ചെയ്യുന്നവരും ഡേക്ടറുടെ ഉപദേശം തേടണം.

മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവരും, രക്തസമ്മർദം, പ്രമേഹം എന്നിവയുള്ളവരും ഡോക്ടറെ നിർബന്ധമായും കാണണം. ഗർഭധാരണത്തിനു മുൻപേ തന്നെ ഫോളിക് ആഡിസ് ഗുളികകൾ കഴിക്കാം.

ഗർഭാശയ മുഴകൾ നേരത്തേ കണ്ടെത്താമോ?

യാതൊരു ലക്ഷണവുമില്ലാത്ത ഫൈബ്രോയ്ഡുകളെ ചിലപ്പോൾ മറ്റു പരിശോധനകൾക്ക് ഇടയിലാകും കണ്ടെത്തുക. ഗർഭപാത്രത്തിന്റെ ആന്തരിക പാളിയിൽ ഉണ്ടാകുന്ന മുഴകൾ വളരെ ചെറുതാണെങ്കിലും അമിത രക്തസ്രാവവും ആർത്തവ സമയത്ത് കഠിനവേദനയും ഉണ്ടാക്കും. മറ്റു മുഴകൾ വളരെ വലുതായാലും ഒരു ലക്ഷണവും പ്രകടമാക്കാതിരിക്കാം.

ഗർഭാശയ മുഴകളുടെ ലക്ഷണം മറ്റു പല തരത്തിലും കണ്ടുപിടിക്കാനാകും. വലിയ മുഴകൾ മൂലം അടിവയറ്റിൽ ഭാരവും കട്ടിയും അനുഭവപ്പെടും. മൂത്രാശയത്തിലും കുടലിലും മുഴകൾ സമ്മർദമുണ്ടാക്കിയാൽ മൂത്രതടസ്സവും മലബന്ധവുമാകും അനുഭവപ്പെടുക.

വൃക്കയിൽ നിന്നുള്ള മൂത്രക്കുഴലുകൾക്കു തടസ്സം വ ന്നാൽ വൃക്കകൾക്കു നീരും വീക്കവും വരാം. ശരീരത്തിനു താഴേക്കുള്ള രക്തക്കുഴലുകൾക്കാണു തടസ്സമെങ്കിൽ കാലുകളിൽ നീര് അനുഭവപ്പെടാം. എപ്പോഴും മൂത്രമൊഴിക്കാൻ തോന്നൽ, നടുവേദന, മലബന്ധം, അടിവയർ വേദന (ചിലരിൽ) എന്നിവയെയും കരുതിയിരിക്കണം.

ലക്ഷണങ്ങൾ പ്രകടമാക്കാത്ത ചെറിയ ഫൈബ്രോയ്ഡ് ചികിത്സിക്കേണ്ട ആവശ്യമില്ല. വലുപ്പം കൂടുതലാണെങ്കിലും ലക്ഷണങ്ങൾ ഇല്ലാത്തവയാണെങ്കിൽ ആറുമാസം കൂടുമ്പോൾ വളർച്ച നിരീക്ഷിക്കാം.

രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവ ചികിത്സിക്കണം. മരുന്നുകൾ നൽകിയുള്ള ചികിത്സ മതിയാകില്ലെങ്കിൽ മുഴകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ വേണ്ടിവരും. അ പൂർവമായെങ്കിലും ഗർഭപാത്രം നീക്കേണ്ടി വരാം.

ഗർഭാശയ മുഴകൾ കാൻസറിനും വന്ധ്യതയ്ക്കും കാരണമാകുമോ ?

എല്ലാ മുഴകളും കാൻസർ സ്വഭാവമുള്ളതല്ല. അതിനാൽ തന്നെ ഗർഭാശയ മുഴകൾ കാൻസറിനു കാരണമാകുന്നു എന്ന് ഉറപ്പിച്ചു പറയാനാകില്ല. എന്നാൽ അപൂർവമായി ചില മുഴകളിൽ കാൻസർ മാറ്റം കാണാറുണ്ട്.

