Saturday 22 October 2022 03:11 PM IST

‘സ്ക്രിപ്റ്റിൽ അങ്ങനെയൊരു സീൻ പ്രധാനമാണെങ്കിൽ ഇനിയുള്ള സിനിമകളിലും അതു ചെയ്യാൻ മടിയില്ല’; ലിപ്‌ലോക് വിവാദങ്ങൾക്ക് മറുപടിയുമായി നിത്യ മേനോന്‍

Roopa Thayabji

Sub Editor

nithya45667 ഫോട്ടോ : Eshaan Girri

ബെംഗളൂരുവിലെ വീടിന്റെ സ്വീകരണമുറിയിൽ സോഫയിൽ അലസമായി കിടന്ന് റിമോട്ടിലെ ബട്ടനുകൾ മാറിമാറി അമർത്തി കളിക്കുകയാണ് നിത്യ മേനോൻ. ന്യൂസ് ചാനലും മ്യൂസിക് ചാനലും മാറിമാറി അമർത്തി ആ ‘മൊണ്ടാഷ്’ കണ്ട് കൃസൃതിച്ചിരി ചിരിക്കുന്ന കുട്ടിയായി നിത്യ.

‘‘15 വർഷമാകുന്നു സിനിമയിൽ വന്നിട്ട്. ആദ്യ സിനിമയിൽ എന്റെ പ്രിയനടനായ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ പോലും അഭിനയം സ്വപ്നമേ അല്ലായിരുന്നു. പക്ഷേ, ഇപ്പോൾ മനസ്സിൽ സിനിമ മാത്രമേയുള്ളൂ.’’

ലാലേട്ടന്റെ നായികയായിട്ടും സിനിമ കൊതിപ്പിച്ചില്ലേ?

സ്കൂളിൽ പഠിക്കുന്ന കാലത്താണ് ‘ആകാശഗോപുര’ത്തിലേക്ക് ഓഫർ വന്നത്. നടിയാകണമെന്നല്ല, ക്യാമറ പഠിക്കണമെന്നായിരുന്നു അന്നത്തെ മോഹം. അത്ര താൽപര്യമില്ലാതെ അഭിനയിച്ചതു കൊണ്ടാകും ലാലേട്ടനൊപ്പം അഭിനയിക്കുന്നതിനെക്കാൾ ലണ്ടനിലേക്കു ഷൂട്ടിങ്ങിനായി പോകാമെന്നതായിരുന്നു അന്നെന്റെ സന്തോഷം.

പിന്നെ, അഭിനയം ഹോബി പോലെയായി. ഓരോ സിനിമ വരുമ്പോഴും വിചാരിക്കും, ഇതു കൂടി ചെയ്തിട്ട് നിർത്തണം. വിധി കാത്തുവച്ച നിയോഗം മറ്റൊന്നാണ്. ഒരു പോയിന്റിൽ വച്ച് തിരിച്ചറിഞ്ഞു ഇതാണ് കരിയറെന്ന്. അതു സംഭവിച്ചിട്ട് കുറച്ചു വർഷമേ ആയുള്ളൂ. എപ്പോഴാണ് അതെന്നു പറഞ്ഞാൽ ചിലപ്പോൾ അബദ്ധമാകും. അതുണ്ടാക്കിയ മാറ്റം എന്താണെന്നു പറയാം.

കരിയറിൽ ഇപ്പോൾ വലിയൊരു സ്വപ്നമുണ്ട്. പല ഭാഷകളിൽ, പലതരം കഥാപാത്രങ്ങൾ ചെയ്യണം. നല്ല സിനിമകളുടെ ഭാഗമാകണം. എല്ലാ കഥാപാത്രങ്ങളിലും എന്റെ കുറച്ചു രീതികൾ കൂടി ചേർക്കണം. ‘ഉസ്താദ് ഹോട്ടലി’ലെ സുലൈമാനിയിൽ മുഹബത്ത് ചേരുന്നതു പോലുള്ള സുഖമാണപ്പോൾ.

