വാലെന്റൈൻ ദിനത്തിൽ നാനോ കാറിനോടുള്ള പ്രണയം തുറന്നു പറഞ്ഞ് കുറിപ്പ്. മാധ്യമപ്രവർത്തകയായ സീന ടോണി ജോസ് എഴുതിയ രസകരമായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സീന ടോണി ജോസ് എഴുതിയ കുറിപ്പ് വായിക്കാം;
ഹാപ്പി വാലെന്റൈൻസ് ഡേ മൈ ഡിയർ നാനൂ..
അന്നൊരു ദിവസം മിട്ടു പെണ്ണ് ഏതോ സിനിമേടെ ട്രയ്ലർ കാണുകയാണ്. ''ഇതിപ്പോ ഓട്ടോറിക്ഷക്കു നാലു ടയർ വച്ചപോലുണ്ടെ''ന്ന് അതിലെ ഡയലോഗ് കേട്ടു അമ്മേടെ നാനൂനെ പറ്റിയാ എന്നുപറഞ്ഞു കി കി കി എന്നവള് ചിരിക്കാൻ തുടങ്ങി.
ആരെടാ എന്തെടാ ആർക്കാടാ ധൈര്യം എന്നൊക്കെ ചിന്നം വിളിച്ചു ഞാൻ പാഞ്ഞു ചെന്നപ്പം അത് ഗൗതമന്റെ രഥം എന്ന സിനിമയാണ്. ഒരു നാനോ കാർ ആണ് അതിലെ മെയിൻ റോളിൽ. പക്ഷേ ഒന്ന് കാണാൻ പറ്റും മുമ്പേ സിനിമ അങ്ങ് പോയി.
നാനൂനെ മേടിക്കും മുമ്പ് ഒരു ആക്ടിവ സ്കൂട്ടർ ആരുന്നു. ഇഷ്ടംകൊണ്ടു അവളെ ഞാൻ "ആക്ടിവാവ" എന്നുവിളിച്ചു. അന്ന് മിട്ടുവും തങ്കുവും വാവകൾ ആയിരുന്നല്ലോ .
ആക്ടിവാവ purple ആയിരുന്നതുകൊണ്ട് ഇനി purple വേണ്ട എന്നുദ്ദേശിച്ചാണ് നാനൂനെ കാണാൻ പോയത്. നല്ല പുളീം മധുരോം ഉള്ള ഓറഞ്ച് ആരുന്നു മനസിൽ. കാണുമ്പോൾ ഒരു കൊതിവരണം. നല്ല തടിച്ചുരുണ്ട ഓറഞ്ചു തന്നെ മതി.
അപ്പോൾ ദാ അവിടെ വെള്ള ഉണ്ട് ഗോൾഡൻ ഉണ്ട്. പിന്നെ purple മാത്രം. നോക്കീപ്പം എന്നാ സൗന്ദര്യമാ. നാവിൻ തുമ്പിൽ ഞാവൽപ്പഴത്തിന്റെ കറക്കയ്പ്പുമധുരം തൊട്ടു തൊട്ടു നിൽക്കുന്നു. "വേണോ" എന്ന് കെട്ടിയോൻ. "വെള്ള പോരെ "എന്ന്. പെങ്ങൾക്ക് purple നാനോ ഉണ്ട്. ഒരു മടയിൽ എന്തിനു രണ്ടു purple എന്നാരിക്കും.
എനിക്ക് വാങ്ങിച്ചുതന്ന മന്ത്രകോടീടെ നിറം purple അല്ലേ എന്ന ഒറ്റ ചോദ്യം കൊണ്ടു ടോണിമോനെ മലർത്തിയടിച്ചു. ചെറിയുള്ളീടെ ലൈറ്റ് purple എന്ന് പറഞ്ഞിട്ട് സവാളയുടെ ഡാർക്ക് purple വാങ്ങിച്ചു എന്റെ മന്ത്രകോടി സ്വപ്നത്തെ അന്ന് തകർത്തവനാണ്. കളർ സെലക്ട് ചെയ്യാൻ ഇനിയും ഒരവസരം കൊടുക്കരുത്. ഇത് മതി എന്ന് കണ്ണടച്ച് അങ്ങ് പറഞ്ഞു. അങ്ങനെ purple നാനു കൂടെ വന്ന്.
പക്ഷേ, പിന്നെ പലരും പല അപവാദങ്ങളും ഞങ്ങളെ കുറിച്ച് പറഞ്ഞു. എത്ര കിലോമീറ്റർ ആയി എന്ന് അറിയില്ല. ടയറിലെ കാറ്റു നോക്കാൻ അറിയില്ല. സ്റ്റാർട്ട് ചെയ്യുമ്പോ ഒച്ച കൂടുതലാ. ഒന്നും പോരാഞ്ഞിട്ട് ഇതൊരു കാർ ആണോ എന്ന് വരെ ചോദിച്ചു. ഓരോ അയ്യേ അയ്യേ പറച്ചിലിനും ഞാൻ നാനൂനെ തഴുകി ആശ്വസിപ്പിച്ചു.
സത്യത്തിൽ അവൾ ആളു ഫെമിനിസ്റ്റാ. നട്ടെല്ല് ഉയർത്തി ഇരിക്കാൻ പറ്റുന്ന സീറ്റിങ് അല്ലേ എല്ലാരേം ഹഠാദാകർഷിക്കുന്നത്. നമ്മൾ ആരുടെ മുന്നിലും നടുവു വളയ്ക്കാൻ പാടില്ല ഹേ. അത് കാറിൽ കയറാൻ ആണേലും.
അപ്പോളേക്കും tata ചേട്ടന് നഷ്ടം വന്ന് എന്ന് പറഞ്ഞു നാനുന്റെ പ്രൊഡക്ഷൻ അങ്ങ് നിറുത്തി കളഞ്ഞു. പക്ഷേ tata ചേട്ടന് നഷ്ടം എന്നാൽ അത് വാങ്ങിയ പാവപ്പെട്ടവന് ലാഭം എന്നല്ലേ. അതാണ്. നാനു ആർക്കും നഷ്ടം വരുത്തില്ല. അവൾക്കതിനു കഴിയില്ല.
ഇതുവരെ ഒന്ന് ഉലച്ചിട്ടു പോലും എന്നെ വേദനിപ്പിക്കാത്ത നാനൂനെ പക്ഷേ അന്ന് ആ നട്ടുച്ച നേരത്ത്... കഞ്ഞിക്കുഴി ഫെഡറൽ ബാങ്കിന്റെ മുന്നിൽ വച്ചു എന്റെ നാനൂന്റെ പിന്നിൽ തട്ടിയ ആ വൃത്തികെട്ട ചോക്ലേറ്റ് കളർ സ്വിഫ്റ്റ് കാറുണ്ടല്ലോ, പ്രതി പൂവങ്കോഴിയിലെ ആന്റപ്പനാണവൻ. അവനെ തേടി പൂവൻ കോഴിയിലെ മഞ്ജു വാര്യരെ പോലെ ഞാൻ എരിഞ്ഞു നടപ്പുണ്ട്. വിടില്ല ഞാൻ.