Wednesday 22 September 2021 05:37 PM IST : By സ്വന്തം ലേഖകൻ

സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ വ്യത്യസ്തം; ഇസിജിയിൽ പോലും വ്യതിയാനം കാണണമെന്നില്ല: ഹൃദ്രോഗവിദഗ്ധൻ ഡോ. ജി.വിജയരാഘവൻ പറയുന്നു

attack435

ഹൃദ്രോഗചികിത്സാരംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഡോക്ടറാണ് പത്മശ്രീ ഡോ. ജി. വിജയരാഘവൻ.  തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ  ലിംഗവ്യതിയാനം അനുസരിച്ച്  ഹൃദ്രോഗ ലക്ഷണങ്ങളിൽ ഉണ്ടാകുന്ന പ്രത്യേകതകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. 

ഏലിയാമ്മ ടീച്ചറിന്റെ നെഞ്ചുവേദന

ഏതാണ്ട് 1970കളുടെ അവസാനമാണ്. ഏലിയാമ്മ ടീച്ചറുടെ നെഞ്ചുവേദനയെപ്പറ്റി ഞാന്‍ ചെയ്ത ഒരു റേഡിയോപ്രസംഗം കേട്ട് വളരെക്കാലമായി നെഞ്ചുവേദന അനുഭവിക്കുന്നവര്‍ എന്റെ അടുത്തുവന്നു ചികിത്സ തേടിയത്. വിശദമായ ചോദ്യം കൊണ്ട് അവരില്‍ ചിലര്‍ക്കെങ്കിലും ഹൃദ്രോഗമാണെന്ന് എനിക്കു തിരിച്ചറിയാനും കഴിഞ്ഞു. നല്ലവണ്ണം രോഗവിവരണം തരുന്ന ഒരു രോഗി ഡോക്ടറുടെ സഹായിയാണ്. ഈ വിവരണം കൊണ്ടുതന്നെ കുറെയൊക്കെ രോഗനിര്‍ണയം പറ്റും.

ഏലിയാമ്മ ടീച്ചര്‍ക്കാണെങ്കില്‍ വളരെക്കാലമായി നെഞ്ചുവേദനയാണ്. നെഞ്ചിന്റെ മുന്‍പിലും പാര്‍ശ്വഭാഗങ്ങളിലും. പക്ഷേ, എവിടെയാെണന്ന് ചോദിച്ചാല്‍ ആ സ്ഥലം ഒരു വിരലുകൊണ്ട് നമുക്കു കാണിച്ചുതരും. അവിടെ പതുക്കെ ഞെക്കിയാല്‍ ‘അയ്യോ’ എന്ന് അവര്‍ നിലവിളിക്കും. മിക്കപ്പോഴും ആഹാരം കഴിഞ്ഞു വിശ്രമിക്കുമ്പോള്‍, കുളികഴിഞ്ഞു കിടക്കുമ്പോള്‍, പത്രം വായിക്കുമ്പോഴൊക്കെ ആയിരിക്കും ഇതു വരുക. പലപ്പോഴും വേദന നീണ്ടുനില്‍ക്കും. നടക്കുകയാണെങ്കില്‍ പലപ്പോഴും ഈ വേദന മാറിക്കിട്ടിയേക്കും. കുറച്ചു കുഴമ്പോ മറ്റോ തേച്ചാല്‍ ഇതു മാറുന്നതായും കാണാം. സാധാരണ ഇതുണ്ടാവുക വാരിയെല്ലിന്റെ സന്ധികളിലാണ്. അവിടെ നീര്‍വീഴ്ചയാണു സംഭവിക്കുന്നത്. 

