അഞ്ച് ദശകങ്ങളോളം ആനകളെ മെരുക്കിയെടുത്ത കേരളത്തിലെ അതിപ്രശസ്തനായ മൃഗഡോക്ടർ കെ. സി. പണിക്കർ താമസിക്കുന്ന ‘ശാരദാ വിഹാർ’ അതിന്റെ തലയെടുപ്പു കൊണ്ട് വ്യത്യസ്തത പുലർത്തുന്ന വീടാണ്.
73 വർഷം പഴക്കമുണ്ടായിരുന്ന വീട് കാലത്തിനൊത്ത് മാറ്റിയപ്പോഴും കാലാതീതമായ ചില ഘടകങ്ങൾ ആർക്കിടെക്ട് ടീം ഇവിടെ കൊണ്ടുവന്നു. ഡോ. പണിക്കരുടെ മകൾ ഡോ. സുജാതയും ഭർത്താവ് ഡോ. ആനന്ദകേശവനും വീടിന്റെ പഴയ പേരു മാത്രമല്ല, പെരുമയും നിലനിർത്തുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു.
തൊട്ടടുത്ത് ക്ഷേത്രമുള്ളതിനാൽ വാസ്തു അളവുകൾക്കും പൂജാമുറിക്കും പ്രത്യേകം പ്രാധാന്യം കൊടുത്തു വീട്ടുകാർ. പഴയ ഫർണിച്ചറും പഴയ അലങ്കാരവസ്തുക്കളും മാത്രമല്ല, പഴയ വീടിന്റെ തടിയും പുതിയ വീടിന്റെ ഭാഗമാക്കിയാണ് ഡിസൈൻ.
നഗരഹൃദയത്തിലെ ഒൻപത് സെന്റ്, ആർക്കിടെക്ട് ടീമിന് ശരിക്കും വെല്ലുവിളിയായിരുന്നു. പൊടിയും ശബ്ദവും നിറഞ്ഞ പ്രധാന റോഡിന്റെ മൂലയിലാണ് വീട്. മുൻവശത്തെ ഇടറോഡ് ചെന്നെത്തുന്നത് കുളശ്ശേരി ക്ഷേത്രത്തിലും.
നഗരത്തിരക്കുകളെ അകറ്റിനിർത്താൻ മതിലിന് പൊക്കം കൂട്ടി, മുകളിൽ കമ്പിയഴികൾ കൊടുത്തു, അതിരിടാൻ മുളയും നട്ടു. ഒാപ്പൻ കോർട്യാർഡുകൾ ചെയ്യുന്ന ആർക്കിടെക്ട് ശ്യാമിന് ഇവിടെ പ്ലോട്ടിന്റെ സാഹചര്യമനുസരിച്ച് വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നു. അകത്ത് ഡ്രൈ കോർട്യാർഡ്, അതിനു പുറത്ത് ഗ്രീൻ കോർട്യാർഡ് എന്ന സമീപനമാണ് ആർക്കിടെക്ട് ടീം കൈക്കൊണ്ടത്. ‘കലാത്തിയ’ െചടികളും മരവുമൊക്കെയായി ഹരിതാഭയിൽ പൊതിഞ്ഞെടുത്തിരിക്കുകയാണ് ശാരദാ വിഹാറിനെ.
ബാംഗ്ലൂർ സ്റ്റോൺ വിരിച്ച ഡ്രൈ കോർട്യാർഡിന്റെ ഒരു ഭാഗത്ത് നിരക്കിനീക്കാവൂന്നവാതിലുള്ള ബെഡ്റൂമും എതിർവശത്ത് ഗ്രീൻ കോർട്യാർഡും മുന്നിൽ പൂജാമുറിയും പിറകിൽ ഒാപ്പൻ ഡൈനിങ്, കിച്ചൻ എന്നിവയുമാണ്. പഴയ തളം പോലെ ആളുകൾക്ക് ഇൗ ഭാഗത്ത് ഒന്നിച്ചിരിക്കാം.
ചുറ്റുമുള്ള തിരക്കിലും ‘പോപ് അപ്’ ചെയ്യാത്ത രീതിയിൽ, എന്നാൽ തലയെടുപ്പുള്ള കൊമ്പനെപ്പോലെയാണ് എലിവേഷൻ. കാന്റിലിവർ ചെയ്ത് പുറത്തേക്ക് നീട്ടിയെടുത്ത ബോക്സിൽ നീളൻ ‘ലൂവർ’ ജനലുകളാണ് ശാരദാ വിഹാറിനെ വ്യത്യസ്തമാക്കുന്ന മുഖമുദ്ര. കൂടാതെ, കണ്ണൂരിൽ നിന്നു കൊണ്ടുവന്ന വെട്ടുകല്ലിന്റെ ക്ലാഡിങ്ങും.
വീട്ടുകാരുടെ മനോഭാവത്തോട് ഏറ്റവും ഇണങ്ങുന്ന രീതിയിൽ തടിപ്പണിയെ ട്രെഡീഷണൽ ആയും മോഡേൺ ആയും ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. സീലിങ്ങിലെ പാനലിങ്ങിന് പഴയ തടി ഉപയോഗപ്പെടുത്തി. ഗേറ്റിനും തൂവാനത്തിനും തടിയോട് സാമ്യമുള്ള ഷീറ്റുകൾ ഉപയോഗിച്ചു. തടി ജനലുകൾ മൂന്ന് പാളികളായി തുറക്കാവുന്നതാണ്. അവയ്ക്ക് സൗന്ദര്യം കൂട്ടുന്നു ഏറ്റവും മുകളിലെ നിറമുള്ള ചില്ലുകൾ.
പ്രശസ്തനായ വീട്ടുകാരന്റെ പ്രതാപം ഒട്ടും ചോർന്നിട്ടില്ല പുതിയ ഡിസൈനിലും.
Area: 3100 sqft Owner: ഡോ. ആനന്ദകേശവൻ & ഡോ. സുജാത Location: തൃശൂർ
Design: 7th Hue Architecture Studio Email: ar.shyamraj@gmail.com