അഭിനയ വഴിയിലെ മല്ലികാ വസന്തത്തിന് 50 സുവർണ വർഷങ്ങളുടെ സൗരഭ്യം. അരവിന്ദന്‍ സംവിധാനം ചെയ്ത് 1974ൽ പുറത്തിറങ്ങിയ ‘ഉത്തരായനത്തിലൂടെ’ എത്തി അഭിനയ രംഗത്ത് നിറസാന്നിദ്ധ്യമായ മല്ലിക സുകുമാരൻ ഇന്നും മലയാളിക്ക് പ്രിയപ്പെട്ട കലാകാരിയാണ്.
പ്രായത്തെ തോൽപിക്കുന്ന എനർജിയും ചിരിയും ചിന്തയും ഇടകലരുന്ന അഭിനയ വൈഭവവും കൊണ്ട് ആസ്വാദകർക്ക് പ്രിയങ്കരിയായി നിൽക്കുന്ന കലാകാരിക്ക് അർഹിക്കുന്ന ആദരമൊരുക്കുകയാണ് സഹപ്രവർത്തകരും സഹൃദയരും. മല്ലികാ വസന്തം @50 എന്ന പേരിൽ തിരുവനന്തപുരത്താണ് പ്രൗഢഗംഭീരമായ പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 18 ഞായറാഴ്ച വൈകുന്നേരം 3.30ന് നടക്കുന്ന പരിപാടിയിൽ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ മല്ലികയ്ക്ക് ആദരത്തിന്റെ പൂച്ചെണ്ടുകളുമായെത്തും.
ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ ചേരുന്ന മല്ലികാ വസന്തം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വച്ച് മല്ലികയെ നടൻ സുരേഷ് ഗോപി പൊന്നാടയണിയിച്ച് ആദരിക്കും. സംവിധായകൻ ഷാജി എൻ കരുൺ ഉപഹാരം സമർപ്പിക്കും. പന്ന്യൻ രവീന്ദ്രനാണ് ചടങ്ങിലെ മുഖ്യാതിഥി.
സിനിമാ താരങ്ങളായ ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, നടനും നിർമാതാവുമായ ജി. സുരേഷ് കുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യം ചടങ്ങിനെ ധന്യമാക്കും. ചടങ്ങിനെ സംഗീത സാന്ദ്രമാക്കാൻ ഗായകരായ സുദീപ് കുമാർ, രാജലക്ഷ്മി തുടങ്ങിയവർ എത്തുന്നുണ്ട്. വേദിയിൽ നൃത്ത വിസ്മയമൊരുക്കി അളിയൻസ് ഡാൻസ് സ്റ്റുഡിയോയുമെത്തുന്നുണ്ട്. ഫ്രണ്ട്സ് ആൻഡ് ഫോസ് എന്ന വാട്സാപ്പ് കൂട്ടായ്മയാണ് പരിപാടിയുടെ മുഖ്യ സംഘാടകർ.