Friday 26 August 2022 02:59 PM IST : By Text & Photos : Sajith Kumar

ആകാശം ഏത് ഭൂമിയേത് എന്ന് തിരിച്ചറിയാനാവാത്ത ഇടം , സലാർ ദി യുനി

bolivia 6

സൗത്താഫ്രിക്കൻ സുഹൃത്തുക്കളിൽ നിന്നാണ് ബൊളീവിയയിലെ സലാർ ദി യുനി (Salar de Uyuni) എന്ന സ്ഥലത്തെ കുറിച്ചും ആ രാജ്യത്തിൻറെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയെ കുറിച്ചുമാദ്യം അറിഞ്ഞത്. അവരുടെ യാത്രാ ചിത്രങ്ങൾ കണ്ട നിമിഷം മനസ്സിൽ ഈ യാത്രയും കയറിപറ്റി. അന്ന് തന്നെ അവരിൽ നിന്നും ബൊളീവിയൻ യാത്രയെക്കുറിച്ച് അത്യാവശ്യ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി. അധികം ആരും എത്തിപ്പെടാത്ത സ്ഥലങ്ങൾ ആയതിനാൽ വിവരങ്ങളും നിർദ്ദേശങ്ങളും കണ്ടെത്താൻ കുറച്ചു ബുദ്ധിമുട്ടി. ഏതാണ്ട് രണ്ടു മാസത്തോളം എടുത്തു വളരെ വിശദമായ പ്ലാൻ തയാറാക്കി.

സ്വപ്നയാത്ര തുടങ്ങുന്നു...

bolivia 8

ചിലെയിൽ നിന്നും റോഡ് മാർഗം ബൊളീവിയ യാത്ര ആണ് ആദ്യം പ്ലാൻ ചെയ്തത്. സൗത്ത് അമേരിക്കയിലെ തന്നെ ഏറ്റവും മനോഹരവും പ്രകൃതി രമണീയയവുമായ ലഗൂണുകൾ, മരുഭൂമികൾ, അഗ്നിപർവതങ്ങൾ എന്നിവ പിന്നിട്ടു കൊണ്ടുള്ള നാലു ദിവസം നീണ്ടു നിൽക്കുന്ന ഒരു യാത്ര മാർഗം. എന്നാൽ, അന്വേഷണങ്ങളിൽ നിന്നു ചിലെ - ബൊളീവിയ റോഡ് മാർഗം മുറിച്ചു കടക്കാൻ പാസ്സ്പോർട്ടിൽ സ്റ്റാമ്പ് ചെയ്ത ബൊളീവിയൻ വീസ ആവശ്യമാണെന്ന വിവരം ലഭിച്ചു. വീസ എടുക്കാനായി (ബൊളീവിയൻ എംബസി UAE യിൽ ഇല്ലാത്തതിനാൽ) ഡൽഹി എംബസ്സിയുമായി ബന്ധപ്പെട്ടപ്പോൾ ഇറാനിൽ പോയി വീസ എടുക്കാൻ ആവശ്യപ്പെട്ടു. യാത്ര കുടുംബവുമായിട്ടു ആയതു കൊണ്ട് ഇറാനിലോ ഡൽഹിയിലോ പോയി വീസ എടുക്കുക എന്നത് പ്രയോഗികമല്ലാത്തതിനാൽ പ്ലാൻ എ ഒഴിവാക്കി.

