Tuesday 09 November 2021 03:24 PM IST : By Russell Shahul

ഇതാ കൊങ്കണി ചെമ്മീൻ കറി; ഗോവയിൽ പോയാൽ മീൻ രുചിയറിയാതെ മടങ്ങാനാവില്ല!

fish Photo : Russell Shahul

മാണ്ഡവി നദിയിൽ നങ്കൂരമിട്ട കസീനോകൾ ഒരുക്കുന്ന പരിധികളില്ലാത്ത ആഡംബര സാമ്രാജ്യം വാരകൾക്കപ്പുറം. ഇരുണ്ട മാനത്തിനു കീഴിലെ ഓളങ്ങളോടൊപ്പം കസിനോകളിലെ നീലവെളിച്ചം ഒഴുകിയെത്തുന്നു. നീളൻ കുഴലിൽ ഉറപ്പിച്ച വലിയൊരു കോരുവലയുമായി മധ്യവയസ്കയായ ഒരു സ്ത്രീ മുട്ടോളം വെള്ളത്തിലിറങ്ങി നിൽക്കുകയാണ്. കോരുന്ന വല തന്നെ ഒന്നുയർത്തി അടുത്ത സ്ഥലത്തും കോരുന്നു. ഓരോ തിരയലിനു ശേഷവും പൊക്കിയെടുക്കുന്ന വലയുമായി ചുറ്റുമൊന്ന് നോക്കിയിട്ട് അടുത്ത ചുവട് വയ്പ്. പൂമ്പാറ്റകളെ പിടിക്കാൻ പറ്റിയതു പോലെ വലിയൊരു കോരു വല. അത് കൊണ്ട് എന്താണിവർ ചെയ്യുന്നതെന്നു മാത്രം മനസിലാവുന്നില്ല. ഏകാഗ്രതയോടെ ചെയ്യുന്ന ജോലിയല്ലേ, വിളിച്ചു ചോദിക്കാൻ പാടില്ലല്ലോ !

പകൽ തേച്ച ചെഞ്ചായം സൂര്യൻ മായ്ക്കുന്ന നേരം. ദീപക്കാഴ്ചയൊരുക്കി കസിനോകൾ വള്ളപ്പാടുകൾ അകലെ. കരയിലേക്ക് കയറുന്ന അമ്മയെ സഹായിക്കാൻ മകനെത്തി. ജയ്, വള്ളവുമായി തുഴഞ്ഞ് നദീയിലെവിടെയും പോ യി മീൻ പിടിക്കുന്ന മുക്കുവൻ. രണ്ടു കോര് അ യാളും ശ്രമിച്ചിട്ട് കോരി കരയിലെ തോണിയിലേക്ക് ഉറപ്പിച്ചു. ഇതുള്ളതുകൊണ്ട് ഇപ്പോൾ വള്ളത്തിന് ഓഫ് സീസൺ. അതുവരെ പിടിച്ച മീനുമായി ജങ്കാർ കടവിലേക്ക് റാണി നടന്നു. ജോലി കഴിഞ്ഞ് വീടണയാൻ ആയിരങ്ങളാണ് നടന്നും വാഹനത്തിലുമായി ജങ്കാർ കയറുന്നത്. അവരിലാണ് പ്രതീക്ഷ.

