‘‘മാതാപിതാക്കളോട് പോലും ദേഷ്യമൊക്കെ വല്ലാതെ പ്രകടിപ്പിക്കുന്ന, എന്നാൽ ഉള്ളിലെ സങ്കടങ്ങൾ ഉറ്റവരോട് പോലും പങ്കുവയ്ക്കാൻ മടിക്കുന്ന പ്രായം. അതോടൊപ്പം പഠനകാര്യത്തിൽ കൂടി ഇത്രയും സംഘർഷങ്ങൾ അനുഭവിക്കേണ്ടി വരുന്ന ഈ പ്രായത്തിലെ കുട്ടികൾ മയക്കുമരുന്നിന്റെയും കപട പ്രണയത്തിന്റെയുമൊക്കെ ഇരകളായി പെട്ടുപോകാൻ ഉള്ള സാധ്യത പോലും ഏറെയാണ്. രണ്ടുവർഷം കോവിഡ് കാരണം സ്‌കൂളുകൾ അടച്ചിടേണ്ടി വന്നതും ഇപ്പോഴത്തെ സ്‌കൂൾ പഠനത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. പഠനവും പരീക്ഷയുമൊക്കെ വിദ്യാർഥികൾ ഇഷ്ടത്തോടെ ആസ്വദിച്ച് ചെയ്യുന്ന രീതിയിലേക്ക് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എന്നെങ്കിലും മാറുമോ?’’ - നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;
പതിനഞ്ച് പതിനാറ് വയസ്സെന്നാൽ ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രായമായിരിക്കും. ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കുള്ള മാറ്റം. അതിന്റെ ഉത്സാഹം വലിയ ചിന്തകളോ ഉത്തരവാദിത്തങ്ങളോ ഇല്ലാത്ത ആഹ്ലാദം നിറഞ്ഞ സമയം. മുതിർന്നവരായി തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും പച്ചപ്പോടെ ഓർക്കേണ്ട ജീവിതകാലം.
ദൗർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ പത്താം തരത്തിൽ പഠിക്കുന്ന മക്കൾക്കെങ്കിലും ഇത് ഏറ്റവും കയ്പേറിയ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത കാലമായിരിക്കും. പത്താം ക്ലാസ്സിലെ പൊതു പരീക്ഷ, ഓർക്കുമ്പോൾ പോലും തളർന്നു പോകുന്ന അത്രക്ക് ഭീകരമായ ഒന്നായി അവരുടെ ഉറക്കം കെടുത്തുന്നതായി മാറിയിട്ടുണ്ട്.
പത്താം തരം പരീക്ഷാഫലം വരുമ്പോൾ നൂറിനടുത്ത വിജയ ശതമാനവും മുഴുവൻ എ പ്ലസ് നേടിയ വിദ്യാലയങ്ങളെ കുറിച്ചുള്ള വാർത്തകളും വായിക്കുന്ന നമ്മൾ അറിയാത്തതും, പത്താം തരം പഠിക്കുന്ന മക്കളും രക്ഷിതാക്കളും അധ്യാപകർക്കും മാത്രം മനസ്സിലാവുന്നതുമായ ചില സങ്കടങ്ങളുണ്ട്.
പണ്ടത്തെ പോലെ എങ്ങനെയെങ്കിലും പത്ത് പാസ്സായി കിട്ടിയാൽ തന്നെ വലിയ കാര്യം എന്ന കാലം കഴിഞ്ഞു. മുഴുവൻ A+ കിട്ടാനാണ് ഇപ്പോഴത്തെ ഈ പെടാപ്പാട്. ഇത് കേട്ടാൽ പലരും കരുതും ഫുൾ A+ കിട്ടി എന്ന പൊങ്ങച്ചത്തിന് വേണ്ടി ആണ് ഈ തലകുത്തി മറയുന്നത് എന്ന്. സത്യം അതല്ല മുഴുവൻ A+ കിട്ടിയാൽ പോലും പ്ലസ് വൺ ന് സീറ്റ് കിട്ടുമോ എന്ന് ഉറപ്പില്ലാത്തതിനാൽ( പ്രത്യേകിച്ചും ഉദ്ദേശിച്ച-അടുത്തുള്ള- സ്‌കൂളിൽ) കുട്ടികളും രക്ഷിതാക്കളും അതോടൊപ്പം അധ്യാപകരും നിർബന്ധിതരാവുകയാണ്.
എല്ലാവരും A+ കാരായതോടെ കലാ കായിക മത്സരങ്ങളിലും മറ്റും വിജയിച്ചു നേടിയ വകയിൽ കിട്ടുന്ന ഗ്രേസ് മാർക്കും നീന്തൽ പഠിച്ചാൽ കിട്ടുന്ന മാർക്കും കൊണ്ടൊക്കെയാണ് ഏറെപ്പേർക്കും സീറ്റ് നേടാൻ കഴിയുന്നത്. ( ഈയിടെ ഈ സർട്ടിഫിക്കറ്റ് കിട്ടാനുള്ള നീന്തൽ പരിശീലനത്തിനിടയിൽ ഒരച്ഛനും മകനും മുങ്ങി മരിച്ചതോർക്കുക).
