ജീവിക്കുന്നത് നാട്ടിലായാലെന്താ മെട്രോ നഗരത്തിൽ ആയാലെന്താ? ഇഷ്ടമുള്ള തുപോലെ ജീവിക്കാൻ ഇന്ന് സൗകര്യമുണ്ട്. നാട്ടിൽ നിന്ന് മാറിനിൽക്കേണ്ടിവന്നിട്ടും കേരളത്തെ മറന്നൊരു പരിപാടിയില്ല ബെംഗളൂരു സർജാപൂർ റോഡിൽ താമസിക്കുന്ന റാമിനും പ്രീതയ്ക്കും മകൻ ആകാശിനും. ആറ് സെന്റിൽ മരങ്ങൾക്ക് ഒരു വീതം മാറ്റിവച്ച് മൂന്ന് നിലയായാണ് റാം വീട് പണിതത്. ഇപ്പോൾ വീടിനു ചുറ്റും ബെംഗളൂരു നഗരത്തിൽ ദുർലഭമായ തണലും തണുപ്പും മാത്രമല്ല, നാടൻ പച്ചക്കറികളും പഴങ്ങളും കിട്ടിത്തുടങ്ങി. ചക്കയും മാങ്ങയും നിറഞ്ഞ വീടിനുള്ളിൽ ഇരുന്നാൽ കേരളത്തെ ഒരിക്കലും 'മിസ്' ആവില്ല.
വർഷം മുഴുവൻ മാങ്ങ തരുന്ന ആകാശ കനി എന്ന മാവാണ് വീട്ടിലെ താരം. അച്ചാറിടാനും പഴുപ്പിച്ചു കഴിക്കാനും ഈ മാങ്ങ ഒന്നിനൊന്നു മെച്ചം. നാട്ടിലേതുപോലെ ചക്കയും തേങ്ങയും ധാരാളം. അവൊക്കാഡോ ഇത്തവണ ആദ്യമായി കായ്ച്ചു. പഴങ്ങൾ നിറഞ്ഞു നിൽപ്പാണ് കസ്റ്റാർഡ് ആപ്പിളിൽ. ചെറുതും വലുതുമായി രണ്ട് പ്രത്യേകയിനം കായ്കൾ തരുന്ന നെല്ലികൾ ഉണ്ട് പ്ലോട്ടിൽ. കടപ്ലാവും കറിവേപ്പുമെല്ലാം ഉള്ള പുരയിടത്തിലെ ചെറുനാരവും കായ്കൾ തന്നു തുടങ്ങി.
നഗരത്തിരക്കിലും നാടിന്റെ നൻമകളും പ്രകൃതിയോട് ഇണങ്ങിയ ജീവിതവുമാണ് യോഗ അധ്യാപകരായ റാമിന്റെയും പ്രീതയുടെയും ഇഷ്ടങ്ങൾ. ടെറാക്കോട്ട, ബ്രാസ്, കോപ്പർ പാത്രങ്ങളിലാണ് പാചകം. ആയുർവേദ _ യോഗ ജീവിതരീതികളാണ് ഇവർ പിൻതുടരുന്നത്.