അക്കരെയാണ് റാണിയുടെ വീട്, മീനെല്ലാം തീരുമ്പോൾ ജങ്കാറിൽ നദി കടക്കും. അടുത്ത ദിവസം വൈകിട്ട് കണ്ടപ്പോൾ റാണിക്ക് പരിചയ ഭാവം. ‘‘രണ്ട് പങ്ക് ചെമ്മീനുണ്ട് ഇനിയും കൊടുത്തു തീർക്കാൻ. ഇന്ന് 800 രൂപയ്ക്ക് മീൻ കൊടുത്തു’’ എന്നു പറയുമ്പോഴേക്കും ക്ഷീണം നന്നായുണ്ട് ഇൗ അമ്മ മുഖത്ത്. അധ്വാനം അമ്മയ്ക്ക് തന്നെയാണിവിടെയും. പൊതുവെ അലസരും മടിയരുമായ ഒരു സമൂഹമാണിവിടെ. ക ടക്കാരാവട്ടെ നിശ്ചിത സമയം തുറന്നിരിക്കണം എന്നൊന്നുമില്ലാത്തവർ. ഇന്നത്തെ കച്ചവടം മതിയെന്നു തോന്നിയാൽ ഷട്ടറിടുന്ന ചെറു റസ്റ്ററന്റുകളും ബാറുകളും.

നല്ല വിശപ്പ്, കടവിലെ തട്ടു കടയിൽ ഓരോ സിംഗിൾ ഓംലെറ്റ് ഓർഡർ കൊടുത്തു. നാട്ടിലൊക്കെ മുട്ടയ്ക്ക് എന്താ വിലയെന്ന് ഇടയ്ക്ക് കടക്കാരന്റെ ക്ഷേമാന്വേഷണം. ബില്ലു പറഞ്ഞപ്പോഴല്ലേ കാര്യം പിടികിട്ടിയത്. രണ്ട് ഓംലെറ്റ് 60 രൂപ!

പകലും റാണിയെത്തി

ഒറ്റയ്ക്ക് നിന്നാലോ ചെറുകൂട്ടമായി നിന്നാലോ കാണാത്ത പോലെ ലോലമാണ് ഈ മീൻ. അത്ര സുതാര്യവും ചെറുതുമാണ് ഈ ചെമ്മീന്റെ കുഞ്ഞിക്കൂട്ടം. 12 അടിയോളം പോന്നൊരു മുളയിലാണ് വല കെട്ടി ഒരുക്കുന്നത്. ചായപ്പോഞ്ചി പോലൊരു സംവിധാനം. ചായ അടിച്ച ശേഷം അടിയിൽ തേയില കിടക്കുന്ന പോലിരിക്കും കോരിയെടുക്കുന്ന ചെമ്മീനുകൾ. നാ ല് കിലോയോളം മീൻ നിറഞ്ഞാലെ കരിയിലേക്ക് കൊണ്ടു വന്നു വള്ളത്തിലെ പാത്രത്തിലേക്ക് ചൊരിയൂ.

rani Photo : Russell Shahul

‘‘പാംജിം മാർക്കറ്റിലേക്ക് മകൻ ജയ് കൊണ്ടു പോകും. വലുപ്പമനുസരിച്ച് നൂറും ഇരുനൂറും വില വരുന്ന പങ്കുകളാണ്.’’ എന്തിനാണ് പാട പോലുള്ള കുഞ്ഞന്മാരെ പിടിക്കുന്നതെന്ന ചോദ്യത്തിന്, ‘‘ഇത് ഇത്രയുമേ വലുതാകു. ക്രിസ്മസിനോടടുത്ത് ഏതാനും ദിവസങ്ങളേ ഇത് കിട്ടൂ.’’ റാണി പറഞ്ഞു.

റാണിയുടേതൊരു ഒറ്റയാൾ പോരാട്ടമാണ്. സാരി മടക്കിക്കുത്തി നദിയുടെ അരികു ചേർന്ന് നടക്കും. കൂർത്ത പാറക്കല്ലുകളും പൊട്ടിയ ബിയർ കുപ്പികളും കാലിൽ തറയ്ക്കാതെ സൂക്ഷിച്ചാണ് ഒരോ ചുവടും.