ഇസിജിയും എക്സ്റേയുമൊക്കെ എടുത്തു നോക്കിയാല്‍ രോഗം കാണുകയില്ല. പലരും വ്യായാമം ചെയ്യുന്നവരായിരിക്കുകയില്ല. അതുകൊണ്ടു വ്യായാമം ചെയ്തുകൊണ്ടുള്ള ഇസിജി എടുക്കാന്‍ പറ്റുകയുമില്ല. നെഞ്ചിന്റെ കൃത്യമായ ഒരു ഭാഗത്തുള്ള വേദന, പലപ്പോഴും വിശ്രമിക്കുമ്പോള്‍ വേദനയുള്ളിടത്ത് ഞെക്കിയാല്‍ വലിയ വേദന, ചിലപ്പോള്‍ ഇതു മാസങ്ങളോളം നീണ്ടുനില്‍ക്കും. വാതം വരുന്നതുപോലെ ഈര്‍പ്പം കൂടുതലുള്ള സമയങ്ങളില്‍ വേദന കൂടും. ചിലപ്പോള്‍ ശ്വാസം വലിച്ചാലും വേദന കൂടിയെന്നുവരാം. ഇതിനു ഹൃദ്രോഗവുമായി ഒരു ബന്ധമില്ല. ഇതിനു പലപ്പോഴും അവിടെ തേയ്ക്കുന്ന ഒായിന്റ്മെന്റ് മതിയാകും. വേദന കൂടുതലാണെങ്കില്‍ കുറച്ചു ദിവസത്തേക്ക് വേദനസംഹാരി ഗുളികകളോ, നീര്‍വീഴ്ചയ്ക്കുള്ള ഗുളികകളോ കൊടുക്കേണ്ടി വന്നേക്കും.

ഏറ്റവും പ്രധാനം ഡോക്ടര്‍മാരുടെ ആശ്വാസവാക്കുകളാണ്. വ്യായാമം ചെയ്യാത്തവരാണെങ്കില്‍ ദിവസവും ആഹാരത്തിനു മുന്‍പായി അര മണിക്കൂറെങ്കിലും നടക്കാന്‍ പറയുക. വ്യായാമം കൊണ്ടുതന്നെ ഇങ്ങനെയുള്ള നീര്‍വീഴ്ചകള്‍ ഒരു പരിധി വരെ ഇല്ലാതാകും. ശരീരത്തിലെ പേശികളും സന്ധികളും അനങ്ങിയാലല്ലേ എല്ലായിടത്തേക്കും നല്ല രക്തയോട്ടം നടക്കുകയുള്ളൂ എന്നു പറഞ്ഞു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

സ്ത്രീകളിലെ ഹൃദയാഘാതം

1960കളില്‍ സ്ത്രീകള്‍ ഹൃദയാഘാതവുമായി ആശുപത്രികളെ ആശ്രയിക്കുന്നത് വളരെ വിരളമായിരുന്നു. പലപ്പോഴും ആശുപത്രിയില്‍ വരാനുള്ള െെവഷമ്യം കൊണ്ടായിരിക്കാം. 60കളില്‍ നമ്മുടെ ആയുര്‍െെദര്‍ഘ്യം ഏതാണ്ട് 60–65 വരെയേ ഉണ്ടായിരുന്നുള്ളുതാനും. ഇന്നിപ്പോള്‍ സ്ത്രീകളുടെ ആയുര്‍െെദര്‍ഘ്യം പുരുഷന്മാരുടേതിനെക്കാളും കൂടിയ സ്ഥിതിക്ക് ധാരാളം സ്ത്രീകളെ ഹൃദയാഘാതവുമായി കണ്ടുവരാറുണ്ട്. സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമം വരെ സ്ത്രീഹോര്‍മോണുകള്‍ ഒരു പരിധി വരെ അവരെ ഹൃദയാഘാതം വരാതെ നോക്കിക്കൊള്ളും. െെതറോയിഡ്, രക്തസമ്മര്‍ദം, പ്രമേഹം ഒക്കെ ഉണ്ടെങ്കില്‍ നേരത്തേ തന്നെ ഹൃദയാഘാതം വരാം.

1990കളില്‍ അമേരിക്കന്‍ കോളജ് ഒാഫ് കാര്‍ഡിയോളജിയുടെ ഒരു മുദ്രാവാക്യംതന്നെ ‘സ്ത്രീകളുടെ ഹൃദയാഘാതം എളുപ്പം കണ്ടുപിടിക്കുക’ എന്നായിരുന്നു. ഇതിനര്‍ഥം ലോകം മുഴുവന്‍ സ്ത്രീകളുടെ ഹൃദയാഘാതം തിരിച്ചറിയുന്നില്ല എന്നായിരുന്നു. ഡോക്ടര്‍മാരെല്ലാംതന്നെ അവരുടെ നെഞ്ചുവേദന കാര്യമായി കാണുന്നില്ല എന്നതുതന്നെ സ്ത്രീകളില്‍ വരുന്ന നെഞ്ചുവേദന കൂടുതല്‍ ശ്രദ്ധിക്കുകയും പരിശോധനാവിഷയമാകുകയും ചെയ്യാനാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഇതോടെ ലോകം മുഴുവന്‍ സ്ത്രീകളുടെ നെഞ്ചുവേദന കൂടുതല്‍ ശ്രദ്ധയോടെ വീക്ഷിക്കാന്‍ തുടങ്ങി.

