സംസ്ഥാനത്ത് സമ്പർക്കം മൂലമുള്ള കൊറോണ രോഗികളുടെ എണ്ണം അതിവേഗം കൂടിക്കൊണ്ടിരിക്കുകയാണ്. രോഗം തൊട്ടടുത്ത് എത്തിനിൽക്കുമ്പോഴും ഒട്ടും ഗൗരവത്തോടെയല്ലാതെ തീർത്തും നിസ്സാരമായി പെരുമാറുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. ബസ് കണ്ടക്ടറായ വിനീത വിജയൻ എന്ന യുവതി ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരനുഭവമാണ് സൈബർ ലോകത്ത് ശ്രദ്ധേയമാകുന്നത്.
വിനീത വിജയൻ പങ്കുവച്ച കുറിപ്പ് വായിക്കാം;
ഈ കാഴ്ച നിങ്ങളുകൂടെ കാണേണ്ടതാണ്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് ബസ് ചെക്ക് ചെയ്യുമ്പോൾ കണ്ടതാണ്. സത്യം പറയട്ടെ, ഒരു തരം വിഷമം വന്ന് കണ്ണ് നിറയുകയാണുണ്ടായത്. പൊതുവിടങ്ങളിൽ നിങ്ങളിങ്ങനെ വലിച്ചെറിയുന്ന ഗ്ലൗസും മാസ്ക്കുമെല്ലാം വൈറസ് വാഹകരാവാം എന്ന് എത്രയോ തവണ പറഞ്ഞ് കഴിഞ്ഞതാണ്, ആരോഗ്യ ഭീഷണി സൃഷ്ടിക്കും എന്ന് ആരോഗ്യ വകുപ്പും ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയും ഒക്കെ എത്രയോ സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നു! എന്നിട്ടും ഇങ്ങനെയൊക്കെ...
വെളുപ്പിനേ വന്ന്, മെഷീനും റാക്കും വാങ്ങി മാസ്ക്കും കയ്യുറയുമിട്ട്, ബസിലേക്ക് കയറി തുടങ്ങുന്ന ആദ്യ ട്രിപ്പ് മുതൽ അങ്കം തുടങ്ങുകയാണ്... എവിടേക്കാണ് എന്ന് ചോദിക്കുമ്പോൾ തന്നെ ഇട്ടിരിക്കുന്ന മാസ്ക് വലിച്ച് താഴേക്ക് താഴ്ത്തി ഉത്തരം പറയുന്ന ആദ്യ കൂട്ടർ... മാസ്ക് കയറ്റിയിടൂ എന്ന് പറയുമ്പോൾ ചോദിച്ചിട്ടല്ലെ പറഞ്ഞതെന്നാണ്, പറയാൻ മാസ്ക് മാറ്റണ്ടേ എന്നാണ്! ചോദിക്കാതെ നിങ്ങൾക്ക് പോകാനുള്ള സ്ഥലം അറിയാൻ എന്തെങ്കിലും സംവിധാനം ഞങ്ങളുടെ etm മഷീനിൽ ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളാരും ചോദിക്കില്ലായിരുന്നോ സുഹൃത്തുക്കളേ...
പിന്നെ ഒരു കൂട്ടരുണ്ട്, താടിയിലൂടെയാണ് കൊറോണ പകരുന്നതെന്ന് കരുതിയാണോ എന്തോ അങ്ങനൊരു ആഭരണമായാണ് മാസ്ക് ഇട്ട് കയറുക. കയറ്റി ഇടാൻ പറഞ്ഞാല്, ഉള്ള ദേഷ്യം മുഴുവൻ മുഖത്തേയ്ക്ക് ആവാഹിച്ച് ഒരു നോട്ടമുണ്ട്... ഇല്ലാതെ പറ്റില്ല എന്ന കട്ടായം പറയലിലാണ് എന്തൊക്കെയോ പിറുപിറുത്തു അവരതൊന്ന് കയറ്റി ഇടുക.
