കലാഭവൻ മണി മരണത്തിന്റെ നിത്യ ശാന്തതയില്‍ ലയിച്ചിട്ട് മൂന്ന് വർഷം പിന്നിട്ടെങ്കിലും മണിയുടെ ഓർമ്മകള്‍ക്ക് മരണമില്ല. കലാകാരൻ എന്നതിനപ്പുറം തികഞ്ഞ മനുഷ്യ സ്നേഹി കൂടിയായിരുന്ന മണി ആലംബഹീനരായ നിരവധി പേരുടെ ജീവിതത്തിലേക്ക് സഹായ ഹസ്തങ്ങൾ നീട്ടിയിരുന്നു. അത്തരത്തിൽ മണിയുടെ നൻമ തൊട്ടറിഞ്ഞവർക്ക് മണിയുടെ മരണം ഇപ്പോഴും അംഗീകരിക്കുവാനായിട്ടില്ല.
അതു തന്നെയാണ് വരന്തരപ്പിള്ളി കരിയാട്ട് പറമ്പില്‍ രേവതിന്റെയും സ്ഥിതി. തന്റെ മണിച്ചേട്ടന് മരിച്ചുപോയെന്ന് ഈ യുവാവിന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.
കുട്ടിക്കാലം മുതൽ രേവതിന് മണി ഹരമായിരുന്നു. അമ്മ പാടിക്കൊടുത്ത പാട്ടുകളിലൂടെയായിരുന്നു രേവത് ആദ്യം മണിയെ അറിഞ്ഞത്. പാട്ടുകളോടുള്ള ഇഷ്ടം പാട്ടുകാരനോടുള്ള ആരാധനയായി മാറിയത് പെട്ടെന്നാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മണിയെ കാണാന്‍ വരന്തരപ്പിള്ളിയില്‍ നിന്ന് ചാലക്കുടിയിലേക്ക് രേവത് വണ്ടി കയറി. മണിയുടെ സഹായി ജോബിയുടെ വിവാഹ ദിവസം ചാലക്കുടി പള്ളിയില്‍ വച്ച് കൂടപ്പുഴയിലെ വിനോദ് എന്നയാളുടെ സഹായത്തോടെയാണ് ആദ്യമായി മണിയെ നേരില്‍ കണ്ടത്. തന്നെ കാണാന്‍ വേണ്ടി മാത്രം വരന്തരപ്പിള്ളിയില്‍ നിന്ന് ചാലക്കുടിയിലെത്തിയ കുട്ടിയെ മണി വാത്സല്യത്തോടെ ചേര്‍ത്തു പിടിച്ചു. പിന്നെ മരണം വരെ ആ ബന്ധം മുറിഞ്ഞില്ല.
മണി പാടിയ പാട്ടുകളുടെ സിഡികളുടെ വില്പന രേവത് ആരംഭിക്കുന്നത് ഏഴ് വര്‍ഷം മുമ്പാണ്. പിന്നീട് അതൊരു തൊഴിലായി. ഇപ്പോഴും ആ തൊഴിലെടുത്താണ് രേവതിന്റെ ജീവിതം. സ്വന്തമായി ഒരു ഓട്ടോ വാങ്ങാന്‍ സഹായിച്ചത് മണി ചേട്ടനാണെന്ന് രേവത് പറയുന്നു. ബെന്‍ 100 എന്ന പേര് നിര്‍ദേശിച്ചതും അദ്ദേഹം തന്നെ. മണി ജീവിച്ചിരിക്കുമ്പോള്‍ മിക്കവാറും എല്ലാ ആഴ്ചയും പാഡിയില്‍ എത്തി അദ്ദേഹത്തെ കാണ്ടിരുന്നു. കാണാതായാല്‍ മണി വിളിച്ചന്വേഷിക്കും.
‘എല്ലാവരും പറയുന്നു മണിച്ചേട്ടന് മരിച്ചു പോയെന്ന്. പക്ഷേ ഇതാ ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അദ്ദേഹം’- നെഞ്ചില്‍ കൈ ചേര്‍ത്ത് തൊണ്ടയിടറി രേവത് പറയുന്നു.