എല്ലാ വർഷവും കര്‍ക്കിടക വാവുബലിയ്ക്ക് മുടക്കം വരാതെ പിതൃതര്‍പ്പണം നടത്തുന്നയാളാണ് നടന്‍ ജയറാം. എന്നാല്‍ ഈ വർഷത്തെ വാവുബലിക്ക് ജയറാം ന്യൂസിലാന്റിലായിരുന്നു. എന്നിട്ടും വർഷങ്ങളായി തുടർന്നുപോരുന്ന ചടങ്ങിന് ജയറാം ഒരു മുടക്കവും വരുത്തിയില്ല. ന്യൂസിലാന്റിലെ ഫിജി ഐലൻസില്‍ താരം പിതൃതര്‍പ്പണം നടത്തി.
കടപ്പുറത്ത് മുണ്ടുടുത്ത് എത്തിയ ജയറാമിനെ കണ്ട് വിദേശികൾ അമ്പരന്നു. കൗതുകത്തോടെ അടുത്തുകൂടിയവരോട് മത്സ്യങ്ങൾക്ക് ആഹാരം കൊടുക്കുകയാണെന്ന് പറഞ്ഞതായി ജയറാം വെളിപ്പെടുത്തി.
"ചിട്ടകൾക്ക് മുടക്കം സംഭവിച്ചില്ല.. ന്യൂസിലന്റിലെ ഫിജി ഐലൻസിൽ കർക്കിടക വാവുബലിക്ക് പിതൃതർപ്പണം ചെയ്യാൻ സാധിച്ചു. ചിലർക്ക് സംശയം എന്തിനാണ് ഞാൻ കടപ്പുറത്ത് ഒറ്റക്കിരിക്കുന്നത് അതും അവർ കാണാത്ത ഒരു വേഷത്തിൽ ചോദിച്ചവരോടു് ഞാൻ പറഞ്ഞു മത്സ്യങ്ങൾക്ക് അരിയും എള്ളും പൂവും കൊടുക്കുകയാണെന്ന്.... എന്റെ അഛന്റെയും അമ്മയുടേയും ആത്മാക്കൾ മുകളിലിരുന്ന് ചിരിച്ചിട്ടുണ്ടാകും." ജയറാം പറയുന്നു.