അപൂർവമായി മറ്റ് ചിലരുണ്ട്. കഴിഞ്ഞ ആഴ്ച തൃശ്ശൂർ നിന്ന്, ഏകദേശം ഫുൾ സീറ്റിങ് ആയാണ് വണ്ടി എടുത്തത്. ടിക്കറ്റ് കൊടുത്ത് പുറകിൽ എത്തിയപ്പോഴാണ് ഒരു പയ്യൻ മാസ്ക് ഇല്ലാതെ ഇരിക്കുന്നത് കണ്ടത്. അടുത്തിരിക്കുന്ന യാത്രക്കാരനാണ് അയാളെ ചൂണ്ടിക്കാണിച്ച് മാസ്ക് ഇടാൻ പറയൂ എന്നെന്നോട് പറഞ്ഞത്. ഒട്ടൊരു അത്ഭുതത്തോടെയാണ് ഞാനവനോട് എന്താ മാസ്ക് ഇടാത്തത്, മാസ്ക് എടുത്തിടൂ എന്ന് പറഞ്ഞത്. മാസ്ക് ഇല്ലെന്ന് ഉത്തരം! കർച്ചീഫ് എങ്കിലും എടുത്ത് കെട്ടൂ എന്ന് പറഞ്ഞപ്പോൾ എന്റെ കയ്യിലൊന്നുമില്ല എന്ന് ചെറിയൊരു ദേഷ്യത്തോടെയാണ് ഉത്തരം. അതില്ലാതെ പറ്റില്ല, ഇവിടെ നിർത്താം ഇറങ്ങികോളാൻ പറഞ്ഞ് സിംഗിൾ അടിച്ചപ്പോൾ പോക്കറ്റിൽ നിന്ന് മാസ്ക് എടുത്തിടുന്നു!! അവിടം കൊണ്ടും തീർന്നില്ല, ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയപ്പോൾ എണീറ്റ് വന്ന്, നമ്മളെ ഒന്ന് നോക്കിയിട്ട് മാസ്ക് അഴിച്ച് പോക്കറ്റിൽ ഇട്ടിട്ട് ഒരു പുച്ഛച്ചിരി... എന്റെ പൊന്നു കുഞ്ഞേ, ഈ അവസരത്തിൽ ഇതിനൊക്കെ വിഡ്ഢിത്തം എന്ന ഒറ്റ വാക്കെ പറയാനുള്ളൂ!
ഗുരുവായൂർ, അങ്കമാലി തുടങ്ങിയ ഡിപ്പോകളിലെ കണ്ടക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത, ഏറെ സങ്കടത്തോടെ അങ്കലാപ്പോടെ ഒക്കെയാണ് കേട്ടത്. അവരിലൂടെ ആർക്കും വരാതിരിക്കട്ടെ, അവർക്ക് വേഗം സുഖമാവട്ടെ എന്നതിനപ്പുറം ഒന്നും ചിന്തിക്കാൻ കഴിയാതെ നിസ്സഹായയായി ഇരുന്ന് പോയരാവും അധികം സഹപ്രവർത്തകരും!
അവരുടെ സമ്പർക്ക പട്ടിക എടുക്കുക എന്നത് എത്ര ബുദ്ധിമുട്ട് ഉള്ള കാര്യമാണ് എന്നാണ് ഓർത്തത്. യാത്ര ചെയ്യുന്ന KSRTC ബസിന്റെ നമ്പറും മറ്റും എത്ര പേർ സൂക്ഷിച്ച്/ ഓർമ്മിച്ചു വയ്ക്കും!!! അത് കൊണ്ട് തന്നെ, പറഞ്ഞു വന്നതിനോട് ചിലത് കൂട്ടിച്ചേർക്കേണ്ടതുണ്ടെന്ന് കരുതുന്നത്.
ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നാണ് ഇന്ന് പൊതുഗതാഗതം പ്രവർത്തിക്കുന്നത്. ഏറ്റവും ഹൈ റിസ്ക് കാറ്റഗറിയിൽ കണക്കാക്കേണ്ട ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ, കാര്യമായ സുരക്ഷാസംവിധാനങ്ങൾ ഒന്നുമില്ലാതെ തന്നെയാണ് പലരും ജോലി എടുക്കുന്നത്. ഒരു കണ്ടക്ടർ എത്രയോ പേരുമായാണ് ഒരു ദിവസം ഡയറക്ട് സമ്പർക്കത്തിൽ ഏർപ്പെടുന്നത്!!!!
പൊതുഗതാഗതം ഉപയോഗിക്കുന്നവർ
ചില കാര്യങ്ങളിൽ കുറച്ച് കൂടെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പരിമിതമായ അറിവിൽ നിന്ന് പറയുന്നതാണ്.
കുറിച്ച് വയ്ക്കേണ്ട ചിലത്:
1. യാത്ര ചെയ്യുന്ന തീയതി
2. യാത്ര ചെയ്യുന്ന KSRTC ബസിന്റെ നമ്പർ. (KL 15.. എന്ന് തുടങ്ങുന്നതല്ല, മറിച്ച് ബസിന്റെ ഉള്ളിൽ ഏറ്റവും മുൻഭാഗത്ത് ആയി എഴുതിയിരിക്കുന്ന നമ്പർ (ഉദാ: RSC 839, RAC 421..))
