Monday 13 February 2023 02:00 PM IST : By സ്വന്തം ലേഖകൻ

‘രാജനെ തേടി , തിരുവനന്തപുരത്തും കോഴിക്കോട്ടും ഈച്ചരവാര്യർ അലഞ്ഞപ്പോൾ കൂടെ ഓമനക്കുട്ടൻ സാറുമുണ്ടായിരുന്നു’: സി.ആർ. ഓമനക്കുട്ടന് ഇന്ന് 80-ാം പിറന്നാൾ

ram-kumar

മലയാളത്തിന്റെ പ്രിയ സാഹിത്യകാരനും അധ്യാപകനുമായ സി.ആർ. ഓമനക്കുട്ടന് ഇന്ന് 80-ാം പിറന്നാൾ. സി.ആർ. ഓമനക്കുട്ടനെക്കുറിച്ച് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി. രാംകുമാർ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

പി. രാംകുമാറിന്റെ കുറിപ്പ് –

മഹാരാജാസിന്റെ ചരിത്രകാരനും , അദ്ധ്യാപകനുമായിരുന്ന

സി.ആർ. ഓമനക്കുട്ടന് ഇന്ന് 80-ാം പിറന്നാൾ. സാർ മലയാള അദ്ധാപകനാണല്ലോ അതിനാൽ, അശീതി എന്ന് തന്നെ പറയണം . അശീതികൻ എന്നാൽ 80 വയസുകാരൻ .

അറുപത്തഞ്ച് വയസ് പൂർത്തിയായപ്പോൾ ഓമനക്കുട്ടൻ സാറ് ആഘോഷിച്ചിരുന്നു. എങ്ങനെ? ആ കടുംകൈ ഇങ്ങനെ .

പലപ്പോഴായ് പലയിടത്ത് എഴുതിയ 65 ലേഖനങ്ങൾ 2 പുസ്തകങ്ങളാക്കി അച്ചടിപ്പിച്ചു.

1. നീ സത്യം ജ്ഞാനം ആനന്ദം.

2. നിറം പിടിപ്പിക്കാത്ത നേരുകൾ . അങ്ങനെ 65ാം പിറന്നാൾ കൊണ്ടാടി. ' .

അത് കൊണ്ടെന്തായി ? കുറെ കാര്യങ്ങൾ സാഹിത്യ സാംസ്ക്കാരിക ലോകത്തെക്കുറിച്ച് നമ്മുക്ക് അറിയാൻ പറ്റി.

രണ്ട് പുസ്തകത്തിലും മനോഹരമായ കുറെ ലേഖനങ്ങൾ . ഒരു വിജ്‌ഞാന കോശത്തിലും വിക്കിപീഡിയിലും കാണാൻ പറ്റാത്തവ ! അതിങ്ങനെ.

കോട്ടയത്ത് വെച്ച് മുണ്ടശ്ശേരിയുടെ വിമർശന പ്രസംഗത്തിന് മുട്ടത്ത് വർക്കി അതേ വേദിയിൽ മറുപടി പറഞ്ഞത് ഒരു ലേഖനത്തിൽ വായിക്കാം.

ഡി.സി. കിഴേക്ക മുറി കാരൂരിന്റെ പേരിൽ പുസ്തകം മറ്റൊരാളെക്കൊണ്ട് എഴുതിച്ച് ബാലചന്ദ്രൻ എന്ന പേരിൽ പാഠപുസ്തകമാക്കി. സാഹിത്യ പ്രവർത്തക സംഘത്തിന് സർക്കാർ റോയൽറ്റി വാങ്ങി ക്കൊടുത്തത് കഥ..

വിമോചന സമരക്കാലത്ത്, കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെ ഇറക്കാൻ അമേരിക്കൻ ഡോളർ പലർക്കും ഇന്ത്യൻ രൂപയായ് കേരളത്തിൽ വിതരണം ചെയ്ത ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി പാട്രിക്ക് മൊയ്നിഹാൻ, കോട്ടയത്ത് വന്ന് , ഓക്സ്ഫോർഡിൽ തന്റെ സഹപാഠിയായ കോട്ടയം പാലത്തിങ്കൽ ജോർജ് ഐസക്കിന്റെ കുടുംബ ഉൽപ്പന്നമായ , ' പാലാട്ട് 'അച്ചാറും കൂട്ടി തെങ്ങിൻ ചാരായം മോന്തിയ രസകരമായ സംഭവം അതിലുണ്ട്.

