Tuesday 10 January 2023 04:04 PM IST

‘പേടിച്ചു മറ്റു ഒത്തുതീർപ്പുകൾക്ക് ഒരുങ്ങരുത്, സൈബർ നിയമങ്ങൾ ശക്തമാണ്’; പ്രണയപ്പകയും ഭീഷണിയും നേരിടാനുള്ള വഴികൾ

Vijeesh Gopinath

Senior Sub Editor

teen-cybercrime556

പ്രണയപ്പകയിൽ സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തും എന്ന ഭീഷണിയാണ് ആദ്യമുണ്ടാവുക. അത് പേടിച്ചു മറ്റ് ഒത്തുതീർപ്പുകൾക്ക് ഒരുങ്ങരുത്. സൈബർ നിയമങ്ങൾ ശക്തമാണ്.  

∙ ചികിത്സയേക്കാൾ നല്ലതു പ്രതിരോധമല്ലേ? സ്വകാര്യ ഫോട്ടോ, വിഡിയോ ഇവ സ്വന്തം ഫോണിൽ പോലും ചിത്രീകരിക്കരുത്. അയച്ചു കൊടുക്കരുത്.   

∙ പങ്കാളിയുടെ അറിവോ സമ്മതമോ ഇല്ലാതെ ചിത്രീകരിക്കുന്ന  ഫോട്ടോ വിഡിയോ ഇവ ഗാലറിയിൽ നിന്നും റീസൈക്കിൾ ബിന്നിൽ നിന്നും ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടാം. ആവശ്യം നിരസിച്ചാൽ കുറ്റകരമാണത്. പൊലീസിൽ പരാതിപ്പെടണം. 

∙ സ്വകാര്യഫോട്ടോ, വിഡിയോ ഇവ പുറത്തുവിടുമെന്നു ഭീഷണിയുണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള പൊലീസിൽ റിപ്പോര്‍ട്ടു ചെയ്യുക. പരാതിയുടെ രഹസ്യ സ്വഭാവം സംരക്ഷിക്കപ്പെടും. 

∙ പൊലീസിന്റെ സ്പെഷൽ പ്രോഗ്രാമാണ് അപരാജിത ഈസ് ഓൺലൈൻ. aparajitha.pol@kerala.gov.in വഴിയും 9497996992 എന്ന നമ്പരിലും പരാതിപ്പെടാം.

∙ സ്ത്രീകൾക്കു വേണ്ടി കേരള പൊലീസ് ഡിസൈൻ ചെയ്ത ആപ് ആണ് നിർഭയം ആപ്.  ഇത് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് റിപ്പോർട് ചെയ്യാവുന്നതാണ്. ഓഡിയോ ആയോ വിഡിയോ ആയോ ടെക്സ്റ്റ് ആയോ പരാതി നൽകാം. 

∙ ഇതിനു പുറമേ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നഗ്നതാ പ്രദർശനവും പോൺ സ്വഭാവമുള്ള ചിത്രങ്ങളും വിഡിയോകളും റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. 

∙ സ്വകാര്യചിത്രങ്ങൾ‌ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നെന്ന് അറിവുകിട്ടിയാൽ stopncii.org എന്ന വെബ്സൈറ്റ് വഴി റിപ്പോർ‌ട്ട് ചെയ്ത് അത്തരം വിഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്യിക്കാം. 

∙ എല്ലാ ജില്ലകളിലും സൈബർ പൊലീസ് സ്റ്റേഷ നുകളുണ്ട്. അവിടെ പരാതി നൽകുക. സ്വകാര്യ ചിത്രങ്ങളും വിഡിയോകളും ഉടനടി നീക്കം ചെയ്യാനും അപ്‌ലോഡ് ചെയ്ത വ്യക്തി ആരെന്നു കണ്ടെത്താനും സാധിക്കും. 

∙ അതതു ജില്ലകളുടെ പേരിനൊപ്പം സൈബർ പോലീസ് സ്റ്റേഷൻ എന്നു ഗൂഗിൾ സെർച് ചെയ്താൽ ഇ ത്തരം കേസ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ഫോൺ‌നമ്പരും മെയിൽ ഐഡിയും ലഭിക്കും.    

∙ ഭീഷണികൾ നേരിട്ടാൽ പരിഭ്രാന്തരാകരുത്. മേൽപറഞ്ഞ മാർഗങ്ങളിൽ ഉചിതമായത് ഉപയോഗിക്കുക. 

വിവരങ്ങൾക്ക് കടപ്പാട്: സി. എച്ച്. നാഗരാജു ഐപിഎസ്, പൊലീസ് കമ്മിഷനർ, കൊച്ചി