ഫൈബ്രോയ്ഡ് ഉണ്ടെന്ന് കണ്ടാല്‍ ചില ലക്ഷണങ്ങളെ കരുതിയിരിക്കണം. ആർത്തവ കാലത്തെ അമിതരക്തസ്രാവം, വളരെ അടുപ്പിച്ചുള്ള ആർത്തവം, രണ്ടോ മൂന്നോ മാസം വരാതിരുന്ന ശേഷമുള്ള അമിത രക്തസ്രാവം, ആർത്തവം നിലച്ച ശേഷം വീണ്ടും വരുന്ന രക്തസ്രാവം, രക്തം കലർന്ന ദുർഗന്ധത്തോടെയുള്ള വെള്ളപോക്ക്, അടിവയറ്റിലെയും ഇടുപ്പിലെയും കഠിന വേദന, വയറ്റിൽ ഗ്യാസ് നിറഞ്ഞതു പോലെയുള്ള തോന്നൽ എന്നിവ തുടർച്ചയായി കണ്ടാൽ പരിശോധനയിലൂടെ കാൻസറുണ്ടോ എന്നു ഉറപ്പിക്കണം.

ഗർഭാശയ മുഴകൾ സാധാരണയായി വന്ധ്യതയ്ക്കോ ഗർഭമലസലിനോ കാരണമാകാറില്ല. എന്നാൽ എൻഡോമെട്രിയത്തിനോ അണ്ഡവാഹിനി കുഴലിനോ അടുത്തുള്ള മുഴകൾ കാരണം ഭ്രൂണത്തിന് ശരിയായി പറ്റിച്ചേർന്ന് വളരാനാകാതെ വന്നാൽ ഗർഭമലസലിനും വന്ധ്യതയ്ക്കും കാരണമാകാം. മുഴകളുമായി ബന്ധപ്പെട്ട ഹോർമോൺ വ്യതിയാനങ്ങളും വന്ധ്യതയ്ക്കു കാരണമാകാം.

ഗർഭാശയത്തിനു പുറത്തു രക്തം കെട്ടുന്ന അവസ്ഥ എന്താണ് ?

ഗർഭപാത്രത്തിന്റെ ആന്തരിക പാളിയായ എൻഡോമെട്രിയം ഗർഭപാത്രത്തിന്റെ മസിലിനുള്ളിലോ പുറത്തോ കാണുകയും പ്രവർത്തനക്ഷമമാകുകയും ചെയ്യുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഇതിനെയാണ് വയറിനുള്ളിൽ രക്തം കെട്ടുന്ന അവസ്ഥ എന്നു സാധാരണയായി വിളിക്കുന്നത്.

ഈ രോഗാവസ്ഥയുള്ളവർക്ക് അണ്ഡാശയം, അണ്ഡവാഹിനി കുഴലുകൾ, നേരത്തേ ശസ്ത്രക്രിയ നടന്ന മുറിവ് എന്നിവിടങ്ങളിലെല്ലാം എൻഡോമെട്രിയം വളരുന്ന അവസ്ഥ വരാം. കാരണം കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും ഈ അവസ്ഥ വന്ധ്യതയിലേക്കു വരെ നയിച്ചേക്കാം.



മറ്റു ശരീരഭാഗങ്ങളിൽ എൻഡോമെട്രിയോസിസ് ബാധിച്ചവർക്ക് ആർത്തവ സമയത്ത് പൊക്കിളിലൂടെ രക്തസ്രാവം, മൂക്കിലൂടെ രക്തം കലർന്ന കഫം, ചുമയ്ക്കുമ്പോൾ രക്തം വരുക എന്നിങ്ങനെ പലതരത്തിൽ രക്തസ്രാവമുണ്ടാകാം.

അസുഖമുള്ള ശരീരഭാഗങ്ങൾ നീക്കുക എന്നതാണു ഫലപ്രദമായ ചികിത്സ. മിക്കവാറും രോഗികളും വന്ധ്യതാ ചികിത്സയിൽ ആകുമെന്നതിനാൽ ഗർഭപാത്രവും മറ്റും നീക്കം ചെയ്യാതെ രോഗം ബാധിച്ച പാളി മാത്രം നീക്കം ചെയ്യുന്ന ചികിത്സയുമുണ്ട്.