അതിനുമപ്പുറം, ചെമ്മീൻ എന്ന വിഖ്യാത ചിത്രത്തിന് നടന്മാരെ തിരഞ്ഞെടുത്ത്, പടം സഹിതം വരച്ച്, രാമു കാര്യാട്ടിന് അയച്ച ''ചെമ്മീൻ' ചിത്രത്തിന്റെ അനൗദ്യോഗിക കാസ്റ്റിങ് ഡയറക്ടർ ആർട്ടിസ്റ്റ് ശങ്കരൻ കുട്ടി

യാണെന്ന കഥ നമ്മളറിഞ്ഞു.

പോരെ ?

ഒരു ലേഖനത്തിൽ മുട്ടത്ത് വർക്കിയെ അവതരിപ്പിച്ചത് ഇങ്ങനെ,

' മുട്ടത്ത് വർക്കി' അര നൂറ്റാണ്ട് കാലം നോവലെഴുതിക്കൂട്ടി. 75 പഞ്ചാര നോവൽസ്. ഒപ്പം കഥക്കൂട്ടങ്ങളും , നാടകങ്ങളും , കവിതകളും ബാലസാഹിത്യങ്ങളും . തർജ്ജമകളുമായി വെറെ 52 പുസ്തകവും മൊത്തം 127. കൂടാതെ 30 ൽ എറെ തിരക്കഥകളും രണ്ടല്ല 8 കൈകളായിരുന്നു ബ്രഹ്മാവിന് .

വാസന ചുണ്ണാമ്പും, പാവുകാച്ചിയ പുകയിലയും എലത്തരിയും ഇരട്ടിമധുരവും കൊപ്രാക്കഷ്ണവും ,കൂട്ടി

മുറുക്കി തുടങ്ങി. കരകാണാക്കടലും, അക്കരപ്പച്ചയും , ഒരു കുടയും കുഞ്ഞു പെങ്ങളും . ഡോക്ടർ ഷിവാഗോയുമൊക്കെയായ് പാടും പൈങ്കിളിയായ് പറന്നു നടക്കുകയാണ്'

നോവലുകളുടെ ചരിത്ര പതിപ്പുകളും വെറെ . മുറുക്കിയാൽ തുപ്പാൻ നേരമില്ല.'

വിക്കിപീഡിയയിൽ മുട്ടത്ത് വർക്കിയെ ഇതു പോലെ വായിക്കാൻ പറ്റുമോ?

അതായിരുന്നു ഓമനക്കുട്ടൻ സാറിന്റ , നർമ്മവുമായി കടന്നു വരുന്ന ലേഖനങ്ങൾ .

സിനിമാ നടൻ സത്യൻ തൊട്ട് അരൂർ സത്യ നെ വരെ വായനക്കാർക്ക് പരിചയപ്പെടുത്തി. മഹാരാജാസിന്റെ ചരിത്രം പറഞ്ഞു.

കോട്ടയം മിഥോളജി - കൊട്ടാരത്തിൽ ശങ്കുണ്ണിക്ക് ശേഷം പകർത്തിയത് ഓമനക്കുട്ടൻ സാറാണ് . കോട്ടയത്തെ

അര നൂറ്റാണ്ട് കാലത്തെ വ്യക്തികളും സംഭവങ്ങളും അറിയാൻ സാറെഴുതിയത് വായിച്ചാൽ മതി.

ഓമനക്കുട്ടൻ സാറിന്റെ എഴുത്തിൽ

അര നൂറ്റാണ്ടിന്റെ കോട്ടയത്തെ, സാഹിത്യ സാംസ്ക്കാരിക ചരിത്രമുണ്ട്. മുട്ടത്ത് വർക്കി മുതൽ പൊൻകുന്നം വർക്കി വരെയുണ്ട്. നടൻ അച്ചൻ കുഞ്ഞുണ്ട്. സംവിധായകൻ ജോൺ എബ്രഹാം ഉണ്ട്. ആദ്യ കാല ഗാനരചയിതാവ് അഭയദേവ് ഉണ്ട്. സാഹിത്യ പ്രവർത്തക സംഘമുണ്ട്. അതിലെ ഇലക്ഷനും അലമ്പുകളും ഉണ്ട്

തിരുനക്കര മൈതാനമുണ്ട്. ആനന്ദമന്ദിരം ഹോട്ടലുണ്ട്.. നാട്ടകത്തെ ഗസ്റ്റ് ഹൗസ് ഉണ്ട്.

എൻ.ബി.എസും ഡി.സി. കിഴക്കേ മുറിയുണ്ട്. കോട്ടയംകാരുടെ ദിവ്യപുരുഷന്മാരായ പ്രഭാകര സിദ്ധയോഗി, കപ്പ്യാര് കൊച്ചുട്ടി, എലിച്ചെറിയാൻ, ബിഷപ്പ് എറിക്ക് മുറിക്ക് എന്നിവരുണ്ട്.

