അരുണാചൽ പ്രദേശിലെ സിറോ താഴ്‍വരയിലേക്ക് സംഗീതപ്രേമികൾ ഒഴുകിത്തുടങ്ങി. താഴ്‌വരയെ പാട്ടിന്റെയും മേളത്തിന്റെയും ലഹരിയിൽ ആഴ്ത്തുന്ന സിറോ മ്യൂസിക് ഫെസ്റ്റിവലിന് 29 ന് തുടക്കമാകും. കോവിഡ് കാലത്തെ ഓർമയാക്കിക്കൊണ്ട് ഇന്ത്യയിൽ അരങ്ങേറുന്ന ആദ്യ സംഗീതോത്സവം എന്ന സവിശേഷത കൂടി ഈ വർഷത്തെ സിറോ ഫെസ്റ്റിവലിനുണ്ട്.
സംഗീതത്തോട് പ്രത്യേക അഭിനിവേശം പുലർത്തുന്ന, തനതായ സംഗീതമുള്ള ഗോത്ര ജനതയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഓരോ ഭാഗത്തും അധിവസിക്കുന്നത്. അതിന്റെ തുടർച്ചയെന്നോണമാണ് രാജ്യാന്തര നിലവാരത്തിലുള്ള സംഗീതോത്സവത്തിന് സിറോ വേദിയൊരുക്കുന്നത്. 2012 ൽ തുടക്കം കുറിച്ച വാർഷികമേളയാണ് സിറോ സംഗീതോത്സവം.
നാലു ദിവസം നീണ്ടു നിൽക്കുന്നതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓപൻ എയർ മേള എന്ന നിലയ്ക്ക് പ്രശസ്തമായ സിറോ സംഗീതോത്സവം. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെയാണ് ഈ വർഷത്തെ മേള അരങ്ങേറുന്നത്. കോവിഡ് കാലത്ത് രണ്ടു വർഷം മുടങ്ങിയതിനു ശേഷമാണ് വീണ്ടും സംഗീതം മുഴങ്ങുന്നത്.
വടക്കു കിഴക്കൻ ഇന്ത്യയിലെ പ്രശസ്ത സംഗീതജ്ഞർക്കൊപ്പം രാജ്യാന്തര പ്രശസ്തരായ ബാൻഡുകളും ഈ ദിവസങ്ങളിൽ സിറോയ്ക്ക് സംഗീതലഹരി പകരും. വെൽഷ് കലാകാരൻ ഈഡിത്ത്, ജപ്പാൻ റോക്ക് ബാൻഡ് പിങ്കി ഡൂഡിൽ പൂഡിൽ, ജൂം ഖാൻ, ബിപുൽ ഛേത്രി, ബാബാ സെഹ്ഗാൽ തുടങ്ങിയവർ ഈ വർഷത്തെ മേളയുടെ ഭാഗമാണ്. ഇവർക്കൊപ്പം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശസ്ത ഗായകരും ബാൻഡുകളും അരങ്ങു നിറയ്ക്കുന്നു.
സംഗീതത്തോളം ഹൃദ്യമായ പ്രകൃതിയും മനുഷ്യരുമാണ് സിറോയിലെ മറ്റൊരു ആകർഷണം. ഇന്നും പ്രകൃതിയോട് ഒട്ടിച്ചേർന്ന് ജീവിക്കുന്ന അപ്പത്താനി ഗോത്രമാണ് ഇവിടത്തെ പ്രദേശിക ജനവിഭാഗം. പച്ചപ്പു നിറഞ്ഞ പാടങ്ങളും മുളങ്കുടിലുകളും അഴകുനിറയ്ക്കുന്നവയാണ് സിറോ ഗ്രാമങ്ങൾ. ചിട്ടയായ ഭൂവിനിയോഗത്തിനും ശാസ്ത്രീയമായ കൃഷി രീതികൾക്കും പ്രകൃതിവിഭവങ്ങളെ അവയുടെ സുസ്ഥിരത ഉറപ്പാക്കി ഉപയോഗിക്കുന്നതിനും ഒക്കെ പേരെടുത്തവരാണ് അപ്പത്താനി ഗോത്രം. തുണിത്തരങ്ങളിൽ സൂക്ഷ്മമായ ഡിസൈനുകള്‍ ചെയ്യുന്നതിനും മുളയും ഈറയും കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമാണത്തിനും വർണമനോഹരമായ ആഘോഷങ്ങൾക്കും പേരുകേട്ടവരുമാണ് ഇവർ. അപ്പത്താനികളുടെ താഴ്‌വരയെ ലോക പൈതൃകയിൽ ഉൾപ്പെടുത്താവുന്ന സ്ഥലമായി യുനെസ്കോ കണക്കാക്കിയിട്ടുണ്ട്.
അപ്പത്താനികളുടെ സവിശേഷത സ്ത്രീകളുടെ മുഖത്ത് വരയ്ക്കുന്ന ടാറ്റുവും അവർ മൂക്കിൽ ധരിക്കുന്ന വലിയ വളയങ്ങളുമാണ്. ടിൽപെ എന്നാണ് ടാറ്റൂ അറിയപ്പെടുന്നത്. യാപിങ് ഹുലോ എന്ന ആഭരണം നമ്മുടെ നാട്ടിലെ സ്ത്രീകൾ മൂക്കുത്തി ധരിക്കുന്നതുപോലെ അല്ല ഇവർ അണിയുന്നത്. അപ്പത്താനികൾ വളയം നാസാദ്വാരത്തിനുള്ളിലേക്ക് കയറ്റി ഇടുന്നു. പ്രായം ചെന്ന മുതിർന്ന തലമുറയിൽപെട്ട സ്ത്രീകളിൽ മാത്രമേ നമുക്ക് ടിൽപെയും യാപിങ് ഹുലോയും ഇപ്പോൾ കാണാൻ സാധിക്കൂ.
അരുണാചൽ പ്രദേശ് സന്ദർശിക്കാൻ ഇന്നർ ലൈൻ പെർമിറ്റ് എന്ന പ്രത്യേക അനുമതി പത്രം ലഭിക്കേണ്ടതുണ്ട്. ഡെൽഹി, കൊൽക്കത്ത, തേസ്പുർ, ഗുവാഹത്തി, ഷില്ലോങ്, ദിബ്രുഗഡ്, ലഖിംപുർ, ജോർഹട് എന്നിവിടങ്ങളിൽ അരുണാചൽപ്രദേശ് സംസ്ഥാന സർക്കാർ ഓഫിസുകളിൽ ഐഎൽപി നേരിട്ട് കൈപ്പറ്റാം. arunachalilp.com എന്ന സൈറ്റിലൂടെ ഓൺലൈനായിട്ടും സ്വീകരിക്കാം.