Tuesday 14 February 2023 12:22 PM IST : By സ്വന്തം ലേഖകൻ

‘കൊണ്ടുപോവാൻ നേരമായി, അവസാനത്തെ ഉമ്മ... അന്നേരം മനസുപറഞ്ഞു, എനിക്കു മാഷിന്റെ കുഞ്ഞിനെ വേണം’

shilna-sudhakaran-14

"ഒരുനാൾ അവൾ അയാളോട് തന്റെ പ്രണയം തുറന്ന് പറഞ്ഞു. ഒരിക്കൽപ്പോലും നേരിൽ കാണാതെ. അയാളവളെ പിൻതിരിപ്പിക്കാൻ ആവുന്നത് ശ്രമിച്ചു. ഒടുവിൽ പരിചയപ്പെട്ട് ആറ് കൊല്ലങ്ങൾക്ക് ശേഷം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് അവരാദ്യമായി തമ്മിൽക്കണ്ടു. തന്റെ പൊക്കമില്ലായ്മയും കഷണ്ടിയും ദാരിദ്ര്യവും പറഞ്ഞ് അയാളവളെ പിൻതിരിപ്പിക്കാൻ നോക്കിയെങ്കിലും അവൾ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം അവളയാൾക്കൊരു സമ്മാനം നൽകി. തന്റെ ഫ്രെയിം ചെയ്ത ഒരു ഫോട്ടോ, അത് വാങ്ങിനോക്കിയിട്ട് തിരികെ കൊടുത്തിട്ടയാൾ പറഞ്ഞു. "ചോർന്നൊലിക്കുന്ന, ചാണകം മെഴുകിയ രണ്ട് മുറികളുള്ള എന്റെ വീട്ടിൽ ഇത്രയും നല്ലൊരു ഫോട്ടോ വയ്ക്കേണ്ടത് എവിടെയെന്നെനിക്ക് അറിയില്ല.!"- പ്രണയദിനത്തിൽ ഷിൽനയേയും സുധാകരൻ മാഷിനേയും കുറിച്ച് സുനിൽകുമാർ കാവിൻചിറ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കുറിപ്പിന്റെ പൂർണരൂപം:

പ്രണയത്തിന്,
പോലും ചാണകത്തിന്‍റെ ഗന്ധവും, നിറവും പടര്‍ത്താര്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന ഈ കെട്ടകാലത്തെ പ്രണയദിനത്തിന് മാധുര്യമേറെയാണ്. പ്രണയം തളിര്‍ത്ത ഗുല്‍മോഹറിന്‍റെ ചില്ലകളില്‍ പുതുനാമ്പുകള്‍ വിരിയാത്ത ഒരു കാലം എത്രമാത്രം ശൂന്യമാണ്...
പ്രണയത്തെ കുറിച്ച്,
ആശങ്കപെടുമ്പൊഴൊക്കെ ഞാന്‍ തുറന്ന് വെക്കുന്നൊരു പുസ്തകമുണ്ട്,
പ്രാണന്‍ പങ്കുവെക്കപ്പെട്ട പ്രിയപ്പെട്ട സുധാകരന്‍മാഷിന്‍റെയും ഷില്‍നേച്ചിയുടെയും പ്രണയോപനിഷത്ത്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഉജ്ജ്വലമായ പ്രണയത്തെ വീണ്ടും വീണ്ടും കുറിക്കപ്പെടുന്നത്. ആ പ്രണയത്തോടുള്ള അസൂയകൊണ്ടാണ്. ആ ജീവിതത്തോടുള്ള ആരാധനകൊണ്ടാണ്.
പശുവിനെ,
ആലിംഗം ചെയ്യണമെന്നും,
പ്രണയദിന സമ്മാനങ്ങള്‍ നിരോധിക്കമെന്നുമൊക്കെ ഭരണാധികാരികള്‍ തന്നെ ഉത്തരവുകള്‍ തയ്യാറാക്കുന്ന ഈ പ്രണയദിനത്തില്‍ മുഖപുസ്തകത്തിന്‍റെ പേജുകളില്‍ ഇന്ന് പ്രണയകഥകള്‍ കൊണ്ട് നിറയട്ടെ. ഒരു പക്ഷെ അടുത്ത പ്രണയദിനം ഇങ്ങനെ ആയിരിക്കണമെന്നില്ല.