അക്കരെ ഫെറി കടന്ന് ബേട്ടിയിലേക്കെത്തി. അവിടെയും യുവാക്കളുടെ സംഘം നീല വലയുമായി കോരുകയാണ്. തിരുമല അറുമുഖ നായിക്കും കൂടെ വിശാൽ ഷൈനിയുമാണ് ബേട്ടി ഭാഗത്ത് ഒരാളെക്കാൾ വലിയ വലയുമായി മീൻ പിടിക്കുന്നത്. പൊടി മീൻ വിൽക്കാൻ നിൽക്കുന്ന റഫീഖ് ഷേഖ് മീനിന് വില പറയുന്നു. വിൽപ്പനയ്ക്കായി രണ്ട് കൂടിലായി മീൻ ഇയാളുടെ കയ്യിലുമുണ്ട്. മണ്ഡോവി നദീതീരത്തെ മലയാളി സൗഹൃദക്കൂട്ടായ്മയുടെ സെക്രട്ടറി കോഴിക്കോടുകാരൻ അഡ്വ. എം. രാജനും സുഹൃത്തുക്കളും കാഴ്ചകൾ കണ്ട് ഒപ്പം കൂടി.

ഐഎഫ്എഫ്ഐ ചലച്ചിത്ര മേളയിലെ ര ണ്ട് സിനിമകൾക്കിടയിലെ ഇടവേളയിൽ ഫിഷ് കട്‌ലറ്റ് ആസ്വദിക്കും നേരത്ത് എഴുത്തുകാരൻ സി. വി. ബാലകൃഷ്ണൻ മുൻപൊരിക്കൽ ചോണക് പൊള്ളിച്ചു കഴിച്ച രുചിയെപ്പറ്റി പറഞ്ഞു. അപ്പോൾ തീരുമാനിച്ചതാണ് ക ഴിച്ചു നോക്കാതെ ഇനിയൊരക്ഷരം അതെപ്പറ്റി മിണ്ടില്ലെന്ന്.

നദീ മുഖത്തെ ഉപ്പു കലർന്ന വെള്ളത്തെ കടലെന്നാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികൾ വിളിക്കുന്നത്. സമുദ്രത്തിന്റെ സ്വഭാവം തന്നെയാണ് ഇവിടുത്തെ ആഴത്തട്ടിന്.

മഹാനദി മാണ്ഡവി

ഗോവയുടെ ജീവനാഡിയാണ് മാണ്ഡവി നദി. പശ്ചിമ ഘട്ടത്തിലെ ബെളഗാവിയിൽ നിന്ന് ഉത്ഭവിക്കുന്ന 30 അരുവികളാണീ മഹാ നദിയുടെ ജീവൻ. കർണാടക – ഗോവ അതിർത്തിയിലെ ട്രെയിൻ യാത്രയിലെ വിസ്മയക്കാഴ്ചയായ ദൂത് സാഗർ ഫാൾസ് കടന്നെത്തുന്ന സുന്ദരിയാണ് മാണ്ഡവി.

market Photo : Russell Shahul

തിരുതയാണ് ഗോവയുടെ സംസ്ഥാന മ ത്സ്യം. ഗുജറാത്തിൽ നിന്നു കുടിയേറിയ വിക്രം ഗണപത് കെണിയും വിനോദും ഫൈബർ വഞ്ചി തുഴഞ്ഞ് മാലാനെ പിടിക്കുകയണ്. നേരത്തെയിട്ടു വച്ച വല വലിക്കുകയാണ്. ഗോവ വിയർക്കുകയാണ്, ഇതാദ്യമായാണ് ഇത്രയും ചൂടെന്ന് പറഞ്ഞ് വിക്രം മഡ് ക്രാബുമായി കരയിലക്ക്. ലൈവായി കാലൊടിയാതെ കൊടുത്താൽ കിലോയ്ക്ക് 1100 വില. മാലിം ഫിഷിങ് ഹാർബറിൽ അയൽ സംസ്ഥാനത്തേക്ക് കയറ്റി അയയ്ക്കാൻ ഏജന്റുമാരുണ്ട്. മുന്തിയ ഹോട്ടലുകളിലേക്കും ലൈവ് ക്രാബ് പോവാറുണ്ട്. ഇന്നു വിക്രമിന് നല്ല നാളായിരുന്നു. രണ്ട് കിലോയ്ക്ക് മേലുള്ള മഡ് ക്രാബുകളാണ് കിട്ടിയത്.