അണ്ഡാശയത്തിനോ ഗർഭപാത്രത്തിനോ കുഴപ്പമൊന്നുമില്ലാതെ രക്തസ്രാവം വരുമോ ?

അണ്ഡാശയത്തിനും ഗർഭപാത്രത്തിനും പ്രകടമായ തകരാറുകൾ ഇല്ലാതെ തന്നെ അമിത രക്തസ്രാവം ഉണ്ടാകാം. ഇതിനെ ഡിസ്ഫങ്ഷണൽ യൂട്രൈൻ ബ്ലീഡിങ് എന്നാണു വിളിക്കുന്നത്.

തൈറോയിഡ് ഹോർമോണിന്റെ കുറവ്, രക്തസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയാകാം കാരണം. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ഉള്ളവരിലും ഇത്തരം രക്തസ്രാവം സാധാരണമാണ്.

മുപ്പതുകൾക്കു ശേഷം സ്ത്രീകൾ പതിവായി നടത്തേണ്ട പരിശോധനകളുണ്ടോ ?

30 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീകൾ ഗർഭധാരണത്തിനു തടസ്സമോ മറ്റു ലക്ഷണങ്ങളോ കണ്ടാൽ ഡോക്ടറെ കാണാൻ മടിക്കരുത്. ഗർഭധാരണത്തിനുള്ള ആലോചന ഇല്ലെങ്കിലും പതിവായി ടെസ്റ്റുകളും സ്വയം പരിശോധനകളും നടത്തുന്നത് നല്ലതാണ്.

മാസത്തിൽ ഒരിക്കൽ സ്തനങ്ങൾ പരിശോധിച്ച് മുഴകളോ തടിപ്പോ നിറവ്യത്യാസമോ ഇല്ലെന്ന് ഉറപ്പാക്കണം.

ഗർഭാശയ രോഗങ്ങളുണ്ടോ എന്നു കണ്ടെത്തുന്നതിനായി മൂന്നു വർഷത്തിലൊരിക്കൽ ഡോക്ടറുടെ നിർദേശപ്രകാരം പാപ്‌സ്മിയർ ടെസ്റ്റ് നടത്തണം. ഗർഭാശയഗള കാൻസർ കണ്ടെത്താനായുള്ള സ്ക്രീനിങ് ടെസ്റ്റും (എച്ച്പിവി ഡിഎൻഎ) നടത്തണം.

menstrual-period-s

ഗർഭാശയ രോഗങ്ങൾ വരാതെ തടയാനാകുമോ ?

ഗർഭാശയ രോഗങ്ങൾ വലിയ തോതിൽ വർധിക്കുന്നുണ്ട്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം കാണപ്പെടുന്ന രണ്ടാമത്തെ കാൻസറാണ് ഗർഭാശയഗള കാൻസർ. ഹ്യൂമൻ പാപ്പിലോമ വൈറസാണ് ഇതിനു കാരണം.

ഗർഭാശയഗള കാൻസറിനെതിരെയുള്ള വാക്സീൻ ക ണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇത് സർക്കാർ തലത്തിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ പൂർത്തിയായി വരുന്നു. ഒൻപത് – പതിനാല് വയസ്സിനിടയിലുള്ള പെൺകുട്ടികൾക്ക് രണ്ടു ഡോസും 15– 45 പ്രായത്തിലുള്ളവർക്കു മൂന്നു ഡോസും വാക്സീനാണ് നൽകേണ്ടത്. ലൈംഗികബന്ധ കാലത്തിനു മുൻപാണ് വാക്സീൻ കൂടുതൽ ഫലപ്രദമാകുന്നത്.



മുഴകളാണോ അണ്ഡാശയ കാൻസറിനു കാരണമാകുന്നത് ?

