രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതോടെ നടൻ വിജയ് സിനിമ വിടുന്നുവെന്നും ‘ഗോട്ട്’ എന്ന ചിത്രത്തിനു ശേഷം ഒരു സിനിമ കൂടി ചെയ്ത് തൽക്കാലം കരിയറിൽ ഒരു ബ്രേക്ക് എടുക്കുന്നുവെന്നും തമിഴ് ചലച്ചിത്ര ലോകത്ത് ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ, താരത്തിന്റെ അവസാന സിനിമയിലെ പ്രതിഫലമാണ് വാർത്തയാകുന്നത്.
റിപ്പോർട്ടുകൾ ശരിയെങ്കിൽ, എച്ച്. വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധായകന്‍. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും നിര്‍മാതാക്കള്‍. ചിത്രത്തിനായി വിജയ് റെക്കോഡ് പ്രതിഫലം വാങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടിയോളമാണ് വിജയ്ക്ക് നൽകുകയത്രേ. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാവ് എന്ന റെക്കോർഡ് വിജയ്ക്ക് സ്വന്തമാകും. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലാണ് നിലവില്‍ ഈ റെക്കോർഡ്. അവസാന ചിത്രത്തിലൂടെ വിജയ് അതു മറികടക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം, വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ (ദ ഗോട്ട്) ആണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.