ആ,
കഥയുടെ,
തുടക്കം ഇങ്ങനെയാണ്____
ഒൻപതാം,
ക്ലാസ്സിൽ പഠിക്കുമ്പോഴാണ്,

ഇന്റർസോൺ കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടിയ പയ്യന്നൂർ കോളേജ് വിദ്യാർത്ഥി കെ വി സുധാകരന്റെ കവിത, ഷിൽന വായിക്കുന്നത്. ആ കവിതയുടെ സൃഷ്ടാവിനോട് ആരാധന തോന്നിയ അവൾ, ഒരു നാലുവരി കത്തെഴുതി കോളേജിലെ വിലാസത്തിൽ അയാൾക്കയച്ചു. പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും, അയാളുടെ മറുപടിക്കത്തവൾക്ക് കിട്ടി. കത്തുകളിലൂടെ അവർ കൂടുതൽ അടുത്തു. ഒരുനാൾ അവൾ അയാളോട് തന്റെ പ്രണയം തുറന്ന് പറഞ്ഞു. ഒരിക്കൽപ്പോലും നേരിൽ കാണാതെ. അയാളവളെ പിൻതിരിപ്പിക്കാൻ ആവുന്നത് ശ്രമിച്ചു. ഒടുവിൽ പരിചയപ്പെട്ട് ആറ് കൊല്ലങ്ങൾക്ക് ശേഷം കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വച്ച് അവരാദ്യമായി തമ്മിൽക്കണ്ടു.
തന്റെ പൊക്കമില്ലായ്മയും,

കഷണ്ടിയും, ദാരിദ്ര്യവും പറഞ്ഞ് അയാളവളെ പിൻതിരിപ്പിക്കാൻ നോക്കിയെങ്കിലും അവൾ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം അവളയാൾക്കൊരു സമ്മാനം നൽകി...

തന്റെ,
ഫ്രെയിംചെയ്ത ഒരു ഫോട്ടോ,
അത് വാങ്ങിനോക്കിയിട്ട് തിരികെ കൊടുത്തിട്ടയാൾ പറഞ്ഞു....
"ചോർന്നൊലിക്കുന്ന,
ചാണകം മെഴുകിയ രണ്ട് മുറികളുള്ള എന്റെ വീട്ടിൽ ഇത്രയും നല്ലൊരു ഫോട്ടോ വയ്ക്കേണ്ടത് എവിടെയെന്നെനിക്ക് അറിയില്ല...!
ആ കൂടിക്കാഴ്ചയ്ക്ക്,

ഒരു കൊല്ലത്തിനപ്പുറം അവർ വിവാഹിതരായി. എല്ലാവരുടെയും അനുഗ്രഹത്തോടെ തന്നെ. സുധാകരന്റെ സ്വഭാവത്തിന് മുന്നിൽ, അയാളുടെ ദാരിദ്ര്യം ഷിൽനയുടെ വീട്ടുകാർക്കൊരു തടസ്സമായില്ല. ഒരദ്ഭുതം പോലെ ഒരേദിവസം തന്നെ സുധാകരന് ഹൈസ്ക്കൂൾ അദ്ധ്യാപകനായും, ഷിൽനയ്ക്ക് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയായും ജോലി കിട്ടി.
പിന്നീട്,

അദ്ദേഹം തലശ്ശേരി ബ്രണ്ണൻ കോളേജിൽ മലയാളം അദ്ധ്യാപകനായി.
ജീവിതം,

സന്തോഷമായി മുന്നോട്ടു പോയെങ്കിലും,
ഒരു കുഞ്ഞില്ലാത്ത ദു:ഖം അവരെ അലട്ടി. കോഴിക്കോട് എആർഎംസി യിലെ ഡോക്ടർ കുഞ്ഞുമൊയ്തീന്റെ കീഴിൽ അവർ വന്ധ്യതാ ചികിത്സ തുടങ്ങി. രണ്ട് തവണ ഐ.വി.എഫ് ചെയ്തെങ്കിലും പരാജയപ്പെട്ടു. ചികിത്സയുടെ ഭാഗമായി സുധാകരൻ മാഷിന്റെ ബീജം ആശുപത്രിയിൽ എടുത്ത് സൂക്ഷിച്ചിരുന്നു.
2017 ഓഗസ്റ്റ് -18 ന്,