അണ്ഡാശയത്തിനകത്തും പുറത്തും ദ്രാവകം നിറഞ്ഞ് വീർത്ത് ഉണ്ടാകുന്ന മുഴകളെയാണ് സിസ്റ്റുകളെന്നു വിളിക്കുന്നത്. 30 തരത്തിലേറെയുള്ള ഇത്തരം മുഴകളുണ്ട്. ഇവയാണ് പിസിഒഡി എന്ന അവസ്ഥ ഉണ്ടാക്കുന്നത്. ഈ മുഴകൾക്കു ലക്ഷണമൊന്നും കാണാറില്ലെങ്കിലും ചിലപ്പോൾ ചെറിയ വേദന, വയർ വീർക്കുക, ശ്വാസംമുട്ടൽ, മലബന്ധം, മൂത്രതടസ്സം, കാലിൽ നീര്, ഞരമ്പുതടിക്കൽ തുടങ്ങിയവ വരാം. മുഴ അപകടകാരി അല്ലെങ്കിലും അമിതവേദന ഉണ്ടാക്കുന്നവയെ ശസ്ത്രക്രിയയിലൂടെ നീക്കം െചയ്യാറുണ്ട്.

എന്നാൽ അണ്ഡാശയ കാൻസർ അണ്ഡാശയത്തിൽ നിന്നോ അണ്ഡവാഹിനി കുഴലിൽ നിന്നോ ആണ് ആരംഭിക്കുന്നത്. പാരമ്പര്യവും വൈകിയുള്ള ഗർഭം ധരിക്കലും മുതൽ പൊണ്ണത്തടി വരെ ഇതിനു കാരണമാകാം. മിക്ക അണ്ഡാശയ കാൻസറുകളും ആർത്തവ വിരാമത്തിനു ശേഷമാണ് സംഭവിക്കുന്നത്.

അതിനാൽ പിസിഒഡിയുമായി അണ്ഡാശയ കാൻസറിനു ബന്ധമുണ്ടെന്ന് പറയാനാകില്ല.

ഗർഭാശയ രോഗങ്ങൾക്കു ശസ്ത്രക്രിയ മാത്രമാണോ പരിഹാരം ?

വേദനസംഹാരികൾ, വൈറ്റമിനുകൾ, ഹോർമോൺ ചികിത്സ എന്നിവ മുതലുണ്ട് ചികിത്സാമാർഗങ്ങൾ. ഹോർമോൺ അടങ്ങിയ ഉപാധികൾ ഗർഭാശയത്തിനകത്ത് നിക്ഷേപിച്ചും മുഴകളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തിയുമൊക്കെ ചെയ്യുന്ന ചികിത്സകൾ പ്രാവർത്തികമല്ല എങ്കിൽ മാത്രമേ ശസ്ത്രക്രിയ വേണ്ടി വരൂ.

മുഴകൾ മാത്രമായി മാറ്റുന്ന സർജറിയും വേണ്ടിവന്നാ ൽ ഗർഭപാത്രമോ അണ്ഡാശയങ്ങളോ അണ്ഡവാഹിനിക്കുഴലുകളോ മുഴുവനായി നീക്കുന്ന ശസ്ത്രക്രിയയും ചില ർക്ക് നിർദേശിക്കാറുണ്ട്. ലാപ്രോസ്കോപിക്, താക്കോൽദ്വാര രീതികൾ വഴിയും, യോനിയിലൂടെയും, വയർ തുറന്നും ശസ്ത്രക്രിയ ചെയ്യാം.

ആർത്തവം നേരത്തെ വരുമോ?

എട്ടു വയസ്സിനു മുൻപ് ആർത്തവം വരുന്നതിനെ പ്രികോഷ്യസ് പ്യൂബർട്ടി എന്നാണ് വിളിക്കുന്നത്. പ്രത്യുൽപാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടല്ലാത്ത, മറ്റേതെങ്കിലും ശരീര ഭാഗത്തു നിന്ന് സ്ത്രീഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുന്നത് കൊണ്ടാകാം ഇത്. ഹോർമോൺ ഉൽപാദനത്തിനുള്ള നിർദേശം നൽകുന്ന, തലച്ചോറിന്റെ ഭാഗത്തെ തകരാറു കൊണ്ടും സംഭവിക്കാം.