സ്ത്രീകള്‍ക്ക് ഹൃദയാഘാതം വരുമ്പോള്‍ പലപ്പോഴും ടിപിക്കൽ ലക്ഷണങ്ങൾ ഉണ്ടാകണമന്നില്ല. അതുകൊണ്ടാണ് ഇതു ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. പലപ്പോഴും നിത്യജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വരുന്ന ചില വേദനയായിട്ടേ അവര്‍ കരുതുകയുള്ളൂ. ആണുങ്ങള്‍ക്ക് ഹൃദയാഘാതം വരുന്നതിനു മുന്‍പ് പല ആഴ്ചകളിലായി നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ഒക്കെ നെഞ്ചുവേദന അനുഭവപ്പെട്ടുതുടങ്ങാം. ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ ഒന്നില്‍ അടവു വരുന്നതുകൊണ്ടായിരിക്കും ഇത്. വ്യായാമം ചെയ്യാന്‍ ഹൃദയപേശികള്‍ക്ക് കൂടുതല്‍ രക്തം എത്തിക്കാന്‍ ആ രക്തധമനിക്ക് പറ്റാത്തതുകൊണ്ട്, രക്തം കിട്ടാത്ത പേശീവ്യൂഹം ഉണ്ടാക്കുന്ന വേദനയാണിത്. വിശ്രമിക്കുമ്പോള്‍ വേദന മാറുകയും ചെയ്യും.

ഇതിനാണു വ്യായാമം ചെയ്തുകൊണ്ടുള്ള ഇസിജി എടുക്കുന്നത്. അപ്പോള്‍ ഇസിജി വ്യതിയാനം കാണുകയും രോഗം കണ്ടെത്താന്‍ കഴിയുകയും ചെയ്യും. ഈ പരിശോധനയില്‍ പോലും ചിലപ്പോള്‍ സ്ത്രീകള്‍ക്ക് ഉദ്ദേശിക്കുന്ന വ്യതിയാനം ഇസിജിയില്‍ കാണണമെന്നില്ല. ആദ്യം ഒാര്‍ക്കേണ്ടത് സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ മെഷീനില്‍ കയറി ഒാടിയില്ലെന്നും വരാം. ഒാടിയാല്‍ തന്നെ എപ്പോഴും ഈ പരിശോധന വേണ്ട അറിവ് തരണമെന്നില്ല. ഇസിജിയില്‍ വരുന്ന വ്യതിയാനങ്ങള്‍ പോലും പലപ്പോഴും പ്രതീക്ഷിച്ചതില്‍ കുറവായിരിക്കും.

ഡോക്ടര്‍മാരുടെ സംശയം തീരുന്നതിനുവേണ്ടി പല സ്ത്രീകള്‍ക്കും ആന്‍ജിയോഗ്രാം ടെസ്റ്റ് ചെയ്യേണ്ടിവരും. ‘സംശയം കുറച്ചെങ്കിലും ഉണ്ടെങ്കില്‍ ആന്‍ജിയോഗ്രാം തന്നെ ചെയ്യുക’ എന്നാണ് ഇന്നത്തെ നിയമം. പല നെഞ്ചുവേദനകളും സാരമായെടുക്കാത്തതുകൊണ്ട് സ്ത്രീകള്‍ പലപ്പോഴും മാരകമായ അസുഖവുമായേ ആശുപത്രിയില്‍ എത്താറുള്ളൂ എന്നാണ് വാസ്തവം. ഇതുകൊണ്ടാണ് അവരുടെ മരണസംഖ്യ പലയിടത്തും പുരുഷന്മാരെക്കാളും കൂടുതലായി കണ്ടുവരുന്നത്. ഇവരുടെ ചികിത്സ കൂടുതല്‍ സങ്കീര്‍ണവുമാണ്.

Tags:
  • Manorama Arogyam
  • Health Tips