അധിക ലാഭം പ്രതീക്ഷിച്ചു നിക്ഷേപം നടത്തിയവർ പറ്റിക്കപ്പെട്ട വാർത്ത വായിച്ചു കാണുമ ല്ലോ. പണം നിക്ഷേപിക്കും മുൻപ് അതു സുരക്ഷിത കരങ്ങളിലാണ് ഏൽപ്പിക്കുന്നതെന്ന് ഉറപ്പാക്കണം.
രാജ്യത്തെ വിവിധ ബാങ്കുകൾ നൽകുന്ന പരമാവധി നിക്ഷേപ പലിശയേക്കാൾ 3% ലധികം വാർഷികാദായം നൽകുന്ന പദ്ധതികളെ പറ്റി നന്നായി അന്വേഷിച്ചിട്ടു മാത്രം നിക്ഷേപം നടത്തുക. കൂടുതൽ പലിശ നൽകുമെന്ന മോഹനസുന്ദര വാഗ്ദാനങ്ങളിൽ വീഴുന്നതിനു മുൻപേ അവർക്കു നിക്ഷേപം സീകരിക്കാനുള്ള അനുമതി പത്രത്തിന്റെ കോപ്പി വാങ്ങി അറിവുള്ളവരെക്കൊണ്ടു പരിശോധിപ്പിക്കുക.
പണം ബിസിനസിൽ നിക്ഷേപിച്ച്, ഓഹരി വിപണിയിലിറക്കി വിഹിതപലിശ നൽകാം എന്നൊക്കെ പറയുന്നവർ നൽകുന്ന നിക്ഷേപ രസീതുകൾക്കു കടലാസുവില പോലുമില്ല എന്നു തിരിച്ചറിയുക. തൊട്ടടുത്ത ബാങ്കു ശാഖയിൽ അന്വേഷിച്ചാൽ നിങ്ങളുടെ പ്രദേശത്തെ സാമ്പത്തിക സാക്ഷരതാ കൗൺസലിങ് ഉദ്യോഗസ്ഥരുടെ വിവരം ലഭിക്കും.
ബാങ്കുകൾ, അംഗീകാരമുള്ള സഹകരണ സംഘങ്ങൾ, പോസ്റ്റ് ഓഫിസ്, ആർബിഐ നൽകുന്ന നിക്ഷേപസ്വീകരിക്കൽ അനുമതിയുള്ള ബാങ്ക്ഇതര സ്ഥാപനങ്ങൾ എന്നിവ നിക്ഷേപത്തിന്റെ കാര്യത്തിൽ സുരക്ഷിതമാണ്. ഓഡിറ്റിങ്ങും വാർഷികപരിശോധനകളും ഉള്ളതിനാൽ പൂർണമായും വിശ്വസിക്കാം. ഇനി ബാങ്ക് തകർച്ചയിൽ പെട്ടുപോയാൽ പോലും നിക്ഷേപകർക്കു പണം നഷ്ടമാകില്ല. ആർബിഐ ഉപസ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് & ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (DICGC) വഴി ബാങ്കിന്റെ ലിക്വിഡേറ്റർ മുഖേന നിക്ഷേപം തിരികെ ലഭിക്കും.
വിവരങ്ങൾക്ക് കടപ്പാട്:
വി.കെ. ആദർശ്
ചീഫ് മാനേജർ
ടെക്നിക്കൽ,
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