ആറോ ഏഴോ വയസ്സിൽ കുട്ടിക്ക് സ്തനവളർച്ച ആരംഭിച്ചാലോ, എട്ടു വയസ്സിൽ ആർത്തവം വന്നാലോ നിർബന്ധമായും ഡോക്ടറെ കാണണം. മരുന്നുകൾ കൊണ്ട് ആർത്തവം നീട്ടി വയ്ക്കാനാകും.

ആർത്തവ വിരാമം മുപ്പതുകളിൽ സംഭവിക്കുമോ?

ആർത്തവം പെട്ടെന്ന് അപ്രത്യക്ഷമായാ ൽ ശ്രദ്ധിക്കണം. തൈറോയ്ഡ് രോഗങ്ങ ൾ മുതൽ മാനസികസമ്മർദം വരെ ഇതിനു കാരണമാകാം. മുലയൂട്ടുന്ന കാലത്ത് ആർത്തവം വരാതിരിക്കുന്നത് സ്വാഭാവികമാണ്. ശരീരത്തിൽ ഈസ്ട്രജൻ കുറയുന്ന, അണ്ഡാശയത്തിന്റെ പ്രവർത്തനം കുറയുന്ന പ്രിമച്വർ ഓവേ റിയൻ ഫെയിലർ കൊണ്ടും നേരത്തേ ആർത്തവം നി ലയ്ക്കാം. ആർത്തവവിരാമം നേരത്തേ വന്നുവെന്ന സംശയം തോന്നിയാൽ ഡോക്ടറെ കാണണം. ഇവർക്ക് ഹോർമോൺ റീപ്ലേസ്മെന്റ് തെറപി പോലുള്ള ചികിത്സകൾ വേണ്ടിവരും.

ഗർഭാശയ കാൻസറും ഗർഭാശയഗള കാൻസറും ഒന്നാണോ ?

അല്ല. മുഴകളായി പ്രത്യക്ഷപ്പെടുകയും പിന്നീട് കാൻസർ സ്വഭാവമുള്ളതായി മാറുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഗർഭാശയ കാൻസർ. 50 വയസ്സിനു മുകളിലുള്ളവരിലാണ് ഇതിനുള്ള സാധ്യത കൂടുതൽ. ഈസ്ട്രജന്റെ അതിപ്രസരമാണ് ഗർഭാശയ കാൻസറിനു കാരണം. നേരത്തേയുള്ള ആർത്തവാരംഭം, വൈകിയുള്ള ആർത്തവ വിരാമം, ഗർഭധാരണം നീണ്ടുപോകൽ, മുലയൂട്ടാതിരിക്കൽ, ഗർഭം ധരിക്കാതിരിക്കൽ എന്നീ അവസ്ഥകളിലെല്ലാം ദീർഘകാലം ശരീരത്തിൽ ഈസ്ട്രജന്റെ പ്രവർത്തനം നടക്കും.

ഗർഭാശയത്തിലേക്കു പ്രവേശിക്കുന്ന ഗളത്തിൽ ഉണ്ടാകുന്നതാണ് ഗർഭാശയഗള കാൻസർ (സെർവിക്കൽ കാൻസർ). അണുബാധയാണ് ഇതിനു കാരണം.

ഫൈബ്രോയ്ഡുകള്‍ ഏതു പ്രായക്കാരിലാണ് വരുന്നത്?

സ്ത്രീകളിൽ മാത്രം കാണുന്ന ഈസ്ട്രജൻ ഹോർമോണാണ് ഫൈബ്രോയ്ഡിന് കാരണം. അതിനാൽ തന്നെ ആർത്തവവിരാമത്തിനു ശേഷവും ആർത്തവത്തിനു മുൻപും ഈ മുഴകൾ കാണാറില്ല. സാധാരണയായി 20 മുതൽ 50 വയസ്സുവരെ പ്രായമുള്ളവരിലാണ് ഫൈബ്രോയ്ഡ് കണ്ടുവരുന്നത്. ഇപ്പോൾ 20 വയസ്സിനു മുൻപും ഇവ കാണുന്നുണ്ട്. ആർത്തവ വിരാമത്തിനു ശേഷം മുൻപേയുള്ള ഫൈബ്രോയ്ഡ് ചുരുങ്ങി പോകുകയാണ് പതിവ്. അതിനു ശേഷവും ഫൈബ്രോയ്ഡ് വളരുന്നുണ്ടെങ്കിൽ അർബുദ സാധ്യത പരിശോധിച്ച് ഉറപ്പിക്കണം.