3. എവിടെ നിന്ന്, എങ്ങോട്ട്
4. ബസിൽ കയറിയ സ്റ്റോപ്പും, കയറിയ സമയവും.
5. പറ്റുമെങ്കിൽ ഏതു ഡിപ്പോ എന്ന് കൂടെ കുറിച്ചാൽ നന്നാവും... ഡിപ്പോ കോഡ്, ബസിന്റെ ഉള്ളിൽ ഏറ്റവും മുൻപിൽ ഇടത് വശത്തായി ഉണ്ടാകും... (EKM, TSR എന്നിങ്ങനെ)
ഏതെങ്കിലും സാഹചര്യത്തിൽ, പെട്ടെന്ന് ഒരു ക്വാറന്റൈൻ നിർദേശം വന്നാൽ ഇതെല്ലാം ഉപകാരപ്പെടും.
ഇത്രയൊക്കെ പറഞ്ഞെങ്കിലും, ഇതിലൊന്ന് പോലും ചെയ്യാൻ കഴിയാത്ത സാധാരണക്കാരിൽ സാധാരണക്കാർ ആണ് പകുതിയിലധികവും.
അതുകൊണ്ട്;
1. മാസ്ക് കൃത്യമായി വയ്ക്കാൻ ശീലിക്കുക.
2. ഇടയ്ക്ക് ഇടയ്ക്ക് മാസ്ക് താഴ്ത്തി സംസാരിക്കുന്ന പ്രവണത ഒഴിവാക്കുക.
3. സാനിട്ടൈസർ കയ്യിൽ കരുതുക. ഇടയ്ക്ക് ഇടയ്ക്ക് ഉപയോഗിക്കുക.
ചിലത് കൂടെ പറഞ്ഞ് പോകട്ടെ.
1. അണ്ടർ വെയറിന്റെ പോക്കറ്റിൽ നിന്ന് പണം എടുത്ത് കണ്ടക്ടർക്ക് നേരെ നീട്ടുന്ന ഏർപ്പാട് ഭയങ്കര ബോർ ആണ് ട്ടോ. അതുപോലെ വായിൽ വിരൽ തൊട്ട് നോട്ട് എണ്ണി തരുന്നതും. അത് കൈ നീട്ടി വാങ്ങേണ്ടി വരുന്നവർ മനുഷ്യർ തന്നെയാണെന്ന മിനിമം പരിഗണന അവർക്ക് നൽകണം.
2. കഴിയുന്നതും ചില്ലറ/ ചേഞ്ച് ആയി തന്നെ ടിക്കറ്റ് ഫെയർ കയ്യിൽ കരുതുക. നോട്ട് കൈമാറ്റം കുറയ്ക്കാമല്ലോ.
3. നിങ്ങൾ ഉപയോഗിക്കുന്ന മാസ്ക്, തൂവാല, ഗ്ലൗസ് എന്നിവയൊന്നും ഒരിക്കലും ബസിൽ ഉപേക്ഷിച്ച് പോകാതിരിക്കുക.
4. ബസിനകത്ത് ഇരുന്നുള്ള ഭക്ഷണം കഴിക്കൽ/ സ്നാക്ക്സ് കൊറിക്കൽ എന്നിവ ഈ അവസരത്തിലെങ്കിലും ഉപേക്ഷിക്കുക.
5. പൊതു ഇടങ്ങളിൽ തുപ്പുന്ന ശീലം ഉപേക്ഷിക്കുക. അപൂർവം ചിലരെങ്കിലും മാസ്ക് താഴ്ത്തി, വിൻഡോയിലൂടെ പുറത്തേയ്ക്ക് തുപ്പുന്നതു കാണാം.
6. നിന്നുള്ള യാത്ര അനുവദനീയമല്ല എന്നതും ഓർക്കണം. സീറ്റിങ് കപ്പാസിറ്റിയിൽ കൂടുതൽ ആൾ കയറിയാൽ, ബസ് ജീവനക്കാർ ഇറങ്ങാൻ ആവശ്യപ്പെട്ടാൽ ദയവായി ഇറങ്ങി നിൽക്കുക.
7. കണ്ടക്ടർ സീറ്റിൽ ഇരുന്നുള്ള യാത്ര അനുവദനീയമല്ല.
8.. ബസിനകത്ത് ബസ് ജീവനക്കാരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
നമുക്കും സഹയാത്രികർക്കും ജീവനക്കാർക്കുമൊക്കെ ഒരു പോലെ സുരക്ഷിതരാകാം.