bolivia 5

യാത്രയിൽ മാറ്റങ്ങൾ വരുത്തി. ചിലെ ഒഴിവാക്കി പകരം കൊളംബിയയിൽ നിന്നു വിമാന മാർഗം ബൊളീവിയയിലേക്കു യാത്രാ പുനഃക്രമീകരിച്ചു. ബൊളീവിയയിൽ ഇന്ത്യക്കാർക്ക് ഒാൺ അറൈവൽ വീസ കിട്ടുന്ന രണ്ടു വിമാനത്താവളങ്ങളാണുള്ളത്.ലാ പാസും (La Paz) സാന്റാ ക്രൂസും ( Santa Cruz). ഞങ്ങൾക്ക് പോകേണ്ടതിന് അടുത്തും സൗകര്യപ്രദവും ലാപാസ് ആയിരുന്നു. കൊളംബിയയിലെ ബൊഗോട്ട എയർപോർട്ടിൽ നിന്നും ഞങ്ങൾ ബൊളീവിയയിലെ ലാപാസ് വിമാനതാവളത്തിൽ ലാൻഡ് ചെയ്തു. എയർപോർട്ടിൽ വീസ ഒാൺ അറൈവൽ കൗണ്ടറിൽ നിന്നും അഞ്ചു മിനിറ്റ് കൊണ്ട് 30 ദിവസത്തെ ബൊളീവിയൻ വീസ സ്റ്റാമ്പ് ചെയ്തു തന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യാന്തര വിമാനത്താവളമാണ് ലാപാസിലെ എൽ ആൾട്ടോ. 13,320 അടി ഉയരത്തിൽ ആണ് ഇതിന്റെ സ്ഥാനം. ഇവിടെ നിന്ന് യുനി(Uyuni)യിലേക്കാണ് അടുത്ത ഫ്ലൈറ്റ്. അതിന് ആറു മണിക്കൂർ കാത്തിരിക്കണം.

വൈകുന്നേരത്തോടെ 40 പേർക്ക് കയറാവുന്ന ഒരു ചെറിയ വിമാനത്തിൽ ഞങ്ങൾ യുനി(Uyuni)യിലേക്ക് തിരിച്ചു. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ അവിടെ എത്തി, നേരെ ഹോട്ടലിലേക്ക് തിരിച്ചു.., ഹോട്ടലിന്റെ റിസപ്ഷനിൽ തന്നെ "കൊക്കോ വെള്ളം" വച്ചിട്ടുണ്ട്. ഇവിടെ ഉള്ള എല്ലാ കടകളിലും ഹോട്ടലുകളിലും ഇത് ലഭിക്കും.

എവിടെയും ചെ, നോ ഇംഗ്ലിഷ്

‌അത്യാവശ്യം അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഒരു ചെറിയ വില്ലേജ് ആണ് യുനി. സാലാറി (Salar) ലേക്ക് വരുന്ന സഞ്ചാരികളെ അടിസ്ഥാനമാക്കിയുള്ള കച്ചവടവും ഉപ്പു സംഭരണവുമാണ് ഇവിടുത്തെ പ്രധാന ബിസിനസ്. രാവിലെ 9 മണിയോടെ തന്നെ ബുക്ക് ചെയ്തിരുന്ന വണ്ടിയുമായി ഡ്രൈവർ ഹോട്ടലിൽ എത്തി. വാഹനം മുൻകൂട്ടി ബുക്ക് ചെയ്യണം എന്ന് നിർബന്ധം ഒന്നും ഇല്ല. ഇവിടെയുള്ള ഏതാണ്ട് എല്ലാവർക്കും ടൂർ കമ്പനിയും വാഹനവും ഉണ്ട്. വാഹനം കിട്ടാൻ ബുദ്ധിമുട്ടില്ല. എന്നാൽ, വാഹനത്തിന്റെ കണ്ടിഷൻ, ഡ്രൈവറുടെ പരിചയം, സലാറിൽ ചിലവഴിക്കുന്ന സമയം എന്നിവക്കൊന്നും യാതൊരു ഉറപ്പുമുണ്ടാവില്ല. ഞങ്ങളുടേത് മൂന്നു ദിവസത്തെ യാത്ര ആയതിനാലും., 15800 അടി അധികം ഉയരത്തിൽ ഉള്ള റോഡുകളിലൂടെ യാത്ര ചെയ്യേണ്ടതിനാൽ അത്യാവശ്യം റിവ്യൂ ഉള്ള. ഓക്സിജൻ ടാങ്ക്, സാറ്റലൈറ്റ് ഫോൺ ഒക്കെ വാഹനത്തിൽ ലഭ്യമായ ഒരു കമ്പനി ആദ്യമേ സെലക്ട് ചെയ്തു. പോവേണ്ട സ്ഥലങ്ങൾ അവരുമായി പറഞ്ഞു ധാരണയുണ്ടാക്കി ബുക്ക് ചെയ്തിരുന്നു.