വീണ്ടും ഐവിഎഫ് ചെയ്യാൻ തീരുമാനിച്ചിരിക്കെ, തലേന്ന് ഒരു ലോറിയിടിച്ച് സുധാകരൻ മാഷ് മരണപ്പെട്ടു.
''എനിക്കൊന്നുമില്ലായിരുന്നു ബാക്കി.
കുറച്ച് പുസ്തകങ്ങൾ, കുറെ കവിതകൾ, കത്തുകൾ...
''ഞാനാ ശരീരം നോക്കിയിരുന്നു.
കൊണ്ടുപോവാൻ നേരമായി...
അവസാനത്തെ 'ഉമ്മ'....

ആ,
നിമിഷം,
എനിക്കു തോന്നി,
''എനിക്കു,
മാഷിന്റെ ഒരു കുട്ടിയെ വേണം...
അടുത്ത ദിവസം ഞാൻ അനിയനോട്
പറഞ്ഞു.

''എനിക്ക്,
ചികിത്സ തുടരണമെന്നുണ്ട്,
അവൻ തലയാട്ടി. ഇപ്പോ ഇത് സംസാരിക്കാനുള്ള സമയമായിട്ടില്ല. നമുക്കാലോചിക്കാം.
''അച്ഛനും അമ്മയും സമ്മതിക്കുമോ?
എനിക്കു വേവലാതി തോന്നി. എന്റെ ഈ പ്രായത്തിൽ ഇനിയും ഒരു ജീവിതം തുടങ്ങിക്കൂടേ എന്ന് അവർ ആലോചിച്ചാലോ?
''പക്ഷേ അച്ഛൻ...

അച്ഛൻ ഒരു വാക്ക് മറുത്തു പറഞ്ഞില്ല.
എന്റെ കൂടെ നിന്നു. ഇങ്ങനെയൊരു
അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം...
അങ്ങനെ,

ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭർത്താവിന്റെ ബീജം സ്വന്തം ഗർഭപാത്രത്തിൽ നിക്ഷേപിച്ച് ഷിൽന ഗർഭിണിയായി.
അവളങ്ങനെ,
ഇരട്ടക്കുട്ടികള്‍ക്ക് ജന്‍മമേകി, ഇരട്ടപ്പെൺകുട്ടികൾ.
നിമയും...
നിയയും.....
ഷില്‍ന,
പറയുന്ന ഈ ജീവിതത്തിനപ്പുറം,
ഒരു കവിതയില്ല...
കണ്ണീരണിഞ്ഞ ഒരു കഥയുമില്ല...

മുഖപുസ്തകത്തിലെ,
മറ്റേത് ചിത്രത്തിനെക്കാളും എന്നെ ഏറെ സന്തോഷിപ്പിക്കുന്നതാണ് ഈ അമ്മയും മാലാഖ കുഞ്ഞുങ്ങളുമാണ്....
ചില,

ജന്‍മങ്ങള്‍ക്ക് ചില നിയോഗങ്ങളുണ്ട്...
ഷില്‍ന...
അങ്ങ് നന്‍മയുടെ ചരിത്രമാണ്...
സ്നേഹത്തിന്‍റെ വാത്സല്യത്തിന്‍റെ തീരാത്ത പ്രണയത്തിന്‍റെ ചരിത്രം...
അമ്മക്കും,
പൊന്നോമന വാവകള്‍ക്കും,
ആയുരാരോഗ്യ സൗഖ്യം നേരുന്നു....

പ്രിയ സഹോദരി,
നിങ്ങളാണ് പ്രാണന്‍ പകുത്ത് നല്‍കിയ പുതിയ കാലത്തെ പ്രണയോപനിഷത്ത്.
നിങ്ങള്‍,
ഒരു കാമുകിയോ, കാമുകനുമാണോ..?
എങ്കില്‍ തീര്‍ച്ചയായും ഒരിക്കലെങ്കിലും ഈ പ്രണയോപനിഷത്ത്
വായിച്ചിരിക്കണം.