ഹിന്ദിയിൽ ‘ബ്രീത്തി’ലെ ലിപ്‌ലോക് രംഗങ്ങൾ വിവാദങ്ങൾക്ക് തിരികൊളുത്തി. പിന്നീട് അത്തരം രംഗങ്ങൾ അഭിനയിക്കുമ്പോൾ ആശങ്ക തോന്നിയോ ?

വളരെ രസമുള്ള ഷൂട്ടിങ് അനുഭവമായിരുന്നു അത്. കരിയറിലും എനിക്കു വളരെ ഗുണം ചെയ്തു ‘ബ്രീത്തി’ലെ അഭിഷേക് ബച്ചനൊപ്പമുള്ള അഭിനയം. അതിലെ ലിപ്‌ലോക് സീൻ സിനിമയുടെ ആകെ മൂഡിനു വളരെ അത്യാവശ്യമായിരുന്നു. അതുമാത്രം വെട്ടിയെടുത്ത് ‘സെൻസേഷനലൈസ്’ ചെയ്യുമെന്നും അന്നേ അറിയാമായിരുന്നു. സ്ക്രിപ്റ്റിൽ അങ്ങനെയൊരു സീൻ പ്രധാനമാണെങ്കിൽ ഇനിയുള്ള സിനിമകളിലും അതു ചെയ്യാൻ മടിയില്ല.

അന്നും ഇന്നും അത്തരം വിവാദങ്ങളെ പേടിച്ചിട്ടില്ല. പല വിവാദങ്ങളും ഉണ്ടാകുമ്പോൾ ഏറ്റവുമൊടുവിലാകും എന്റെ ചെവിയിലെത്തുന്നത്. എങ്കിലും സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളൊക്കെ വായിക്കാറുണ്ട്. നെഗറ്റീവ് കമന്റില്ലാതെ ഒരു പോസിറ്റീവ് കാര്യവും നടക്കില്ല എന്ന സ്ഥിതിയാണിപ്പോൾ. അതിനെ കുറിച്ചു തന്നെ ചിന്തിച്ചിരുന്നാൽ ഒന്നിനും സമയമില്ലാതാകും.

മറ്റുള്ളവർ എങ്ങനെ ചിന്തിക്കുമെന്നു കരുതി ടെൻഷനടിച്ച് ജോലി ചെയ്യാൻ എനിക്കാകില്ല. എന്റെ കാര്യം തീരുമാനിക്കുന്നത് ഞാനാണ്. മനസ്സിൽ തോന്നുന്നതു പോലെ ജീവിക്കാനാണ് ഇഷ്ടം. പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാം മനസ്സു പറയും പോലെ. പുറത്തുള്ള ഒന്നും എന്റെ തീരുമാനങ്ങളെയും സന്തോഷത്തെയും ബാധിക്കാറില്ല. ‘റൂമേഴ്സ് ആർ ആബ്സല്യൂട്‌ലി നോട്ട് ഇൻ മൈ റഡാർ’.

ഈയിടെ വിവാഹവാർത്തയാണ് കേട്ടത്, അതും മലയാളത്തിലെ യുവനടനുമായി. ഇതിൽ സത്യമുണ്ടോ ?

സത്യം പറഞ്ഞാൽ എവിടെ നിന്നാണ് ഈ വാർത്ത വന്നത് എന്ന് അറിയില്ല. നേരത്തേ പറഞ്ഞതുപോലെ എന്നെ കുറിച്ചുള്ള പല ഗോസിപ്പുകളും ഞാൻ അറിയാറു പോലുമില്ല. വൈകി അറിയുമ്പോഴേക്കും മറുപടി പറയേണ്ട സമയം കഴിഞ്ഞിരിക്കും. ഈ വാർത്തയുടെയും സത്യാവസ്ഥ തേടി ഒന്നോ രണ്ടോ പേരേ വിളിച്ചുള്ളൂ. അവരോടൊക്കെ മറുപടി പറയുകയും ചെയ്തു. പക്ഷേ, സംഭവിച്ചതു നേരേ തിരിച്ചാണ്. എല്ലാവരും കേട്ട ഗോസിപ്പിനെ കുറിച്ച് അന്വേഷിക്കാതെ അതേപടി വാർത്തയാക്കി.