ഐസ് തൊടാത്ത മീനുകൾ

ചലച്ചിത്രോത്സവം നടക്കുന്ന ഐ നോക്സ് തിയറ്ററുകളോട് ചേർന്ന കരയോട് അടുത്തായി തോണി അടുപ്പിച്ചു. അവിടെ നിന്ന് റോഡ് മുറിച്ചു കടന്നാൽ പാംജിം ഫിഷ് മാർക്കറ്റ്. പിടയ്ക്കുന്ന മീനുകളാണ് ഇവിടെത്തുന്നത്. പുഴ മീനുകളി ൽ ഐസ് തൊടാറില്ല. മാർക്കറ്റിലേക്ക് കടന്നു. മത്സ്യ വൈവിധ്യങ്ങളുടെ കടൽക്കാഴ്ച. രാവിലെ ആറു മണിക്ക് സജീവമാകുന്ന മാർക്കറ്റിൽ ചെറു കുട്ടയിലാക്കി വിൽക്കാൻ വ ച്ചിരിക്കുന്ന അയലകളുടെ പച്ചത്തിളക്കമാണ് സ്വാഗതം ചെയ്യുന്നത്. രാത്രി കടലിൽ മെർക്കുറി പോലത്തെ ഇൗ തെളിച്ചം കണ്ടാണ് ബോട്ടുകാർ വല വിരിക്കുന്നത്. ഇടതു വശത്തായി ചെറിയ പ്ലാസ്റ്റിക് സ്റ്റൂളിൽ ഇരിക്കുന്ന പരമ്പരാഗത ഗോവൻ ശൈലിയിൽ സാരിയും ഫ്രോക്കും ഒക്കെ ധരിച്ച സ്ത്രീകളുടെ നിര.

MANDOVI-FISHER-MAN---3 Photo : Russell Shahul

അവിടെ ചോണകിനെ കണ്ടു! നമ്മുടെ കാളാഞ്ചി അഥവാ നരീമീനാണ് മാണ്ഡവി വാഴുന്ന ചോണക്. രുചിയുള്ള ചോണക് രണ്ടു കിലോയ്ക്ക് മേൽ തൂക്കമുള്ളതാണ്. അരയാൾ വലുപ്പമുള്ള ചോണക് അപൂർവമായി കിട്ടുന്നു. രാത്രിയും വൈകിയും തുഴയെടുത്ത് പോകുന്ന ഇവർ കടലിൽ നിന്നു കയറിവരുന്ന വലിയ മീനുകളെയാണ് കരയിലെത്തിക്കുന്നത്. കിലോയ്ക്ക് 600 രുപയാണ് വില. ചോണക് എന്ന രുചിയുടെ രാജാവിനെ മാർക്കറ്റിലെത്തിച്ച് കച്ചവടം നടക്കുന്നതും നോക്കി നിൽക്കുകയാണ് ഷേയ്ഖ് മുഖ്ത്യാർ. മാണ്ഡവിയിലെ ചൂണ്ടക്കാരനാണ്. നാലു ചോണക്കുകളാണ് കിട്ടിയത്. മൂവർ സംഘം പോയി വരുമ്പോൾ റെഡ് സ്നാപ്പറും പുലാനും ഷെത്കയു മൊക്കെയാണ് ചോണക്കിനൊപ്പം ഉണ്ടാവുക. ഷെത്കാ എന്നാൽ പ്രാഞ്ഞിൻ സിൽവർ ഫിഷ്, ഷെത്കാ മത്സ്യക്കൂട്ടം അഴകുള്ള കാഴ്ചയാണ്. വാഴനാരിൽ കോർത്ത് നെക്‌ലേസ് പോലെ വച്ചിരിക്കുന്ന കരിമീൻ. ചെറുകരിമീനുകളും മനോഹരമായ മാല കൊരുത്ത പോലെ വച്ചിരിക്കുന്നു.

