പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ മഴ വീണ്ടും എത്തിയതോടെ ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത് വയനാട്ടിലും മലപ്പുറത്തുമാണ്. വയനാട്ടിൽ കഴിഞ്ഞ തവണ പരീക്ഷിച്ച വീട് മാതൃകകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഉർവി ഫൗണ്ടേഷൻസിന്റെ സ്ഥാപകൻ ആർക്കിടെക്ട് ഹസൻ നസീഫ് രൂപകൽപന ചെയ്ത വീടുകളാണ് ഇപ്പോൾ താരം. ഭൂമിക്ക് അധികം ഭാരമേൽപ്പിക്കാത്ത വീടുകൾ പ്രകൃതിക്ഷേഭങ്ങളെ ചെറുക്കുന്നതു കൂടിയാണ്.
എളുപ്പത്തിൽ നിർമിക്കാവുന്നതും ചെലവു കുറഞ്ഞതുമായ വീടുകൾ. പ്രളയത്തിൽ വീട് നഷ്ടപ്പെടുകയോ കേടുപറ്റുകയോ ചെയ്തവരുടെയല്ലാം ആവശ്യം ഒന്നുതന്നെയാണ്. നിർമാണം പൂർത്തിയാവാൻ 15 ദിവസം. 560 ചതുരശ്രയടി വലുപ്പമുള്ള വീടിന് ചെലവ് 6 ലക്ഷം രൂപ. പണിക്കാരായി വേണ്ടത് രണ്ട് വെൽഡർമാരും രണ്ടോ മൂന്നോ തൊഴിലാളികളും.
മൈൽഡ് സ്റ്റീലും ജിഐയും ഉപയോഗിച്ച് നിർമിച്ച സ്റ്റീൽ സ്ട്രക്ചറിൽ ഫൈബർ സിമന്റ് ബോർഡ് ഉറപ്പിച്ച് തയ്യാറാക്കിയ തറയും ഭിത്തിയുമാണ് വീടിനുള്ളത്. ഓടു മേഞ്ഞ മേൽക്കൂരയും. തറയിൽ നിന്ന് ഒരു മീറ്റർ ഉയർന്നുനിൽക്കും വിധമാണ് വീടിന്റെ ഡിസൈൻ. അതിനാൽ വെള്ളപ്പൊക്കം പെട്ടെന്ന് വീടിനെ ബാധിക്കില്ല.
ഒരു മീറ്റർ പൊക്കത്തിൽ പൊക്കത്തിൽ കോൺക്രീറ്റ് നിറച്ച വലിയ വീപ്പകളിലാണ് വീടിന്റെ തൂണുകൾ ഉറപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നിലവില്‍ വെള്ളക്കെട്ട് ഉള്ള സ്ഥലത്തും വീട് വയ്ക്കാം. ബാത്ത് അറ്റാച്ച്ഡ് ആയ രണ്ട് കിടപ്പുമുറികൾ ലിവിങ് കം ഡൈനിങ് ഹാൾ, അടുക്കള, സിറ്റ്ഔട്ട് എന്നിവയാണ് വീട്ടിലുള്ളത്.
വീടിന്റെ ഉറപ്പിന്റെയും ഈടിന്റെയും കാര്യത്തിൽ ആശങ്ക വേണ്ട. താൽക്കാലിക വസതി എന്ന നിലയിലല്ല സ്ഥിരമായ വീട് എന്ന രീതിയിൽ തന്നെയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഭാവിയിൽ ആവശ്യത്തിന് കൂട്ടിച്ചേർക്കൽ വരുത്തുകയുമാവാം.
വിവരങ്ങൾക്ക് കടപ്പാട്: ഹസൻ നസീഫ്, ഉർവി ഫൗണ്ടേഷൻസ്