ശബരിമല പ്രവേശനത്തിലൂടെ വിവാദത്തിലായ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ വീണ്ടും ആക്രമണം. കോഴിക്കോട് ബീച്ചിൽ ഒരാൾ ആക്രമിക്കുന്നതിന്റെയും ബിന്ദു അമ്മിണി തിരിച്ചടിക്കുന്നതിന്റെയും ദൃശ്യങ്ങൾ ബിന്ദു തന്നെയാണു ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. അക്രമങ്ങൾക്കെതിരെ ഇനി തിരിച്ചടിക്കാനാണ് തീരുമാനമെന്നു ബിന്ദു പറയുന്നതും ഇയാളുടെ ഫോൺ എറിഞ്ഞു തകർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഒരു മാസം മുൻപ് കൊയിലാണ്ടിയിൽ രാത്രി വീട്ടിലേക്കു പോകുന്നതിനിടെ ഓട്ടോ ഇടിച്ച് ബിന്ദു അമ്മിണിക്കു പരുക്കേറ്റിരുന്നു. ഇടിച്ചിട്ടു നിർത്താതെപോയ ഓട്ടോഡ്രൈവറെ കണ്ടെത്താൻ ഇതുവരെ പൊലീസിനു കഴിഞ്ഞിട്ടില്ല. ശബരിമല പ്രവേശനത്തിനു ശേഷം പല തവണ ബിന്ദുവിനെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.