bolivia 4

ഞങ്ങൾ യാത്ര ആരംഭിച്ചു.യുനി ടൗണിൽ നിന്ന് ഏകദേശം 45 മിനിറ്റ് യാത്രയുണ്ട് സലാറിലേക്ക്. ഞങ്ങളുടെ ഡ്രൈവർ സിൽവിയോക്കു സ്പാനിഷ് മാത്രമേ അറിയൂ. എനിക്കാണെങ്കിൽ സ്പാനിഷ് ആകെ അറിയാവുന്നതു മൂന്നു വാക്ക്. ഗൂഗിൾ ട്രാൻസലേറ്റർ വച്ചാണ് ആശയ വിനിമയം. സിൽവിയോ വളരെ ഫ്രണ്ട്‌ലി ആയിരുന്നു. ആദ്യം തന്നെ വിഷമിപ്പിക്കുന്ന വാർത്തയാണ് സിൽവിയോ തന്നത്., കഴിഞ്ഞ രണ്ടു മൂന്നു ദിവസം തുടർച്ചയായി മഴ പെയ്തു സലാറിൽ വെള്ളം കയറി കിടക്കുന്നതിനാലും ഇന്നും മഴയുടെ സാധ്യത ഉള്ളതിനാലും ലിസ്റ്റ് പ്രകാരമുള്ള എല്ലാ സ്ഥലങ്ങളിലും പോകാൻ പറ്റുമോ എന്ന് ഉറപ്പു പറയാൻ പറ്റില്ല. എന്നാലും പരമാവധി പോകാൻ പറ്റുന്നിടത്തെല്ലാം എത്തിക്കാം എന്ന ഉറപ്പും തന്നു...

bolivia 1

യാത്ര തുടങ്ങി., “Train Cemetry” എന്നറിയപ്പെടുന്ന സ്ഥലത്തേക്കാണ് ആദ്യ യാത്ര., വാഹനം പ്രധാന റോഡിലേക്ക് പ്രവേശിച്ചു, പ്രധാന റോഡുകൾ എല്ലാം നല്ല രീതിയിൽ ടാർ ചെയ്തവയാണ് റോഡിന്റെ രണ്ടു വശത്തും നീണ്ടു കിടക്കുന്ന പാടങ്ങൾ. കിൻവ (quinoa) എന്നറിയപ്പെടുന്ന വിളയാണ് പ്രധാനമായ കൃഷി., അരി / ഗോതമ്പിനു പകരം ഉപയോഗിക്കുന്ന ഇവരുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് ഇത്., ഇതിനു പുറമെ ചോളം, ഉരുളക്കിഴങ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്., നമ്മുടെ നാട്ടിലെ ആടിന്റെ / ചെമ്മരിയാടിന്റെ വിഭാഗത്തിൽപെട്ട 'ലാമ' എന്ന് വിളിക്കുന്ന മൃഗങ്ങൾ ധാരാളമായി പുല്ലു മേഞ്ഞു നടക്കുന്നത് കാണാം., കാണാൻ നല്ല ഭംഗിയുള്ള ഇവ ഒന്ന് രണ്ടു തവണ കൂട്ടത്തോടെ ഞങ്ങളുടെ വാഹനത്തിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കുകയുണ്ടായി.