കൂടെ ആരേയും ഭാവ ഗായകരാക്കാവുന്ന ആത്മ സൗന്ദര്യമായ അദ്ദേഹം തന്നെ വിളിക്കുന്ന പഴയ കോട്ടയം പോലീസ് സ്റ്റേഷൻ മന്ദിരമുണ്ട്.

ഇതൊന്നും പോരാതെ, ദേശ സ്നേഹം മൂത്ത് 'കോട്ടയത്ത്കാരായ ഞങ്ങൾ' എന്നൊരു 12 അദ്ധ്യായം ഉള്ള , 63 പേജുള്ള ഒരു പുസ്തകവും എഴുതി. താമസം എറണാകുളത്താണെങ്കിലും വീട്ട് പേര്' ഇട്ടത് ' തിരുനക്കര'.

ഇതിൽ കൂടുതൽ ദേശസ്നേഹം ഒരാൾ എങ്ങനെ കാണിക്കും?

എഴുതിയതെല്ലാം

എല്ലാം അനുഭവ കഥകൾ . !

ഒരിക്കൽ അവിവിവാഹിതനായ സമയത്ത് കൂട്ടുകാരോടൊത്ത് താമസിക്കുന്ന എറണാകുളത്തെ വീട്ടിൽ ഉച്ച നേരത്ത് ഒരു മദ്ധ്യവയസ്കൻ കേറി വന്നു. നല്ല കനപ്പിടി ശബ്ദത്തിൽ അയാൾ പറഞ്ഞു. ചോറു തന്നാൽ പാട്ട് പാടാം !

അയാളെ ഒപ്പമിരുത്തി ചോറ് കൊടുത്തു. വയറു നിറയെ കഴിച്ച അയാൾ കൈ കഴുകി വന്ന് തറയിൽ ഇരുന്ന് പാടാൻ തുടങ്ങി

ഹൃദ്യമായ ആലാപനത്തിൽ കുറെ കീർത്തനങ്ങൾ . ആരോ പറഞ്ഞു സിനിമാ പാട്ട് പാടൂ.

ഉടനെ അയാൾ പ്രസിദ്ധങ്ങളായ കുറച്ച് പാട്ട് പാടി.

' വരു നായികേ,

ആകാലെ.. ആരും കൈവിടും

മാനെന്നും വിളിക്കില്ല , മയിലെന്നും വിളിക്കില്ല.

നല്ല ആലാപനം. പക്ഷേ, അവിടെയുള്ളവർ അന്നത്തെ പ്രസിദ്ധ ഗാനങ്ങളായ - താമസമെന്തെ ? തുടങ്ങിയ പാട്ടുകൾ പാടാൻ ആവശ്യപ്പെട്ടു.

അയാൾ നിർവികാരമായി പ്രതികരിച്ചു. ഖാദറിന്റെയും പുരുഷോത്തമന്റെയും , ദാസിന്റെയും പാട്ടുകൾ ഞാൻ പാടില്ല.

എന്നിട്ട് അയാൾ പാടാൻ തുടങ്ങി.' കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം'

ഉടനെ കേൾവികാരായ ഓമനക്കുട്ടൻ സാറ ടക്കമുള്ളവർ പറഞ്ഞു.' നിറുത്താൻ!'

അയാൾ പറഞ്ഞു നിങ്ങൾ ചോറു തന്നതിന് നിങ്ങളു പറയുന്ന പാട്ട് ഞാൻ പാടില്ല. ഞാൻ എന്റെ പാട്ടേ പാടൂ , അതിനേ ആത്മാവുണ്ടാവൂ.

കലിപൂണ്ട അവിടത്തെ അന്തേവാസികൾ അയാളെ ചീത്തവിളിച്ചു. ഒരാൾ ചോദിച്ചു താൻ മെഹുബൂബിന്റെ പാട്ട് പാടുന്നതോ?

അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു

.' അത് ഞാൻ മെഹബൂബ് ആയതു കൊണ്ട്'!

നിമിഷങ്ങൾ വേണ്ടി വന്നത്രെ കേട്ടവർക്ക് സമനില കിട്ടാൻ.

ഓമനക്കുട്ടൻ സാറെഴുതിയ ഹൃദയസ്പർശിയായ ഒരു കുറിപ്പായിരുന്നു ആ ' പാട്ടും ചോറും'.

