‘ആടുജീവിതം’ നജീബിന്റെ കഥയാണ്. അവന്റെ സഹനത്തിന്റെയും അതിജീവനത്തിന്റെയും മഹാഗാഥ. എന്നാൽ, അതിനു പിന്നിൽ മറ്റൊരു ജീവിതം മറഞ്ഞിരിക്കുന്നു, നജീബിന്റെ പ്രാണപ്രേയസി സൈനുവിന്റെ. ലോകമെങ്ങും പ്രേക്ഷകർ ‘ആടുജീവിത’ത്തിലൂടെ നജീബിന്റെ ജീവിതം കാണുമ്പോൾ സൈനുവിന്റെ അറിയാക്കഥ മറ്റൊരു സിനിമയായി ഇവിടെ ഇതൾവിരിയുകയാണ്, സംവിധായകൻ ബ്ലെസിയുടെയും സൈനുവായി പകർന്നാടിയ അമല പോളിന്റെയും സംസാരത്തിലൂടെ...
‘ആടുജീവിതം’ ഡബ്ബിങ് പുരോഗമിക്കുകയാണ്. സിനിമ വീണ്ടും വീണ്ടും കാണവേ ബ്ലെസിയുടെ മനസ്സിൽ മിഴിവോടെ ഒരു കഥ തെളിഞ്ഞു വന്നു. ബ്ലെസി അമല പോളിനോട് ചോദിച്ചു, ‘ആടുജീവിതത്തിന്റെ ഒരു കാണാപ്പുറം നമുക്കു സിനിമയാക്കിയാലോ ?’
ആ സ്പിൻ ഓഫ് സൈനുവിന്റെ ജീവിതമാണ്. ‘ആടുജീവിതം’ നോവലിൽ ഏതാനും വരികളിൽ വന്നു പോകുന്ന, സിനിമയിൽ കുറച്ചു സീനുകൾ മാത്രമുള്ള ഒരു സാന്നിധ്യമാണ് സൈനു. പക്ഷേ, അവിടെ അവസാനിക്കേണ്ടതല്ല അവൾ.
സൈനുവിന്റെ ജീവിതത്തിൽ കാത്തിരിപ്പിന്റെ മൂന്നര വർഷമുണ്ട്. സുന്ദരിയായ ഒരു സ്ത്രീ, ഗർഭിണി. ജോലിക്കായി വിദേശത്തേക്കു പോകുന്ന ഭർത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ബോംബെയിൽ നിന്നാണ് നജീവ് സൈനുവിനോട് അവസാനം ഫോണിൽ സംസാരിച്ചത്. പഞ്ചായത്തിൽ, പൊലീസ് സ്റ്റേഷനിൽ, കളക്ട്രേറ്റിലൊക്കെ അവൾ പരാതിയുമായി അലഞ്ഞു. തേടാൻ ഇനി ഇടങ്ങൾ ബാക്കിയില്ല. അതിനിടെ ഉമ്മ മരിക്കുന്നതോടെ അവൾ തീർത്തും ഒറ്റപ്പെടുന്നു. മോശമായി സമീപിക്കുന്നവർ, കടം, ദാരിദ്ര്യം...പ്രതിസന്ധികൾ കൂടുന്നു. ഇങ്ങനെ ഒരു വലിയ വൈകാരിക ലോകമാണവൾക്കു ചുറ്റും.
ഇതിങ്ങനെ മനസ്സില്‍ വളരാൻ തുടങ്ങിയപ്പോൾ ബ്ലെസി ചില സീനുകൾ എഴുതി.
ആ രംഗങ്ങൾ സംവിധായകൻ ബ്ലെസി വിവരിക്കുന്നു, ഒപ്പം നായിക അമല പോളും. വിഡിയോ കാണാം –