വെറും ഉപ്പു പാടമല്ല സലാർ

bolivia 3

ലോകത്തിലെ ഏറ്റവും വലിയ ഉപ്പുപാടമാണ് സലാർ ദി യുനി. ഏകദേശം 10,500 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തൃതി. 11 ബില്യൺ ടൺ ഉപ്പാണ് ഇവിടെ കൂടി കിടക്കുന്നതു. സലാർ ഒരു ഉപ്പു പാടം മാത്രമല്ല, വരുന്ന തലമുറയുടെ ഊർജവശ്യങ്ങൾക്കു ഉതകുന്ന ലോകത്തിലെ ലിഥിയം നിക്ഷേപത്തിന്റെ പകുതിയിൽ കൂടുതലും ഒളിഞ്ഞു കിടക്കുന്നതു സാലറിന്റെ അടിത്തട്ടിലാണ്. ഭാവിയിലെ ക്രൂഡ് ഓയിൽ എന്ന് വിശേഷിപ്പിക്കാവുന്ന ലിഥിയം ഉപയോഗിച്ചാണ് ഇപ്പോഴുള്ള ഏതാണ്ട് എല്ലാത്തരം ബാറ്ററികളും നിർമിക്കുന്നത്. ഇലക്ട്രിക്ക് കാറുകളുടെ ആവിർഭാവത്തോടെ ലിഥിയതിന്റെ ആവശ്യകതയിൽ വൻ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത 10 വർഷത്തിനുള്ളിൽ ലിഥിയതിന്റെ വിലയിൽ സ്ഫോടനാ ത്മകമായ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് അമേരിക്കയിലെ പാവപെട്ട രാജ്യമായ ബൊളീവിയയുടെ ലിഥിയം നിക്ഷേപത്തിന്റെ ഭാവിയിലെ മൂല്യം മനസ്സിലാക്കി അമേരിക്ക ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ ലിഥിയം വേർതിരിച്ചെടുക്കാനുള്ള സഹായവുമായി ഇപ്പോൾ ബൊളീവിയയുടെ പുറകെയാണ്. ചൈന അവരുടെ ഒരു പ്ലാന്റ് ഇതിനകം അവിടെ സ്ഥാപിച്ചു പ്രവർത്തനവും തുടങ്ങി കഴിഞ്ഞു. അമേരിക്കൻ ബഹിരാകാശ ഏജൻസി ഉപഗ്രഹങ്ങൾ കാലിബ്രേറ്റ് ചെയ്യാൻ സലാർ ആണ് റഫറൻസ് ആയി ഉപയോഗിക്കുന്നത്. സാലറിന്റെ വലുപ്പവും പ്രതലത്തിനെ നിരപ്പും പ്രതിഫലനവും ഇതിനു സഹായിക്കുന്നു.


ഉപ്പു പാടത്തിനു നടുവിലേക്ക്

bolivia 2

ഞങ്ങളുടെ വാഹനം ടാർ റോഡിൽ നിന്നു മണ്ണും ചെളിയും നിറഞ്ഞ വഴിയിലേക്ക് ഇറങ്ങി. സിൽവിയോ വളരെ കഷ്ടപ്പെട്ട് വാഹനം നിയന്ത്രിക്കുന്നുണ്ടായിരുന്നു. പണിമുടക്കിയതും ചെളിയിൽ പുതഞ്ഞതുമായ കുറെ വാഹനങ്ങള്‍ വഴിനീളെ കാണാം. ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ വാഹനം പൂർണമായും വെള്ളത്തിലേക്ക് ഇറങ്ങി യാത്ര തുടങ്ങി. ഏതാണ്ട് 7 -8 ഇഞ്ച് ആഴത്തിൽ നാലു ചുറ്റും മഞ്ഞയും ചുവപ്പും കലർന്ന വെള്ളം മാത്രം. വഴി എങ്ങോട്ടെന്ന് ഞങ്ങൾക്ക് ഒരു പിടിയും ഇല്ല. എന്നാൽ, സിൽവിയോക്കു നല്ല നിശ്ചയം. വേഗത കൂടിയാൽ ഉപ്പു വെള്ളം കയറി വാഹനത്തിന്റെ പാർട്സുകൾ നാശമാകും എന്നുള്ളതുകൊണ്ട് വളരെ പതുക്കെയാണ് യാത്ര. വീണ്ടും ഒരു 10 മിനിറ്റ് കഴിഞ്ഞതോടെ ഞങ്ങൾ സാലാറിൽ പ്രവേശിച്ചു. എകദേശം രണ്ട് ഇഞ്ച് തെളിഞ്ഞ വെള്ളത്തിനു താഴെ വെള്ള നിറത്തിൽ ഉപ്പുപാടം തെളിഞ്ഞു കാണാം അതിനു മുകളിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ഏതാണ്ട് 10 മീറ്ററിലധികം കനം ഉണ്ട് ഈ ഉപ്പു പാളികൾക്കു. അതുകൊണ്ടു പേടിവേണ്ട. ചുറ്റിനും ഞങ്ങളെപ്പോലെ ഒരുപാടു വാഹനങ്ങൾ നിരയായി വരുന്നുണ്ട്. ഉപ്പു പാടത്തിന്റെ നടുവിലേക്ക് പോകണം എന്ന് ഞാൻ സിൽവിയയോട് ആവശ്യപ്പെട്ടു.