meen Photo : Russell Shahul

കിങ് ഫിഷ് (അയക്കൂറ) മുറിച്ച് ഫ്രൈ പീസാക്കി വിൽക്കുകയാണ് വൈശാലി, നദിയിൽ നിന്ന് ഞണ്ടും മാലാലും പിടിക്കുന്ന വിക്രമിന്റെ ഭാര്യ. അയക്കൂറ മൂന്ന് പീസിന് 250 രൂപ. ആവശ്യമുള്ളത് മാത്രം വാങ്ങാം. അരക്കിലോയോ ഒരു കിലോയോ വാങ്ങാൻ മടിയുള്ളവർക്ക് ആളെണ്ണി, പീസ് വാങ്ങാം. പക്ഷേ പിന്നീടൊരു പീസ് കൂടി കഴിക്കാൻ കിട്ടില്ലെന്നു മാത്രം. ഉണക്കാനിട്ട പോലെ അരിഞ്ഞു നിരത്തിയ മീനുകൾക്ക് വൻ ഡിമാന്റാണ്.

ഇരുകയ്യിലുമായി മഡ് ക്രാബുമായി നിൽക്കുന്ന വിക്രമിന്റെ പടം ക്യാമറയിൽ കാണിച്ചപ്പോൾ വൈശാലിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ മേലേ എന്നു പറഞ്ഞ പോലായി. അടുത്തുള്ള മീൻകാരികളെയെല്ലാം വിളിച്ച് കാണിച്ച് ‘‘മൈ ഹസ്ബൻഡ്’’ എന്നു പറയുന്ന വെശാലിയുടെ കവിളുകൾ കിളിമീൻ പോലെ തിളങ്ങി.

മടിയുടെ ഗോവൻ കാഴ്ചകൾ

പതിഞ്ഞ ചലനങ്ങളും മൃദുഭാഷികളുമായ ഗോവക്കാർക്ക് ജീവിതം ആഘോഷമാണ്. ഉച്ച നേരത്തെ ഇടവേളയിൽ ആളുകൾ കയറിയാലേ എന്നാശങ്കപ്പെട്ട് ഷട്ടർ പാതി താഴ്ത്തി, രണ്ട് കസേരകളും തിരിച്ചിട്ട് വഴി ബ്ലോക്കാക്കി വയ്ക്കുന്ന മരിയറ്റ റസ്റ്ററിന്റിലെ ‚സെബിയോ റോഡ്ഡ്രിഗ്സ് ടിപ്പിക്കൽ ഗോവക്കാരന്റെ പ്രതീകമാണ്. വൈകിട്ട് ഏഴിനു ശേഷം ആളെത്തിയാൽ ആധിയാണിയാൾക്ക്, കാരണം എട്ടു മണിക്ക് പൂട്ടണം! അത് തെറ്റിയാൽ മമ്മി വഴക്കു പറയും. തനി പോർച്ചുഗീസ് വിഭവങ്ങൾ വിളമ്പുന്ന ഇവിടെ ബിൽ പറയുന്നത് കേട്ടാൽ തല കറങ്ങി താഴെ വീഴും. കഴിച്ചതൊക്കെ ഇറങ്ങും. നാലു പേരുടെ ബിൽ ഇങ്ങിനെയാവും പറഞ്ഞ് തുടങ്ങുക ‘‘സർ, യുവർ ബിൽ ഇൗസ് വൺ ലാക്ക് ലവൺ തൗസൻഡ് സെവൻ ഹൺഡ്രഡ് പൈസെ’’ 1117 രൂപയാണ് ബില്ല് !

