Tuesday 19 March 2024 10:06 AM IST : By സ്വന്തം ലേഖകൻ

വിജയ്‌യെ കാത്ത് ജനസാഗരം, ആവേശം അതിരു വിട്ടപ്പോൾ കാറിന്റെ ചില്ലുകൾ തകർന്നു

vijay

14 വർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ് സിനിമയുടെ താരചക്രവർത്തി വിജയ് കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചതെങ്കിലും ആവേശം അതിരു വിട്ടപ്പോൾ താരം സഞ്ചരിച്ച കാറിനു കേടുപാടുകളുണ്ടായി.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘ദ് ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ ടൈം’ (ഗോട്ട്) എന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗങ്ങളുടെ ചിത്രീകരണത്തിനായാണ് വിജയ് കേരളത്തിലെത്തിയത്. തിരുവനന്തപുരം ഉൾപ്പടെ കേരളത്തിലെ മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലൊകും ചിത്രീകരണം. മാര്‍ച്ച് 23 വരെ വിജയ് തിരുവനന്തപുരത്തുണ്ടാകും.

ചെന്നൈയില്‍ നിന്നു പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനം വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് എത്തി. ആഭ്യന്തര ടെർമിനലിലെത്തിയ വിജയ്‌യെ കാത്ത് ജനസാഗരമായിരുന്നു വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നത്. വന്‍ പോലീസ് സംഘമാണ് വിമാനത്താവളത്തിനുപുറത്ത് ആരാധകരെ നിയന്ത്രിക്കാനെത്തിയത്. ഇതേതുടര്‍ന്ന് എയര്‍പോര്‍ട്ട് റോഡില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. ബാനറുകളും ഫ്‌ളെക്‌സ് ബോർഡുകളുമായി ആരാധകസംഘം ഉച്ചമുതല്‍ തന്നെ വിമാനത്താവളത്തില്‍ കൂടിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഏറെ പണിപ്പെട്ടാണ് താരത്തെ ഹോട്ടലിൽ എത്തിച്ചത്.

അച്ഛനും മകനുമായി ഇരട്ടവേഷത്തിലാകും ‘ഗോട്ടി’ൽ വിജയ് എത്തുക. വിജയ്‌യുടെ നായികയായി തെലുങ്ക് താരം മീനാക്ഷി ചൗദരി എത്തുന്നു. ജയറാം, പ്രശാന്ത്, മോഹൻ, സ്നേഹ, പ്രഭു ദേവ, അജ്മൽ അമീര്‍, ലൈല, വിടിവി ഗണേശ്, യോഗി ബാബു, വൈഭവ്, പ്രേംജി, അരവിന്ദ്, അജയ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും. യുവൻ ശങ്കർ രാജയാണ് സംഗീതം.