‘‘നടുവിലെത്താൻ ഇനിയും രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ യാത്ര വേണ്ടി വരും., ഇടക്ക് വെള്ളം കൂടിയ സ്ഥലം ഉണ്ടെങ്കിലോ മഴ പെയ്തു സലാറിൽ വെള്ളം കൂടിയാലോ യാത്ര മുടങ്ങും...’’ സിൽവിയോ പറഞ്ഞു. റിസ്ക് എടുക്കാൻ തീരുമാനിച്ചു. ആകാശം മേഘാവൃതമായിരുന്നു പോരാത്തതിന് തലേ ദിവസം രാത്രി മഴയും പെയ്തിരുന്നു. വഴിയിൽ കുടുങ്ങിയാൽ, അന്നത്തെ ബാക്കി യാത്രയും പിറ്റേന്നത്തെ യാത്രയും മുടങ്ങും. സിൽവിയോ ഓഫീസിൽ വിളിച്ചു ഫോൺ എനിക്ക് തന്നു. ഞാൻ എന്റെ ആവശ്യം അറിയിച്ചു. ബാക്കി യാത്ര മുടങ്ങിയാൽ അവർ ഉത്തരവാദി അല്ല എന്ന് ട്രാവൽ കമ്പനി. ഞാൻ സമ്മതിച്ചു. അതോടെ സിൽവിയോയെ എന്റെ വഴിക്കു കിട്ടി. നേരെ ഉപ്പു പാടത്തിന്റെ നടുവിലേക്ക്... ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ ചുറ്റും അനന്തമായി പരന്നു കിടക്കുന്ന ഉപ്പുപാടത്തിൽ എത്തിച്ചേർന്നു...


ആകാശം ഭൂമിയെ തൊട്ട്

bolivia 7

മനോഹരമായ ഉപ്പു പാടത്തിൽ ഒരു സ്ഥലത്തു സിൽവിയോ വാഹനം നിർത്തി ഞങ്ങൾ പുറത്തേക്കു ഇറങ്ങി. ആകാശം തെളിഞ്ഞു സൂര്യനും കുറച്ചു മേഘങ്ങളും മാത്രം. താഴെ വെള്ളം വളരെ കുറവ്. ആകാശത്തിന്റെ പ്രതിബിംബം വെള്ളത്തിൽ. ആകാശം ഭൂമിയിലേക്ക് ഇറങ്ങി വന്നോ എന്ന് തോന്നും.. ഏതു ദിശയിലേക്കു നോക്കിയാലും ഒരേ കാഴ്ച അനന്തമായി കിടക്കുന്ന ആകാശവും താഴെ അതിന്റെ പ്രതിബിംബവും. സലാറിന്റെ കണ്ണെത്താ ദൂരത്തോളും ഞങ്ങളൊഴികെ മറ്റാരുമില്ല. തികച്ചും മറ്റൊരു ലോകത്തു എത്തിപ്പെട്ട പ്രതീതി. ക്യാമറ ഓൺ ചെയ്തു ചിത്രങ്ങൾ പകർത്തി... സൂര്യപ്രകാശം കൂടുതൽ ആണ് ഇവിടെ. ഫോട്ടോഗ്രാഫർമാരുടെ സ്വർഗം എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഞങ്ങൾ കുറച്ചു ചിത്രങ്ങൾ എടുത്തു വന്നപ്പോഴേക്കും സിൽവിയോ ഉച്ച ഭക്ഷണം തയ്യാറാക്കിയിരുന്നു. ലോകത്തിലെ ഏകാന്തമായ സ്ഥലത്തു ആകാശത്തിനു താഴെയുള്ള ഞങ്ങളുടെ ഉച്ചഭക്ഷണ സ്ഥലത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാൻ പറ്റില്ല.