ഇതാ, ഈ നിമിഷം ഞാൻ ആ ഗോസിപ്പുകൾക്കു മറുപടി പറയുകയാണ്. ഇപ്പോഴൊന്നും ഞാൻ കല്യാണം കഴിക്കാൻ പോകുന്നില്ല. നിങ്ങൾ കേട്ട വിവാഹവാർത്തയിൽ ഒരു കണിക പോലും സത്യമില്ല. അങ്ങനെയൊരു ആലോചന പോലും മനസ്സിലില്ല.

മുൻപൊക്കെ ചിന്തിച്ചിട്ടുണ്ട്, ഇത്തരം വാർത്തകൾ എ ങ്ങനെയാണ് വരുന്നതെന്ന്. ചിന്തിച്ചുചിന്തിച്ച് എനിക്കു തന്നെ ഉത്തരം പിടികിട്ടി. പുറത്തുവരുന്ന ഗോസിപ്പുകൾക്ക് പിന്നിലൊരു രഹസ്യമുണ്ട്. സിനിമയിൽ നിന്നു ബ്രേക് എടുക്കുന്ന കാലത്താണ് പല കഥകളും വരുന്നത്. എന്തിനാണ് ബ്രേക്ക് എന്നു ചിന്തിച്ച് ആരോ ഉണ്ടാക്കുന്നതാകും ഈ വാർത്തകൾ. മുൻപൊരിക്കൽ ഒരു വർഷത്തോളം ഞാൻ സിനിമയിൽ നിന്നു വിട്ടുനിന്നു. ആ ബ്രേക്കിൽ കേട്ടത് ഗർഭിണിയായതു കൊണ്ട് സിനിമയിൽ നിന്നു മാറി നിൽക്കുന്നു എന്നാണ്.

മെഷീനോ റോബട്ടോ പോലെ ജോലി ചെയ്യുന്ന ശീലം എനിക്കില്ല. കുറച്ചു നല്ല സിനിമകൾ ചെയ്യും. ചില കഥാപാത്രങ്ങളും കഥയും ആവർത്തിക്കുന്നു എന്നു തോന്നുമ്പോൾ ബ്രേക്കെടുക്കും. മനസ്സ് നന്നായി റീചാർജ് ചെയ്തു തിരിച്ചുവരും. ഇപ്പോൾ പരുക്ക് പറ്റി ബ്രേക്ക് എടുത്തതാണ് വിവാഹഗോസിപ്പിനു പിന്നിലെ രഹസ്യം.

പരുക്കോ ?

അതെ, വീട്ടിലെ പടിക്കെട്ടിൽ തെന്നിവീണതാണ്. കാൽവണ്ണയിലെ ലിഗ്‌മെന്റിനാണ് പരുക്ക്. ഭേദമാകാൻ ആഴ്ചകളെടുക്കും. ലോക്ഡൗൺ കഴിഞ്ഞ് കരാറായ സിനിമകളെല്ലാം ട്രാക്കിലായതോടെ കഴി‍ഞ്ഞ വർഷം പതിവിലുമേറെ ജോലി ചെയ്തു. മിക്കവാറും ദിവസവും ഷൂട്ടിങ്ങും ഡബ്ബിങ്ങും ഉണ്ടായിരുന്നു.

തിരക്കിൽ നിന്ന് ബ്രേക്കെടുക്കാമെന്നു കരുതി ഇരിക്കുമ്പോഴാണ് അപകടം. ബെഡ്റെസ്റ്റാണ് ഡോക്ടർ പറഞ്ഞത്. രണ്ടുമൂന്ന് ആഴ്ച കഴിഞ്ഞപ്പോഴേക്കും ദാ, പതിയെ നടക്കാമെന്നായി. പക്ഷേ, ഈ ഫ്രീ ടൈം ഞാൻ എൻജോയ് ചെയ്യുകയാണ്. എന്റെ വെക്കേഷൻ തുടങ്ങി കഴിഞ്ഞു.

Tags:
  • Celebrity Interview
  • Movies