ജീവന്റെ അവസാന ശ്വാസം വരെയല്ല, ജീവിതത്തിനു ശേഷവും ആ സൈനികന്റെ ഹൃദയം രാജ്യത്തിനായി മിടിക്കും. സിയാച്ചിനിൽ മസ്തിഷ്ക മരണം സംഭവിച്ച സൈനികന്റെ ഹൃദയം ഡൽഹിയിലെ സേനാ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ലാൻസ് നായിക് എൻ.കെ. റാവുവിന് വച്ചു പിടിപ്പിച്ചു.
മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശിയായ സൈനികനു കഴിഞ്ഞ 10നാണു സിയാച്ചിനിൽ വച്ചു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രാഥമിക ചികിൽസയ്ക്ക് ബേസ് ക്യാംപിലും പിന്നീടു ഹെലികോപ്റ്ററിൽ ഡൽഹിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിൽ സേനാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന റാവുവിനു ഹൃദയം ആവശ്യമാണെന്നിരിക്കെ, അവയവദാനത്തിന് ആശുപത്രി അധികൃതർ മുൻകയ്യെടുത്തു.
റാവുവിന്റെ സുഹൃത്തും ദേശീയ സുരക്ഷാ സേനയിൽ (എൻഎസ്ജി) കമാൻഡോയുമായ ഉദ്യോഗസ്ഥൻ, മരിച്ച സൈനികന്റെ ബന്ധുക്കളുമായി സംസാരിച്ച് സമ്മതം വാങ്ങി. ജീവിതത്തിലേക്കു മടങ്ങുമ്പോൾ റാവു കരുതി വയ്ക്കും സഹസൈനികനു ഹൃദയം കൊണ്ടൊരു സല്യൂട്ട്.