ഉച്ച ഭക്ഷണം കഴിഞ്ഞപ്പോഴേക്കും ആകാശം മൂടിക്കെട്ടി വന്നു., ചെറിയ രീതിയിൽ മഴ തുടങ്ങി... തിരിച്ചു പോയില്ലേൽ പണി കിട്ടും എന്ന് സിൽവിയോ മുന്നറിയിപ്പ് തന്നു. അടുത്ത ആഗ്രഹം സൂര്യാസ്തമനം കാണണം എന്നതാണ്. പക്ഷേ അവിടെ നിന്ന് അസ്തമനം കണ്ടാൽ രാത്രി കുടുങ്ങി പോകും എന്നുറപ്പായതിനാൽ സിൽവിയോ പറഞ്ഞപോലെ പകുതി വഴിയിൽ യാത്ര അവസാനിപ്പിച്ചു മടങ്ങി.


പിറ്റേന്ന് വീണ്ടും സലാറിലേക്ക് യാത്ര തിരിച്ചു. തലേ ദിവസത്തെ പോലെചുറ്റിനും മറ്റൊരു വാഹനവും ഇല്ല. സലാറിനു നടുവിൽ ആകെ സഞ്ചരിക്കുന്ന ഞങ്ങളുടെ വണ്ടിയും നക്ഷത്രങ്ങളും മാത്രം. ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്തു സിൽവിയോ ഞങ്ങളെ സൂര്യോദയം കാണാൻ പറ്റിയ സ്ഥലത്തെത്തിച്ചു. പുറത്തെ അസഹ്യമായ തണുപ്പിനെയും കാറ്റിനെയും വക വയ്ക്കാതെ ഞാൻ പുറത്തേക്കിറങ്ങി. ഭൂമിക്കു നടുവിൽ ഞാൻ മാത്രം ഞങ്ങളുടെ കാർ ഒഴികെ ചുറ്റിനും മറ്റൊന്നും ഇല്ല. ആകാശം നിറയെ നക്ഷത്രങ്ങൾ. ഗാലക്സിയുടെ ചിത്രങ്ങൾ എടുത്തു സൂര്യോദയവും പ്രതീക്ഷിച്ചു നിൽപ്പ് തുടങ്ങി. ഏകദേശം ആറു മണിയോടെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആവാത്ത വിധത്തിൽ ആകാശത്തിന്റെ നിറം മാറി തുടങ്ങി സൂര്യൻ ഉദിക്കുന്ന ദിക്കിൽ ചെറിയ ചുവപ്പു കലർന്ന മഞ്ഞ നിറം ചുറ്റിനും ഇരുണ്ട നീലാകാശം അതിൽ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾ. ഇതിലെല്ലാം ഉപരി മനോഹരമായ ഈ ദൃശ്യത്തിന്റെ പ്രതിഫലനം തൊട്ടുതാഴെ സലാറിൽ. ഓരോ നിമിഷം കഴിയുന്തോറും മാറിക്കൊണ്ടിരിക്കുന്ന നിറക്കൂട്ടുകളുടെ മനോഹാരിത പറഞ്ഞറിയിക്കാൻ പറ്റില്ല. സൂര്യൻ പൂർണമായും ഉദിച്ചു നക്ഷത്രങ്ങൾ കണ്ണിൽ നിന്നും മറയുന്ന വരെ അവിടെ നിന്നു.



Tags:
  • Manorama Traveller