നിങ്ങൾക്കറിയുമോ എന്നറിയില്ല, ഞങ്ങളുടെ ഒരു ദിവസത്തെ ഡ്യൂട്ടി ആരംഭിക്കുന്നത് വെളുപ്പിന് 5, 6 മണിയോടെയാണ്. 5 മണിക്കുള്ള ഡ്യൂട്ടിക്ക് ഞങ്ങള് 4.30 ഡിപ്പോയിൽ എത്തണം. രാവിലേയ്ക്കുള്ള കാപ്പിയും ഉച്ചഭക്ഷണവുമായി ആ സമയത്ത് ഞങ്ങളെത്തണം എങ്കിൽ എത്ര മണിക്കായിരിക്കും ഞങ്ങള് വീടുകളിൽ നിന്നിറങ്ങുക എന്നറിയാമോ! അതേ 3,4 മണിക്കൊക്കെ യാണ് ഞങ്ങളുടെ ദിവസം തുടങ്ങുന്നത്... സ്റ്റേറ്റിന്റെ ഇന്നത്തെ പേടി നിറഞ്ഞ അവസ്ഥ അറിയുന്ന വീട്ടിലെ പ്രായമായവരും കുട്ടികളും, ആ നേരത്തും, കണ്ണ് നിറച്ച് നമ്മളെ നോക്കും, പോകണോ എന്ന് സന്ദേഹത്തോടെ ചോദിക്കും... 'പോയില്ലെങ്കിലെങ്ങിനാ, വണ്ടി പോയാലല്ലേ ആളുകൾക്ക് യാത്ര പറ്റൂ' എന്നൊക്കെ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞൊപ്പിച്ചാണ് ഇറങ്ങി പോരുന്നത്...
ഒന്നോർക്കണം, ലോക്ക് ഡൗൺ തുടങ്ങിയ കാലത്തും, ഒരാളും പുറത്തിറങ്ങാതിരുന്ന കാലത്തും നിങ്ങൾക്ക് വേണ്ടി, യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളും ഇല്ലാതെ റോഡിലേയ്ക്ക് ഇറങ്ങിയവരാണ് ഞങ്ങൾ... എയർപോർട്ടിലും റെയിൽവേ സ്റ്റേഷനുകളിലും ഞങ്ങളുടെ ഡ്രൈവർമാർ നിങ്ങളെ കാത്ത് നിന്നിട്ടുണ്ട്... ആശുപത്രികളിലെ ജീവനക്കാർക്ക് യാത്ര ചെയ്യാൻ സംവിധാനം ഇല്ലെന്നറിഞ്ഞപ്പോൾ, വെറുമൊരു മാസ്ക്കിന്റെ ബലത്തിൽ നിങ്ങളെ കൂട്ടാൻ വന്നവരാണ് ഞങ്ങള്... ആശുപത്രികളിലെ ആംബുലൻസ് അടക്കമുള്ള വാഹനം ഓടിക്കാൻ ഡ്രൈവർമാരുടെ ഷോർട്ടേജ് വന്നപ്പോൾ ധൈര്യസമേതം മുന്നിലേക്ക് വന്നവരാണ് ഞങ്ങളുടെ ഡ്രൈവർമാർ... വിദേശത്ത് നിന്ന് വരുന്ന സഹോദരങ്ങളെ, ചിലരെങ്കിലും, പേടിയോടെയും ഭീതിയോടെയും നോക്കിയപ്പോൾ ഒന്നുമില്ലെന്ന കൺചിമ്മലിൽ ചേർത്ത് നിർത്തിയവർ ആണവർ... അങ്ങിനെ എണ്ണി പറയാൻ ഇനിയുമേറെ!!!! ഇനി പറയൂ, ഞങ്ങളിതാണോ, നിങ്ങളുടെ ഇങ്ങനെ ഉള്ള പ്രവർത്തനങ്ങളാണോ അർഹിക്കുന്നത്???
ഒന്നും മഹത്വവത്കരിക്കാൻ വേണ്ടി പറയുകയല്ല, അറിയാൻ വേണ്ടി മാത്രമാണ്... ഈ കെട്ടകാലത്ത് പോലും, മഹത്വവത്കരിക്കുന്നവരുടെ പട്ടികയിൽ എവിടെയും ഒരു കെഎസ്ആർട്ടിസി ഡ്രൈവറോ കണ്ടക്ട്ടറോ അടയാളപ്പെടാറില്ലലോ...!