ഇതൊക്കെ കൊണ്ടു തന്നെ മുഴുവൻ A+ എന്ന കഠിനമായ ലക്ഷ്യം നേടാൻ ഈ മക്കൾ താങ്ങാനാവുന്നതിലേറെ ഭാരം അനുഭവിക്കുകയാണ്. സ്‌കൂളിലെ സാധാരണ പഠനത്തിന് പുറമെ സ്‌കൂളിൽ തന്നെ രാവിലെയും വൈകീട്ടും സ്‌പെഷ്യൽ ക്ലാസ്സ്. ഇതിന് പുറമേ ട്യൂഷൻ ക്ലാസ്സ്. വീട്ടിലെത്തിയാൽ രാത്രി വൈകും വരെയും പിന്നെ പുലർച്ചെയും ഇതൊക്കെ എഴുതിയും പഠിച്ചും തീർക്കൽ. തീർന്നില്ല പൊതുപരീക്ഷക്ക് മൂന്നാലു മാസം മുമ്പ് തുടങ്ങുന്ന നൈറ്റ് ക്ലാസ്സ് കൂടെ വരാനുണ്ട്.
ഈ പ്രായത്തിലുള്ള മക്കൾ ഈ പഠനഭാരം എല്ലാം കൂടെ ചുമക്കുമ്പോൾ അവരുടെ അവസ്‌ഥ എന്താവും എന്ന് ആരെങ്കിലും ആലോചിക്കുന്നുണ്ടോ. ട്യൂഷനും സ്‌കൂളിലും പോകാൻ രാവിലെ ധൃതിപ്പെട്ടോടുന്ന മക്കൾ നേരെ ചൊവ്വെ ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ക്ലാസ്സിൽ തലചുറ്റി വീണ അനുഭവങ്ങൾ അധ്യാപകർക്ക് പറയാനുണ്ട്. കളിക്കാനും ചിരിക്കാനും പോലും നേരമില്ലാതെ പഠനമെന്ന ഒറ്റചിന്തയിൽ പരീക്ഷയെക്കാളും A+ എന്ന ഗോളിനെ കുറിച്ചുള്ള നടുക്കത്തിൽ ഈ കുട്ടികളുടെ കൗമാരം മരവിച്ചു പോവുകയാണ്. മക്കളുടെ പഠനത്തിന് കൂട്ടു നിന്നും അവർക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തും മാതാപിതാക്കളും. രാത്രി ക്ലാസ്സുകൾക്ക് മക്കളെ, പ്രത്യേകിച്ചും പെൺകുട്ടികളെ വിടാനും വിളിച്ചു കൊണ്ടുവരാനും ആണുങ്ങൾ ഇല്ലാത്ത വീട്ടുകാരുടെ അവസ്‌ഥ കൂടെ ഓർക്കണം. ഇതിലേറെ സമ്മർദ്ദമാണ് അധ്യാപകർ അനുഭവിക്കേണ്ടി വരുന്നത്. ഇവിടെ രക്ഷിതാക്കളും അധ്യാപകരും നിസ്സഹായരാണ്.
സത്യത്തിൽ ഈ ഫുൾ A+ എന്നത് പ്ലസ് വൺ പ്രവേശനത്തിനല്ലാതെ പിന്നീട് ജീവിതത്തിൽ എവിടെയും ഉപകാരപ്പെടുന്നില്ല എന്നതാണ് നേര്. അതിനു വേണ്ടിയാണ് ഈ മക്കൾ ഒരു സ്വസ്ഥതയും സമാധാനവും സന്തോഷവും ഇല്ലാതെ ജീവിതത്തിലെ ഏറ്റവും നല്ല പ്രായത്തിൽ പിരിമുറുക്കവും മനഃസംഘർഷങ്ങളും പേറി ഈ പെടാപ്പാട് പെടുന്നത്.
അല്ലാതെ തന്നെ വല്ലാതെ വൈകാരികമായ മനസ്സുള്ള പ്രായമാണ് ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് മാറുന്ന സമയം. മാതാപിതാക്കളോട് പോലും ദേഷ്യമൊക്കെ വല്ലാതെ പ്രകടിപ്പിക്കുന്ന, എന്നാൽ ഉള്ളിലെ സങ്കടങ്ങൾ ഉറ്റവരോട് പോലും പങ്കുവയ്ക്കാൻ മടിക്കുന്ന പ്രായം. അതോടൊപ്പം പഠനകാര്യത്തിൽ കൂടി ഇത്രയും സംഘർഷങ്ങൾ അനുഭവിക്കേണ്ടി വരുന്ന ഈ പ്രായത്തിലെ കുട്ടികൾ
മയക്കുമരുന്നിന്റെയും കപട പ്രണയത്തിന്റെയുമൊക്കെ ഇരകളായി പെട്ടുപോകാൻ ഉള്ള സാധ്യത പോലും ഏറെയാണ്. രണ്ടു വർഷം കോവിഡ് കാരണം സ്‌കൂളുകൾ അടച്ചിടേണ്ടി വന്നതും ഇപ്പോഴത്തെ സ്‌കൂൾ പഠനത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. പഠനവും പരീക്ഷയുമൊക്കെ വിദ്യാർഥികൾ ഇഷ്ടത്തോടെ ആസ്വദിച്ച് ചെയ്യുന്ന രീതിയിലേക്ക് നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം എന്നെങ്കിലും മാറുമോ?.
എടുത്താൽ പൊങ്ങാത്ത പഠനഭാരവും വിശ്രമമില്ലാത്ത പഠനവും തളർത്തിക്കളയുന്ന, രക്ഷിതാക്കളോടൊ അധ്യാപകരോടോ ഇതൊന്നും പങ്കുവെച്ചാലും പ്രയോജനമില്ലാത്തതിനാൽ എല്ലാം സഹിച്ചുകൊണ്ട് മത്സരയോട്ടത്തിൽ കിതച്ചു പായാൻ നിർബന്ധിതരായ മക്കളുടെ നിസ്സഹായാവസ്ഥ ആരറിയാനാണ്.