അടിയന്തരാവസ്ഥക്കാലം കഴിഞ്ഞ് രാജൻ കേസ് കോടതിയിൽ വന്ന് കേരളമാകെ ഇളകി മറഞ്ഞപ്പോൾ പേനയെടുത്ത് ദേശാഭിമാനിയിൽ 'ശവം തീനികൾ' എന്ന പേരിൽ , ഒരു ഉഗ്രൻ സാധനം രാജൻ സംഭവത്തെക്കുറിച്ച അഘശംസി' എന്ന കള്ളപേരിൽ എഴുതി. '. ഒന്നല്ല പതിനെട്ടു ലക്കങ്ങളായ് അത് അടിച്ചു വന്നു.

( അഘശംസി എന്നാൽ പാപം റിപ്പോർട്ട് ചെയ്യുന്നവൻ, ദുഷ്ടൻ എന്ന് ശബ്ദതാരാവലി) .

അടിയന്താവസ്ഥയോടുള്ള എതിർപ്പോ . രാഷ്ട്രീയ ആവേശമോ ആയിരുന്നില്ല മൂല കാരണം. ആ കാലത്ത് രാജന്റെ പിതാവ് ഈച്ചരവാര്യർ കോഴിക്കോട് കോളേജിൽ, പഠിപ്പിച്ചിരുന്നു. അവിടെ അദ്ധ്യാപകനായിരുന്ന ഓമനക്കുട്ടൻ സാറിന്റെ സഹപ്രവർത്തകനും ഒരേ മുറിയിൽ താമസിക്കുന്നയാളും.

രാജനെ തേടി , തിരുവനന്തപുരത്തും കോഴിക്കോട്ടും ഈച്ചരവാര്യർ അലഞ്ഞപ്പോൾ കൂടെ ഓമനക്കുട്ടൻ സാറുമുണ്ടായിരുന്നു. ആ വേദനകളും വീർപ്പുമുട്ടലുകളും അന്ന് പങ്ക് വെച്ചിരുന്നു. ഒടുവിൽ രാജൻ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്ന വിവരം ഓമനക്കുട്ടൻ സാർ അറിയുന്നത് ഇത് പോലെ ഈച്ചരവാര്യരുടെ കൂടെ പോയ ഒരു യാത്രക്കിടയിലാണ്. അത് ആ പിതാവിനോട് പറയാനാവാതെ, കുഴങ്ങി. ആ പിതാവിന്റെ വേദനയും വിഷമവും നേരിട്ടറിഞ്ഞത് , മനസിൽ തൊട്ടത് തീക്ഷണമായി അവതരിപ്പിച്ചതാണ് 'ശവം തീനികൾ' രാജൻ കേസിന്റെ നേർസാക്ഷ്യമായ അത് പുസ്തകമായപ്പോൾ നാലു മാസം കൊണ്ട് പതിനായിരം കോപ്പി വിറ്റഴിഞ്ഞു. തമിഴ് പരിഭാഷ' പിണന്തിന്നികൾ' ഇരുപത്തയ്യായിരം കോപ്പിയും.

രാജനെ കസ്റ്റഡിയിൽ എടുത്തു തൊട്ടുള്ള സംഭവങ്ങൾ പലതും കേരളമറിഞ്ഞത് ഈ കൃതിയിലൂടെയാണ്.

അടിയന്താരാവന്ഥയിൽ അഭിമാനപൂർവ്വം ചെയ്ത ഒരു കാര്യമെന്നാണ് ഓമനക്കുട്ടൻ സാർ അതിനെ വിശേഷിപ്പിക്കുന്നത്.

ഏറെക്കഴിഞ്ഞ് ഇ.എം. എസ് കൊച്ചി ദേശാഭിമാനിയിൽ വന്നപ്പോൾ . അവിടെയുണ്ടായിരുന്ന ഇ.എം. എസിന്റെ മകൻ. അനിയൻ ഓമനക്കുട്ടൻ സാറിനെ ഇ.എം.എസിന് പരിചയപ്പെടുത്തി

' ഇതാണ് നമ്മുടെ 'അഘശംസി'

ഇ.എം.എസ് ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു പി.ജി. യാണെന്നാ കരുതിയത്

( പി.ഗോവിന്ദപിള്ള) .

ഓമനക്കുട്ടൻ സാറു പറഞ്ഞു പി.ജി ആണെന്നാ ഞാനും പറയുന്നത്.

ഇ.എം.എസ് ചോദിച്ചു. അതെന്താ ?

ഓമനക്കുട്ടൻ സാറു പറഞ്ഞു' അടി വരുന്നത് പി.ജിക്കാകട്ടെയെന്ന് !

ഇ എം.എസ് മനസ് തുറന്നു ചിരിച്ചു.

ഓമനകുട്ടൻ സാർ ഇനിയും . എഴുതും . 65 തികഞ്ഞപ്പോൾ 65 ലേഖനമെഴുതി .ഇനി 80 ലേഖനമാകാം, 100 ലേഖനമാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!