ഒൻപതു മാസം പ്രായമുള്ള മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. ഭാര്യയെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലെ ഏരുവേശി മൂയിപ്ര പുള്ളിമാൻകുന്ന് മാവില സതീശൻ (39), മകൻ ധ്യാൻദേവ് എന്നിവരാണു മരിച്ചത്. സതീഷിന്റെ ഭാര്യ അഞ്ജു സതീഷ് (28) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. കുട്ടിയുടെ തലയുടെ പിറകിലാണു വെട്ടേറ്റത്. അഞ്ജുവിന് കഴുത്തിലും.
വെട്ടേറ്റ പരുക്കുകളോടെയാണ് വെള്ളിയാഴ്ച രാവിലെ അമ്മയെയും കുട്ടിയെയും കണ്ണൂരിലെ ആശുപത്രിയിൽ കൊണ്ടു വന്നത്. കുട്ടി ആശുപത്രിയിലാണു മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിലുള്ള അഞ്ജു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഗൾഫിലായിരുന്ന സതീശൻ നാലു വർഷം മുൻപാണു നാട്ടിലെത്തിയത്. വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. സതീശൻ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നാണു പൊലീസിനു കിട്ടിയ വിവരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരുന്ന് കഴിക്കാറുണ്ടായിരുന്നില്ലെന്ന് പറയുന്നു.
ഭാര്യയെയും കുട്ടിയെയും വെട്ടിയ ശേഷം സതീശൻ സ്വയം വെട്ടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. വീട്ടിൽ സതീശനും ഭാര്യയും മകനും അമ്മയുമായിരുന്നു താമസം. സതീശന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
For new updates...