മാണ്ഡവിയിലെ ഹാങ്ങിങ് ബ്രിഡ്ജ് പോലൊരുങ്ങുന്ന കൂറ്റൻ പാലങ്ങൾ കടന്ന് പൊർവേ റിമിലേക്ക്. ആലപ്പുഴയിലെ തണ്ണീർമുക്കത്തു നിന്ന് ഗോവയിലെത്തിയ ശശികുമാർ പിള്ളയുടെ മകൻ ദിനുകുമാർ ചോണക് മത്സ്യവുമായാണ് വീട്ടിലേക്കെത്തിയത്. ഗായികയും നൃത്താധ്യാപികയുമായ സലില തനത് കൊങ്കണി ഡിഷൊരുക്കാമെന്ന് പറഞ്ഞ് മുളിപ്പാട്ടു പാടി അകത്തേക്കെടുത്തു. ഗോവൻ സോളിട്ട കൊങ്കണി ചെമ്മീൻ കറിയും ചോണക് റവ ഫ്രൈയുമാണ് ഉൗണിന്. ഇനി ഗോവൻ മീൻ രുചിക്കായുള്ള കാത്തിരിപ്പ്...

ഗോവൻ സോളിട്ട കൊങ്കണി ചെമ്മീൻ കറി

PRAWNS-AND-RICE

െചമ്മീൻ – അരക്കിലോ

പച്ചമുളക് – നാല്, മുരിങ്ങക്കായ് – ഒന്ന്

മല്ലിയില – മൂന്ന് തണ്ട്

മഞ്ഞൾപ്പൊടി – ഒരു സ്പൂൺ

മല്ലിപ്പൊടി – ഒരു സ്പൂൺ

പൊടിയായി അരിഞ്ഞ ഒരു കപ്പ് സവാള

നീളത്തിൽ അരിഞ്ഞ ഗോവൻ സോൾ – ഇരുമ്പൻ പുളി – 12 പീസ്

പുളി പിഴിഞ്ഞ് തിളപ്പിച്ച വെള്ളം – അര കൈത്തടം

തേങ്ങ – ഒരു ബൗൾ

വെളിച്ചെണ്ണ, സൺഫ്ലവർ ഓയിൽ

ചെറിയ സവാള അരിഞ്ഞത് – ഒന്ന്

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – രണ്ട് സ്പൂൺ വീതം.

പാകം ചെയ്യുന്ന വിധം

വൃത്തിയാക്കിയെടുത്ത അരക്കിലോ ചെമ്മീൻ പുളി പിഴിഞ്ഞ് തിളപ്പിച്ച വെള്ളത്തിൽ വേവിക്കണം. അരിഞ്ഞ സവാളയും പച്ചമുളകും മുരിങ്ങയും ബൗളിലേക്കിടാം. തേങ്ങാ ചുരണ്ടിയെടുത്തത് ചെറുതായി ചൂടാക്കിയതും മല്ലി, മഞ്ഞൾപ്പൊടികളും ചേർത്ത് മിക്സിയി ൽ അടിക്കണം.  ഈ കൂട്ടും വെളുത്തുള്ളി–ഗാർലിക് പേസ്റ്റും  ചേർത്ത് നന്നായി എണ്ണയിൽ വഴറ്റി നേരത്തെ തയ്യാറാക്കി വച്ച മുരിങ്ങക്കായ്, സവാള, പച്ചമുളക് ചേർത്ത് പാകത്തിന് ഉപ്പും ചേർത്തിളക്കുക. ഇതിലേക്ക് തേങ്ങാ ചൂടാക്കി അരച്ചതും ചേർത്ത് ചെറു തീയിൽ പുളിവെള്ളം ഒഴിച്ച് വേവിക്കാം. പുളി നന്നായി വേകുമ്പോൾ തീ കെടുത്തി വിളമ്പാം.

പാചകക്കുറിപ്പ്


സലില ദിനുകുമാർ, പൊർവോറിം,‌ഗോവ