ഗർഭാശയ കാൻസറും ഗർഭാശയ ഗള കാൻസറും ഒന്നാണോ?

അല്ല. മുഴകളായി പ്രത്യക്ഷപ്പെടുകയും പിന്നീട് കാൻസർ സ്വഭാവമുള്ളതായി മാറുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഗർഭാശയ കാൻസർ. 50 വയസ്സിനു മുകളിലുള്ളവരിലാണ് ഇതിനുള്ള സാധ്യത കൂടുതൽ. ഈസ്ട്രജന്റെ അതിപ്രസരമാണ് ഗർഭാശയ കാൻസറിനു കാരണം. നേരത്തേയുള്ള ആർത്തവാരംഭം, വൈകിയുള്ള ആർത്തവ വിരാമം, ഗർഭധാരണം നീണ്ടുപോകൽ, മുലയൂട്ടാതിരിക്കൽ, ഗർഭം ധരിക്കാതിരിക്കൽ എന്നീ അവസ്ഥകളിലെല്ലാം ദീർഘകാലം ശരീരത്തിൽ ഈസ്ട്രജന്റെ പ്രവർത്തനം നടക്കും.

ഗർഭാശയത്തിലേക്കു പ്രവേശിക്കുന്ന ഗളത്തിൽ ഉണ്ടാകുന്നതാണ് ഗർഭാശയഗള കാൻസർ (സെർവിക്കൽ കാൻസർ). അണുബാധയാണ് ഇതിനു കാരണം.

menstrual-precautions

എല്ലാ വയറുവേദനയും ഗർഭാശയ രോഗ ലക്ഷണമാണോ?

ഒരിക്കലുമല്ല. വയറുവേദനയും നടുവേദനയുമൊക്കെ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളാകാം. അടിവയറ്റിലെ കടുത്ത വേദന മൂത്രമൊഴിച്ച ശേഷവും തുടരുന്നത് യൂറിനറി ഇൻഫെക്‌ഷൻ കൊണ്ടാകാം. വയറിന്റെ വലതുഭാഗത്ത് വാരിയെല്ലിന്റെ താഴെയുള്ള ശക്തമായ വേദന പിത്താശയക്കല്ലിന്റെ ലക്ഷണമാണ്.

പൊക്കിളിനു ചുറ്റുമോ അതിനു മുകളിലോ ആയി ആരംഭിച്ച് അടിവയറിന്റെ വലതു ഭാഗത്തു മാത്രമായി വലതു ഭാഗത്തു മാത്രമായി ചുരുങ്ങുന്ന വേദന അ പ്പെൻഡിസൈറ്റിസിന്റെ ലക്ഷണമാണ്.

അടിവയറിലേക്കും തുടയിടുക്കിലേക്കും പടരുന്ന അസഹ്യവേദനയാണു വൃക്കയിലെ കല്ലിന്റെ ലക്ഷണം. ദഹന പ്രശ്നങ്ങളുടെ ഭാഗമായും അസഹ്യമായ വയറുവേദന വരാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. എസ്. റാണി ലക്ഷ്മി
അസിസ്റ്റന്റ് പ്രഫസർ
ഗൈനക്കോളജി വിഭാഗം,
ഗവ. മെഡിക്കൽ കോളജ്,
കോട്ടയം

ഡോ. എസ്. ഷൈല
റിട്ട. പ്രഫസർ & ഹെഡ്
ഗൈനക്കോളജി വിഭാഗം,
ഗവ. എസ്എടി ആശുപത്രി,
തിരുവനന്തപുരം